ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടുമെന്ന് ഉറപ്പുണ്ടായിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ. ഇത്തവണത്തെ മത്സര കാലയളവിൽ ഉടനീളം ആ പ്രതീക്ഷകളെ ടീം ശരിവയ്ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അപ്രതീക്ഷിത തോൽവിയും ന്യൂസിലാൻഡിനോട് ദയനീയ പരാജയവും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യയുടെ ആ മോഹം പൊലിഞ്ഞത്. അവിടെ നിന്ന് ടെസ്‌റ്റിൽ ഒരു വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയാണ് ഇന്ത്യ ഇതിനായി മുൻകൂട്ടി കാണുന്നത്. എന്നാൽ പരമ്പര ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികളാണ് മുൻപിലുള്ളത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ നീക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ബിസിസിഎയുമായി അടുത്ത വൃത്തങ്ങൾ ഇത് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി രോഹിത് ടെസ്‌റ്റിൽ അത്ര ഫോമിൽ അല്ലെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ടീമിനൊരു മുതൽകൂട്ടായിരുന്നു. അതിനിടെയിലാണ് ഐപിഎൽ നടക്കുന്ന വേളയിൽ താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നേരത്തെ ടി20യിൽ നിന്നും രോഹിത് വിരമിച്ചിരുന്നു.
രോഹിത് ശർമ്മ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ നായകൻ ആരെന്ന കാര്യത്തിൽ ബിസിസിഐ ഒരു തീരുമാനം എടുക്കേണ്ടി വരും. ഭാവി കൂടി മുൻകൂട്ടി കണ്ടുകൊണ്ട് ഒരു തീരുമാനം എടുക്കുമോ അതോ വരാനിരിക്കുന്ന പരമ്പര മാത്രമാവുമോ ലക്ഷ്യമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഗിൽ, പരിചയ സമ്പന്നരായ കെഎൽ രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളാണ് ബിസിസിഐയുടെ പരിഗണനയിൽ ഉള്ളത്.
അതിൽ ഏറ്റവും കൂടുതൽ സാധ്യത പറഞ്ഞു കേൾക്കുന്നത് കെഎൽ രാഹുലിനാണ്. അൽപ്പം കൂടി പരിചയസമ്പത്തിന് പ്രാധാന്യമുള്ള ഫോർമാറ്റ് ആണ് ടെസ്‌റ്റ് എന്നതാണ് ഇതിന് പിന്നിലെ കാരണമായി വിലയിരുത്തുന്നത്. എങ്കിലും ഇതേ കാരണം കൊണ്ട് താനെ ബുമ്രയെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. എങ്കിലും രാഹുലിനാവും നറുക്ക് വീഴുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
രോഹിത് ഇല്ലാത്ത സാഹചര്യത്തിൽ ഓപ്പണർ സ്ഥാനത്തേക്ക് ഒരുപക്ഷേ മിന്നും ഫോമിലുള്ള സായ് സുദർശൻ എത്തിയേക്കും. വിരാട് കോലിയുടെ ഇംഗ്ലണ്ടിലെ പരിചയ സമ്പത്ത് മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തും. പിന്നീടുള്ള സ്ഥാനങ്ങളിൽ ഗിൽ, പന്ത്, ജയ്‌സ്വാൾ, നിതീഷ് റെഡ്ഡി, ധ്രുവ് ജുറെൽ എന്നിവരെയാവും പരിഗണിക്കുക. ദേവദത്ത് പടിക്കൽ പരിക്കേറ്റ സാഹചര്യത്തിൽ സർഫറാസ് ഖാന് ഒരിക്കൽ കൂടി അവസരം നൽകിയേക്കും.
താരതമ്യേന പരിചയസമ്പത്തുള്ള കുൽദീപ് യാദവും മുതിർന്ന താരമായ രവീന്ദ്ര ജഡേജയും ടീമിലെ സ്‌പിൻ ബൗളർമാരായി ഇടം നേടിയേക്കും. അതേസമയം ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്, ഹർഷിത് റാണ എന്നിവരായിരിക്കും പേസർമാർ. ഹർദിക് പാണ്ഡ്യയെ പോലെയൊരു ഫാസ്‌റ്റ് ബൗളിങ് ഓൾറൗണ്ടർ കൂടി ഉണ്ടായിരുന്നെങ്കിൽ ടീമിന് അത് നന്നായി ഗുണം ചെയ്തേനെ എന്നാണ് പ്രധാന കാര്യം, പകരം നിതീഷ് ഉണ്ടെങ്കിലും.
ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്
കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ധ്രുവ് ജുറെൽ, നിതീഷ് റെഡ്ഡി, സായ് സുദർശൻ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്, ഹർഷിത് റാണ, സർഫറാസ് ഖാൻ.