ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് അപ്രതീക്ഷിത സംഭവ വികാസങ്ങളായിരുന്നു. ഐപിഎൽ തിരക്കിനിടയിൽ കാര്യമായി ആരും ശ്രദ്ധ കൊടുക്കാതിരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അതിന് കാരണമായതാവട്ടെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വിരമിക്കലാണ്. ഒരു ബോംബ് പൊട്ടിയത് പോലെയാണ് ഇരുവരും വിരമിച്ചത് എന്നതാണ് ഖേദകരമായ കാര്യം.
സാധാരണഗതിയിൽ അവസാന മത്സരം കളിച്ച് മത്സരം അവസാനിപ്പിക്കേണ്ട, കരിയറിന് അന്ത്യം കുറിക്കേണ്ട മുതിർന്ന താരങ്ങളുടെ പെട്ടെന്നുള്ള പുറത്താകൽ ഒരുപാട് ചോദ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ടീമിൽ എന്തെങ്കിലും പുകയുന്നുണ്ടോ? കോച്ച് ഗൗതം ഗംഭീറിന്റെ പങ്ക് എന്താണ് ഇതിൽ എന്നൊക്കെയാണ് കൂടുതലായും ഉയരുന്ന ചോദ്യം. എന്നാൽ അതിലും വലിയൊരു ആശങ്ക നിലനിൽക്കുന്നത് അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയാണ്.

കോലി, രോഹിത് എന്നീ മുതിർന്ന താരങ്ങളുടെ അഭാവം ഇന്ത്യയ്ക്ക് പരീക്ഷയാവുന്ന പരമ്പര കൂടിയായിരിക്കും അതെന്ന് ഉറപ്പാണ്. കാരണം വിദേശ മണ്ണിൽ പൊതുവെ പരിചയക്കുറവുള്ള ഒരുകൂട്ടം യുവതാരങ്ങളാണ് ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉള്ളത്. അവർ കരുത്ത് തെളിയിക്കേണ്ടിയിരിക്കുന്നു, അതിനുള്ള അവസരം കൂടിയായിരിക്കും ഇത്.
നിലവിൽ പരിഗണിക്കപ്പെടുന്ന താരങ്ങൾ ബുമ്ര, ജഡേജ, രാഹുൽ എന്നിവർ മാത്രമാണ് പരിചയസമ്പന്നർ, ഒരുപക്ഷെ മുഹമ്മദ് ഷമിയെ കൂടി ബിസിസിഐ പരിഗണനയിൽ എടുത്തേക്കും. എങ്കിലും മികച്ച ഒരുപിടി താരങ്ങളുണ്ട് ഇന്ത്യയ്ക്ക്. അതിനാൽ തന്നെ വരുന്ന പരമ്പരയിൽ ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കാൻ അവർ ശ്രമിക്കും.
ഇപ്പോഴിതാ പ്രമുഖ ക്രിക്കറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ആയ ക്രിക്ക്ട്രാക്കേഴ്‌സ് ഇപ്പോൾ അവരുടെ ഏറ്റവും മികച്ച ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യൻ ടീം ഒന്നാകെ ഒരു മാറ്റത്തിന്റെ പാതയിലേക്ക് നടന്നുകയറുന്ന വേളയിലാണ് ഈ പ്രവചനം. ബാറ്റിങ്, ബൗളിങ് മേഖലകളിൽ എല്ലാം തന്നെ മികച്ച പ്രകടന നടത്തിയ താരങ്ങളെയാണ് അവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ടീമിന്റെ നായകൻ ആരെന്ന കാര്യത്തിൽ ഒട്ടും സർപ്രൈസ് ഇല്ലാത്ത പേരാണ് അവർ നൽകിയിരിക്കുന്നത്. ഒട്ടുമിക്ക ആളുകളും നിലവിൽ മനസിൽ കരുതിയ പേരാണ് ഗില്ലിന്റേത്. ഈ പേര് തന്നെയാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നായകനായ ഗിൽ തന്നെയാണ് തുടർന്നും മൂന്നാം നമ്പറിൽ ബാറ്റ് വീശുക എന്നാണ് കരുതുന്നത്. കോലി ഒഴിച്ചിട്ട നാലാം നമ്പർ സ്പോട്ടിലേക്ക് ശ്രേയസ് അയ്യറിനെ ഉൾപ്പെടുത്തിയാണ് അവർ ടീം ഒരുക്കിയിരിക്കുന്നത്.
ബൗളിങ് യൂണിറ്റിൽ ശാർദൂൽ താക്കൂർ സർപ്രൈസ് എൻട്രി തന്നെയാണ്, എങ്കിലും ബാറ്റിങിലും കൂടി താരത്തെ പ്രയോജനപ്പെടുത്താമെന്നത് ഒരു നല്ല തിരഞ്ഞെടുപ്പാക്കുന്നു. പിന്നാലെ സ്‌പിന്നറായി രവീന്ദ്ര ജഡേജ, പേസ് ബൗളിങ് യൂണിറ്റിനെ നയിക്കാൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും അണിനിരക്കുന്നതാണ് അവരുടെ ബെസ്‌റ്റ് ഇലവൻ.
ടീമിന് സന്തുലനം ഉണ്ടാക്കാനായി ഫോമിലുള്ള താരമായ നിതീഷ് റെഡ്‌ഡി, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എന്നിവരെയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പണിംഗിൽ രോഹിത് പോയ ഒഴിവിലേക്ക് യശസ്വി ജയ്‌സ്വാളിന് ഒപ്പം കെഎൽ രാഹുലിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ സന്തുലിതമാണെന്ന കാര്യത്തിൽ ഒട്ടും തർക്കം വേണ്ട.
ഇന്ത്യയുടെ മികച്ച സാധ്യത ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, ശാർദൂൽ താക്കൂർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.