ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഏറ്റവും വലിയ പരമ്പരയായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി വോട്ടിങിലൂടെയാണ് ഡബ്ല്യുടിസിയെ അള്‍ട്ടിമേറ്റ് ടെസ്റ്റ് പരമ്പര ഏതാണെന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമവസാനായിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള ഈ ടെസ്റ്റ് പരമ്പര. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തിരുന്നു. ഐസിസി തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയാണ് ഏറ്റവും വലിയ പരമ്പരയന്നു അറിയിച്ചത്.

15 നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍, ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയുള്ള ഏഴു മില്ല്യണിലധികം വോട്ടുകള്‍, ഞങ്ങള്‍ക്കു ഒരു വിജയിയെ ലഭിച്ചിരിക്കുന്നു... 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണ് കിരീടമെന്നായിരുന്നു ഐസിസി ട്വീറ്റ് ചെയ്തത്. രണ്ടാഴ്ചകള്‍ക്കു മുമ്പാണ് ഈ മാസത്തെ ലോക ചാംപ്യന്‍ഷിപ്പിനു മുമ്പായി ഏറ്റവും വലിയ ടെസ്റ്റ് പരമ്പര തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചത്. 16 പരമ്പരകളായിരുന്നു ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. അതു ഞങ്ങള്‍ നിങ്ങള്‍ക്കു വിട്ടുതന്നു. 15 നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍, ഏഴു മില്ല്യണിലധികം വോട്ടുകള്‍ ഒടുവില്‍ 16 ടെസ്റ്റ് പരമ്പരകള്‍ ഒന്നിനു പിറകെ ഒന്നായി ചുരുങ്ങി ഒന്നു മാത്രം അവശേഷിച്ചു- അതു 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണെന്നു ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
2017-18ലെ കഴിഞ്ഞ പര്യടനത്തില്‍ സ്വന്തമാക്കിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുമായിട്ടായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. ഓസീസ് മണ്ണിലെ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു 2018ലേത്. അന്നു വിലക്കു കാരണം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ ഒാസീസ് നിരയില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ ഇരുവരും മടങ്ങിയെത്തിയതോടെ കൂടുതല്‍ ശക്തമായ ടീമുമായിട്ടാണ് ഓസീസ് ഇന്ത്യയെ കാത്തിരുന്നത്.

പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയുമായിട്ടാണ് ഇന്ത്യ ഇത്തവണ രണ്ടാം ടെസ്റ്റിനു തുടക്കമിട്ടത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കിയിരുന്നു. ഈ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകന്‍ വിരാട് കോലി നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തി.

സിഡ്‌നിയിലെ മന്നാം ടെസ്റ്റില്‍ ഓസീസ് ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ സമനില പൊരുതി നേടി. ഇതോടെ ഗാബയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫൈനലിനു തുല്യമായി മാറി. പരിക്കു കാരണം ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരൊന്നും ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്. അതുകൊണ്ടു തന്നെ ഇന്ത്യക്കു ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ പുതുമുഖങ്ങളെയും യുവതാരങ്ങളെയും വച്ച് രഹാനെയ്ക്കു കീഴില്‍ അദ്ഭുത വിജയം കൊയ്ത ഇന്ത്യ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയായിരുന്നു.