
ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ലണ്ടനിലെ ഓവലില്‍ നടക്കാനിരിക്കെ ഇന്ത്യക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. ഇന്ത്യയെ സംബന്ധിച്ച് മോശം റെക്കോര്‍ഡാണ് ഈ വേദിയിലുള്ളത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇവിടെ ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. മാത്രമല്ല ചരിത്രമെടുത്താല്‍ ഓവലില്‍ ഒരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യ ഇതു വരെ ജയിച്ചിട്ടുള്ളൂ. ഇതാവട്ടെ 1971ലുമായിരുന്നു.
ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തിലേക്കു വരാം. നിലവിലെ ടീമിലെ വെറും നാലു പേര്‍ മാത്രമാണ് ഓവലില്‍ 50ന് മുകളില്‍ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ഈ നാലു പേരില്‍ ആരും 150ന് മുകളില്‍ നേടിയിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഓപ്പണര്‍ കെഎല്‍ രാഹുലാണ് നിലവിലെ സംഘത്തില്‍ ഓവലിലെ റണ്‍വേട്ടക്കാരന്‍. 149 റണ്‍സാണ് ഇവിടെ അദ്ദേഹത്തിന്റെ സമ്പാദ്യം. വ്യാഴാഴ്ച ആരംഭിക്കുന്ന അടുത്ത ടെസ്റ്റിലും രാഹുല്‍ ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നിലനില്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ടീമിന്റെ ടോപ്‌സ്‌കേറാറും അദ്ദേഹം തന്നെയാണ്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളില്‍ നിന്നുമായി സമ്പാദ്യം 252 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലായിരുന്നു രാഹുലിന്റെ ഉജ്ജ്വല സെഞ്ച്വറി. 129 റണ്‍സായിരുന്നു ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം നേടിയത്.
ഇനി ഓവലില്‍ കൂടുതല്‍ റണ്‍സെടുത്ത നിലവിലെ ഇന്ത്യന്‍ താരങ്ങളിലേക്കു തന്നെ വരികയാണെങ്കില്‍ രാഹുലിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 114 റണ്‍സാണ് അദ്ദേഹമെടുത്തത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (86*), ഇനിയും പരമ്പരയില്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഹനുമാ വിഹാരി (56) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ക്യാപ്റ്റന്‍ വിരാട് കോലി ഓവലില്‍ 50ന് മുകളില്‍പ്പോലും ഇതുവരെ നേടിയിട്ടില്ലെന്നത് ആശങ്കാജനകമാണ്.

റിഷഭിന്റെ കാര്യമെടുത്താല്‍ അദ്ദേഹം മോശം പ്രകടനമാണ് ഈ പരമ്പരയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ പരമ്പരകളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ അദ്ദേഹം പക്ഷെ ഇംഗ്ലണ്ടിലെ പിച്ചില്‍ റണ്‍ നേടാന്‍ പാടുപെടുകയാണ്. ഒരു ഫിഫ്റ്റി പോലും കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ റിഷഭിന് കുറിക്കാനായിട്ടില്ല. മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളിലായി താരം നേടിയത് വെറും 87 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 37 ആണ്. 17.40 എന്ന മോശം ശരാശരിയില്‍ 62.14 സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്.
ഓവലിലെ റണ്‍സ്‌കോറര്‍മാരില്‍ റിഷഭിനു പിന്നില്‍ മൂന്നാമതുള്ള ജഡേജയാവട്ടെ വ്യാഴാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. ലീഡ്‌സില്‍ ഇന്ത്യ ഇന്നിങ്‌സ് പരാജയമേറ്റുവാങ്ങിയ മൂന്നാം ടെസ്റ്റിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു ജഡ്ഡു ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നാളെ തുടങ്ങുന്ന ടെസ്റ്റില്‍ താരം കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഓവല്‍ ടെസ്റ്റില്‍ വിജയം തന്നെ ലക്ഷ്യമിട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും കച്ചമുറുക്കുന്നത്. നിലവില്‍ ഇരുടീമുകളും അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമാണ്. അതുകൊണ്ടു തന്നെ ജയിക്കുന്നവര്‍ പരമ്പരയില്‍ അഭേദ്യമായ ലീഡും നേടും. മുന്‍തൂക്കം ഇംഗ്ലണ്ടിനാണെങ്കിലും ഇന്ത്യ പൊരുതാനുറച്ച് തന്നെയാണ് ഇവിടെയെത്തിയത്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സമനിലയോടെയാണ് ഇരുടീമുകളും ആരംഭിച്ചത്. ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്ന ടെസ്റ്റായിരുന്നു ഇത്. പക്ഷെ അവസാനദിനം മഴയെ തുടര്‍ന്ന് കളി നടക്കാതിരുന്നത് ഇന്ത്യന്‍ റണ്‍ചേസ് തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ മല്‍സരം സമനിലയാവുകയും ചെയ്തു.
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അര്‍ഹിച്ച ജയം കൈക്കലാക്കി. 151 റണ്‍സിനായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ട് കശാപ്പ്. പക്ഷെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പകരംവീട്ടി. ഇന്നിങ്‌സിനും 76 റണ്‍സിനും ഇന്ത്യയെ അവര്‍ വാരിക്കളഞ്ഞു. നാലു ദിവസം കൊണ്ട് മല്‍സരം അവസാനിക്കുകയും ചെയ്തു.