ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാകിസ്താനോടു കനത്ത പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് ഇന്ത്യ. ദുബായില്‍ നടന്ന പോരില്‍ ഇന്ത്യക്കെതിരേ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് പാക് യുവനിര ആഘോഷിച്ചത്. 18 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഉദയ് സഹരണ്‍ നയിച്ച ഇന്ത്യയെ പാക് പട വാരിക്കളഞ്ഞത്. ഇതോടെ ഒരു കാര്യം ഏറെക്കുറെ തെളിഞ്ഞിരിക്കുകയാണ്.
ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയോ, വിരാട് കോലിയോ ഇല്ലാതെ പാകിസ്താനെതിരേ ഇന്ത്യക്കു ജയം ദുഷ്‌കരമാണെന്നാണ് ഇതിലൂടെ വീണ്ടും വ്യക്തമായിരിക്കുന്നത്. ഇവരിലൊരാൾ ടീമിലുണ്ടെങ്കില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. പക്ഷെ രോഹിത്തോ, കോലിയുമില്ലാതെ പാകിസ്താനോടു മുട്ടിയപ്പോഴെല്ലാം ഇന്ത്യക്കു പണിയും കിട്ടിയിട്ടുണ്ട്.

രോഹിത്, കോലി ഇവരിലൊരാള്‍ ടീമിലുള്ളപ്പോള്‍ പാകിസ്താനെതിരേ ഇന്ത്യയുടെ വിജയ ശതമാനം 65 ആണ്. പക്ഷെ രണ്ടു പേരിലുമില്ലെങ്കില്‍ വെറും 30 മാത്രമാണ് ഇന്ത്യയുടെ വിജയശതമാനം. പാകിസ്താനെതിരേ രോഹിത്തും കോലിയും ഇന്ത്യന്‍ ടീമിലുണ്ടാക്കുന്ന ഇംപാക്ട് എത്ര മാത്രം വലുതാണെന്നു ഈ വിജയ ശതമാനം ശരിവയ്ക്കുകയാണ്.
അണ്ടര്‍ 19 വിഭാഗത്തില്‍ ഇതു രണ്ടാം തവണയാണ് പാകിസ്താന്‍ ഇന്ത്യയെ മലര്‍ത്തിയടിച്ചത്. നേരത്തേ എമേര്‍ജിങ് ഏഷ്യാ കപ്പിലും അവര്‍ ഇന്ത്യയെ നിസ്സഹായരാക്കിയിരുന്നു. ഇപ്പോള്‍ അണ്ടര്‍ 19 ഏഷ്യാ കപ്പിലും ഇന്ത്യയെ കെട്ടുകെട്ടിച്ച പാകിസ്താന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. രോഹിത്തും കോലിയുമില്ലാതെ പാകിസ്താനെതിരേ ഇന്ത്യ എത്ര മാത്രം ദുര്‍ബലരാണെന്നു ഇതു ഒരിക്കല്‍ക്കൂടി കാണിച്ചു തരികയും ചെയ്യുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അണ്ടര്‍ 19 ഏഷ്യാ കപ്പിലെ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റിനു 259 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചു. 62 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങാണ് ടോപ്‌സ്‌കോറര്‍. 81 ബോളുകള്‍ നേരിട്ട താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു.

ക്യാപ്റ്റന്‍ ഉദയ് 60 റണ്‍സും സച്ചിന്‍ ദാസ് 58 റണ്‍സും നേടി. ഉദയ് 98 ബോളില്‍ അഞ്ചു ഫോറടിച്ചപ്പോള്‍ സച്ചിന്‍ 42 ബോളില്‍ രണ്ടു ഫോറും മൂന്നു സിക്‌സറും പായിച്ചു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ 25 റണ്‍സ് തികയ്ക്കാനായില്ല. നാലു വിക്കറ്റുകളെടുത്ത മുഹമ്മദ് സീഷാനാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്.
മറുപടിയില്‍ 260 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്താനു കാര്യമായ വെല്ലുവിളി സൃഷ്ടിച്ചില്ല. ആദ്യ വിക്കറ്റ് ടീം സ്‌കോറില്‍ 28ല്‍ വച്ച് വീഴ്ത്തിയെങ്കിലും പിന്നീട് പാക് ബാറ്റിങിനു യാതൊരു പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. രണ്ടാം വിക്കറ്റില്‍ 110 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പാകിസ്താന്‍ പടുത്തുയര്‍ത്തിയതോടെ മല്‍സരം ഇന്ത്യ കൈവിട്ടു പോവുകയും ചെയ്തു.
അപരാജിത സെഞ്ച്വറി നേടിയ ആസാന്‍ അവെയ്‌സാണ് പാക് ഹീറോ. 130 ബോളില്‍ 10 ഫോറുകളക്കം 105 റണ്‍സോടെ താരം പുറത്താവാതെ നിന്നു. ഷഹസെയ്ബ് ഖാന്‍ 63 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സാദ് ബെയ്ഗ് 68 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു.