ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ആദ്യം ബാറ്റിങില്‍ ഇന്ത്യയെ കാഴ്ചക്കാരാക്കിയ ഇംഗ്ലീഷുകാര്‍ ഇപ്പോള്‍ ബൗളിങിലും ഇന്ത്യയെ നിസ്സഹായരാക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലെ കൂറ്റന്‍ സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 257 റണ്‍സെന്ന സ്ഥിതിയിലാണ്. ഇന്ത്യയുടെ പക്കല്‍ ബാക്കിയുള്ളത് വെറും നാലു വിക്കറ്റുകള്‍ മാത്രമാണ്. ഇംഗ്ലണ്ടാവട്ടെ ഇപ്പോള്‍ 321 റണ്‍സിന് മുന്നിലുമാണ്. ഇന്നിങ്‌സ് വിജയം തന്നെയാവും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് എന്നുറപ്പാണ്. വാഷിങ്ടണ്‍ സുന്ദറും (33) ആര്‍ അശ്വിനുമാണ് (8) ക്രീസില്‍.

അംഗീകൃത ബാറ്റ്‌സ്മാന്‍മാരെയെല്ലാം ഒരു ദിവസം കൊണ്ടു തന്നെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അനായാസം റണ്‍സ് വാരിക്കൂട്ടിയ പിച്ചിലാണ് ഇന്ത്യയുടെ ഈ ദയനീയ ബാറ്റിങ് പ്രകടനം. ജയിക്കാന്‍ ഇനി കഴിയില്ലെങ്കിലും ഈ ടെസ്റ്റ് സമനിലയിലെങ്കിലും അവസാനിപ്പിച്ച് മുഖം രക്ഷിക്കാനായിരിക്കും ഇനി കോലിപ്പടയുടെ ശ്രമം. എന്നാല്‍ അതിനായി ഇനിയുള്ള രണ്ടു ദിവസം വീറുറ്റ പോരാട്ടം തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടി വരും.

രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29), ചേതേശ്വര്‍ പുജാര (73), നായകന്‍ വിരാട് കോലി (11), അജിങ്ക്യ രഹാനെ (1), റിഷഭ് പന്ത് (91) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. പുജാര, പന്ത് എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ചെന്നൈയിലെ ബാറ്റിങ് പിച്ചില്‍ മികവ് പുലര്‍ത്താനായില്ല. പലരും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയാിരുന്നു. രോഹിത്, ഗില്‍, പുജാര, പന്ത്, കോലി എന്നിവരൊന്നും പുറത്തായത് അത്ര മികച്ച ബോളില്‍ അല്ലായിരുന്നു.

നാലു വിക്കറ്റെടുത്ത സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. കരിയറിലെ ആദ്യ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ബെസ്സിനു സാധിച്ചു. കോലി, രഹാനെ, പുജാര, പന്ത് തുടങ്ങിയ നാലു വിലപ്പെട്ട വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
പന്ത്, പുജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ പന്ത് ഇംഗ്ലീഷ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് നടത്തിയത്. വെറും 88 ബോളിലാണ് ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പന്ത് 91 റണ്‍സ് വാരിക്കൂട്ടിയത്. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറി ഒമ്പത് റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു നഷ്ടമായി. തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സിലാണ് പന്തിന് സെഞ്ച്വറി നേടാന്‍ കഴിയാതെയിരുന്നത്. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ 97, 89* എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ശേഷമായിരുന്നു അദ്ദേഹം ഈ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയത്.

വലിയ സ്‌കോര്‍ പിന്തുടര്‍ന്നതിനാല്‍ തന്നെ മികച്ച തുടക്കം ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അതു ലഭിച്ചില്ല. രോഹിത് ഒരിക്കല്‍ക്കൂടി ഒറ്റയക്ക് സ്‌കോറിനു പുറത്തായതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് 19 റണ്‍സില്‍ വീണു. ഗില്‍, കോലി, രഹാനെ എന്നിവരും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയതോടെ ഇന്ത്യ നാലിന് 73 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി. ഇവിടെയാണ് പുജാര-പന്ത് സഖ്യം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. അഞ്ചാം വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചു. പുജാര-പന്ത് സഖ്യം ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വരുമെന്ന് കരുതിയെങ്കിലും പുജാരയെ പുറത്താക്കി ഇംഗ്ലണ്ട് നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കി. ബെസ്സിനായിരുന്നു ഈ വിക്കറ്റ്. അവസാനമായി പന്താണ് ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച പന്തിനെ ഡീപ്പ് കവറില്‍ ജാക്ക് ലീച്ച് പിടികൂടുകയായിരുന്നു.