For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ വിറച്ചു, പിന്നെ ജയിച്ചു- ഏകദിന പരമ്പരയും കോലിപ്പടയ്ക്കു തന്നെ

ഏഴു റണ്‍സിനാണ് ഇന്ത്യയുടെ വിജയം

3

പൂനെ: ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ ത്രില്ലറില്‍ ഏഴു റണ്‍സിന്റെ നാടകീയ വിജയവുമായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. നേരത്തേ നടന്ന ടെസ്റ്റ്, ടി20 പരമ്പരകള്‍ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഏകദിനത്തിലും വെന്നിക്കൊടി പാറിച്ച് ഇന്ത്യ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. റണ്ണൊഴുകിയ മല്‍സരത്തില്‍ 330 റണ്‍സിന്റെ ലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. ഇംഗ്ലണ്ട് വീറോടെ തന്നെ പൊരുതി. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ഏഴിന് 200 റണ്‍സെന്ന നിലയിലേക്കു വീണപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

1

എന്നാല്‍ പിന്നീട് അവിശ്വസനീയ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. എട്ടാം വിക്കറ്റിലും ഒമ്പതാം വിക്കറ്റിലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളുമായി ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിച്ചു. ചില ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും നഷ്ടപ്പെടുത്തിയ ഇന്ത്യയും അവര്‍ക്കു 'പിന്തുണ' നല്‍കി. ടി നടരാജനെറിഞ്ഞ അവസാന ഓവറില്‍ രണ്ടു വിക്കറ്റ് ശേഷിക്കെ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ബോളില്‍ റണ്ണൗട്ടിലൂടെ ഒമ്പതാം വിക്കറ്റ് ഇന്ത്യ വീഴ്ത്തി. ആറു റണ്‍സ് മാത്രമാണ് നട്ടു ഈ ഓവറില്‍ വിട്ടുകൊടുത്തത്.

സാം കറെന്റെ (95*) കരിയര്‍ ബെസ്റ്റ് പ്രകടനമാണ് തോല്‍ക്കുമെന്നുറപ്പിച്ച കളിയില്‍ ഇംഗ്ലണ്ടിനെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ കറെന്റെ ക്യാച്ച് ഹാര്‍ദിക് പാണ്ഡ്യ നഷ്ടപ്പെടുത്തിയതിന് വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നത്. കറെന്‍ 83 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 95 റണ്‍സെടുത്തത്. താരത്തിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. സ്‌കോര്‍ ഇന്ത്യ 329, ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിന് 322.

2

കറെനെക്കൂടാതെ ഡേവിഡ് മലാനാണ് (50) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹത്തിന്റെ കന്നി ഏകദിന ഫിഫ്റ്റി കൂടിയാണിത്. ലിയാം ലിവിങ്സ്റ്റണ്‍ (36), ബെന്‍ സ്‌റ്റോക്‌സ് (35) മോയിന്‍ അലി (29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ശര്‍ദ്ദുല്‍ ഠാക്കൂര്‍ നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കറെനാണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണര്‍മാരെ മടക്കി ഭുവി

ഓപ്പണര്‍മാരെ മടക്കി ഭുവി

330 റണ്‍സിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ രണ്ടാം ഏകദിനത്തിലേതു പോലെയൊരു തുടക്കത്തിന് ഇന്ത്യ അനുവദിച്ചില്ല. ആദ്യ പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകളെടുത്ത് ഇന്ത്യ ഇംഗ്ലണ്ടിന്റെ മുനയൊടിച്ചു. ജാസണ്‍ റോയ് (14) ആദ്യ ഓവറിലെ അവസാന ബോളില്‍ ബൗള്‍ഡായി മടങ്ങി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. നാലാം ഓവറിലെ അവസാന ബോൡ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ (1), ഭുവി വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു.

രക്ഷകനായി ഠാക്കൂര്‍

രക്ഷകനായി ഠാക്കൂര്‍

പിന്നീട് മികച്ചൊരു കൂട്ടുകെട്ട് കണ്ടു. ബെന്‍ സ്‌റ്റോക്‌സ്- ഡേവിഡ് മലാന്‍ ജോടി 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സ്‌റ്റേക്‌സിന്റെ ഒരു അനായാസ ക്യാച്ച് ഹാര്‍ദിക് പാണ്ഡ്യ നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു വലിയ വില നല്‍കേണ്ടിവന്നില്ല. 35 റണ്‍സെടുത്ത സ്റ്റോക്‌സിനെ ടി നടരാജന്റെ ബൗളിങില്‍ ശിഖര്‍ ധവാന്‍ പിടികൂടി. നായകന്‍ ജോസ് ബട്‌ലര്‍ ഈ കളിയിലും കാര്യമായ വെല്ലുവിളിയായില്ല. 15 റണ്‍സെടുത്ത ബട്‌ലറിനെ ശര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി (ഇംഗ്ലണ്ട് നാലിന് 95).
തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച മലാന്‍-ലിയാം ലിവിങ്‌സ്റ്റണ്‍ ജോടി 60 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുള്ള ഠാക്കൂര്‍ ഒരിക്കല്‍ക്കൂടി രക്ഷകനായി. ലിവിങ്‌സറ്റിനെ (36) ഠാക്കൂര്‍ സ്വന്തം ബൗളിങില്‍ പിടികൂടി. മലാന്‍, മോയിന്‍ അലി എന്നിവര്‍ പിന്നാലെ മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 200.

രണ്ടു ഫിഫ്റ്റി കൂട്ടുകെട്ട്

രണ്ടു ഫിഫ്റ്റി കൂട്ടുകെട്ട്

എട്ടാം വിക്കറ്റില്‍ സാം കറെന്‍- ആദില്‍ റഷീദ് സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനു വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ പുറത്താക്കി ഇന്ത്യന്‍ വിജയമുറപ്പാക്കുകയായിരുന്നു. ഠാക്കൂറാണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. കോലിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ റഷീദ് വീഴുകയായിരുന്നു. ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്ത കോലി ഇടതു വശത്തേക്ക് ഡൈവ് ചെയ്താണ് ഒരു കൈ കൊണ്ട് റഷീദിനെ കൈയ്ക്കുള്ളിലാക്കിയത്. ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുമായി കറെന്‍ ഇംഗ്ലണ്ടിനെ അവിസ്മരണീയ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചെങ്കിലും ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സ്

ഇന്ത്യന്‍ ഇന്നിങ്‌സ്

റിഷഭ് പന്ത് (78), ശിഖര്‍ ധവാന്‍ (67), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ പന്ത്- ഹാര്‍ദിക് ജോടി അഞ്ചാം വിക്കറ്റില്‍ നേടിയ 99 റണ്‍സ് ഇന്ത്യയെ കരകയറ്റി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ആദില്‍ റഷീദ് രണ്ടു വിക്കറ്റുകള്‍ നേടി.

Story first published: Sunday, March 28, 2021, 23:30 [IST]
Other articles published on Mar 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+