കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയെ അവരുടെ നാട്ടിൽ ഇന്ത്യ തൂത്തുവാരിക്കളഞ്ഞു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ഒരു ട്വന്റി 20 മത്സരം ബാക്കിയുണ്ട്.

239 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ചുറിയോടെ ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അർധസെഞ്ചുറിയോടെ കേദാർ ജാദവും 36 റൺസുമായി മനീഷ് പാണ്ഡെയും കോലിക്ക് ഉറച്ച പിന്തുണ നൽകി. രോഹിത് ശർമ 16 ഉം അജിൻക്യ രഹാനെ 5ഉം റണ്‍സെടുത്ത് പുറത്തായി. എം എസ് ധോണി 1 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 49.4 ഓവറിൽ 238 റൺസിന് അവർ ഓളൗട്ടായി. 67 റൺസെടുത്ത തിരിമാനെയാണ് ലങ്കയുടെ ടോപ് സ്കോറർ. ആഞ്ചലോ മാത്യൂസ് 55ഉം ക്യാപ്റ്റൻ ഉപുൽ തരംഗ 48 ഉം റൺസെടുത്തു. ലങ്കൻ നിരയിൽ 7 പേർ രണ്ടക്കം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഭുമ്ര രണ്ട്, കുൽദീപ് 1, ചാഹൽ എന്നിങ്ങനെയാണ് മറ്റ് വിക്കറ്റ് വേട്ടക്കാർ.