കൊളംബോ: നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ആതിഥേയരായ ശ്രീലങ്കയെ 168 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 375 റൺസടിച്ചു. ശ്രീലങ്കയുടെ മറുപടി 42.4 ഓവറിൽ 207 റൺസിൽ ഒതുങ്ങി. ഇന്ത്യയ്ക്ക് 168 റൺസിന്റെ ഉജ്വലജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.
അപകടകാരിയായ ഡിക് വെല്ലയെ അരങ്ങേറ്റക്കാരൻ ഷാർദുൾ താക്കൂർ പുറത്താക്കിയാണ് ഇന്ത്യ ബൗളിംഗ് തുടങ്ങിയത്. ഏഴോവറിൽ 26 റൺസ് മാത്രം വഴങ്ങി താക്കൂർ തിളങ്ങി. ഏഴോവറിൽ 32 റൺസിന് ഭുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്ദീക് പാണ്ഡ്യ, കൽദീപ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 70 റൺസെടുത്ത മുൻ ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. നാല് പേർ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ രോഹിത് ശർമ എന്നിവരുടെ തട്ടുപൊളിപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 5ന് 375 എന്ന കൂറ്റൻ സ്കോറിൽ എത്തിയത്. രോഹിത് 88 പന്തിൽ 11 ഫോറും 3 സിക്സും സഹിതം 104 ഉം കോലി 96 പന്തിൽ 17 ഫോറും 2 സിക്സും സഹിതം 131 ഉം റൺസെടുത്തു. മനീഷ് പാണ്ഡെ 50, ധോണി 49 എന്നിങ്ങനെയാണ് മറ്റ് സ്കോറർമാർ.