സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. മൂന്നാം ദിനം ബൗളിങിലും പിന്നാലെ ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ ഓസീസിന് മികച്ച ലീഡുണ്ട്. 94 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങാരംഭിച്ച ആതിഥേയര്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിനു 103 റണ്‍സെടുത്തു. രണ്ടു ദിവസം ശേഷിക്കെ അവര്‍ 197 റണ്‍സിന് മുന്നിലാണ്. മാര്‍നസ് ലബ്യുഷെയ്ന്‍ (47), സ്റ്റീവ് സ്മിത്ത് (29) എന്നിവരാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് നേടിക്കഴിഞ്ഞു. ഡേവിഡ് വാര്‍ണറും (13) വില്‍ പ്യുകോസ്‌കിയുമാണ് (10) പുറത്തായത്. വാര്‍ണറെ അശ്വിനും പ്യുകോസ്‌കിയെ മുഹമ്മദ് സിറാജും പുറത്താക്കി.

നേരത്തേ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലിന് 194 റണ്‍സെന്ന മികച്ച സ്‌കോറില്‍ നിന്നാണ് 244 റണ്‍സിനു കൂടാരം കയറിയത്. മൂന്നു പേര്‍ റണ്ണൗട്ടായ ഇന്നിങ്‌സില്‍ പൊരുതി നോക്കിയത് ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും മാത്രം. രണ്ടു പേരും 50 റണ്‍സ് വീതമെടുത്തു. റിഷഭ് പന്ത് (36), രവീന്ദ്ര ജഡേജ (28*), രോഹിത് ശര്‍മ (26), നായകന്‍ അജിങ്ക്യ രഹാനെ (22) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.
ഹനുമാ വിവാരി (4), ആര്‍ അശ്വിന്‍ (10), ജസ്പ്രീത് ബുംറ (0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ റണ്ണൗട്ടായത്. ഇവയില്‍ അശ്വിന്‍, ബുംറ എന്നിവരുടെ റണ്ണൗട്ടില്‍ വില്ലനായതാവട്ടെ ജഡേജയായിരുന്നു. അശ്വിനെ അനാവശ്യ സിംഗിളിനായി ക്ഷണിച്ച ജഡേജ ഡബിളിനായി ഓടി നോണ്‍ സ്‌ട്രൈക്കറായ ബുംറയുടെയും വിക്കറ്റ് നഷ്ടപ്പെടുത്തി.

രണ്ടു വിക്കറ്റിനു 96 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നു കളി പുനരാരംഭിച്ചത്. രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 117ല്‍ വച്ചായിരുന്നു രഹാനെ മടങ്ങിയത്. പാറ്റ് കമ്മിന്‍സിനായിരുന്നു ഇന്ത്യന്‍ നായകന്റെ വിലപ്പെട്ട വിക്കറ്റ്. 70 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 22 റണ്‍സെടുത്ത രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു. മെല്‍ബണില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രഹാനെയ്ക്കു പക്ഷെ ഇത്തവണ ഇതുപോലെയൊരു ഇന്നിങ്‌സ് ആവര്‍ത്തിക്കാനായില്ല.
ടീം സ്‌കോര്‍ 117ല്‍ വച്ചായിരുന്നു രഹാനെ മടങ്ങിയത്. പാറ്റ് കമ്മിന്‍സിനായിരുന്നു ഇന്ത്യന്‍ നായകന്റെ വിലപ്പെട്ട വിക്കറ്റ്. 70 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 22 റണ്‍സെടുത്ത രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു. ഈ പരമ്പരയില്‍ ഇതുവരെ കളിച്ച എല്ലാ ഇന്നിങ്‌സുകളിലും ഫ്‌ളോപ്പായ വിഹാരി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ടീം സ്‌കോര്‍ 142ല്‍ എത്തി നില്‍ക്കെ വിഹാരിയും മടങ്ങി. റണ്ണൗട്ടായാണ് താരം പുറത്തായത്. 38 ബോളുകളില്‍ നിന്നു നാലു റണ്‍സ് മാത്രമെടുത്ത വിഹാരിയെ ജോഷ് ഹേസല്‍വുഡ് ബൗള്‍ഡാക്കി.

രണ്ടാം ദിനം ശുഭ്മാന്‍ ഗില്‍ (50) ഇന്ത്യക്കായി ഫിഫ്റ്റി നേടിയിരുന്നു. താരത്തിന്റെ കന്നി അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്. 101 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. രോഹിത് ശര്‍മയായിരുന്നു (26) ആദ്യദിനം പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. നേരത്തേ ടോസിനു ശേഷം ബാറ്റ് ചെയ്ത ഓസീസ് 338 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഈ വര്‍ഷത്തെ ആദ്യ സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത് (131) ഫോമില്‍ തിരിച്ചെത്തിയത് ഓസീസിന് കരുത്തായി. 226 ബോളുകളില്‍ 16 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കരിയറിലെ 27ാമത്തെയും ഇന്ത്യക്കെതിരേ എ്ട്ടാമത്തെയും ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് സ്മിത്ത് കുറിച്ചത്.
മാര്‍നസ് ലബ്യുഷെയ്ന്‍ (91), അരങ്ങേറ്റക്കാരന്‍ വില്‍ പ്യുകോസ്‌കി (62) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റും ഒരു റണ്ണൗട്ടുമടക്കം ഓസീസിന്റെ അഞ്ചു പേരെ പുറത്താക്കിയ രവീന്ദ്ര് ജഡേജയാണ് ഇന്ത്യന്‍ ബൗളിങില്‍ സ്റ്റാറായത്. ജസ്പ്രീത് ബുംറയ്ക്കും അരങ്ങേറ്റക്കാരന്‍ നവദീപ് സെയ്‌നിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.