മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ്. നായകന്റെ കളി പുറത്തെടുത്ത അജിങ്ക്യ രഹാനെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പേള്‍ അഞ്ചു വിക്കറ്റിനു 277 റണ്‍സെടുത്തു. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ഇപ്പോള്‍ 82 റണ്‍സിന്റെ ലീഡുണ്ട്. രഹാനെയോടൊപ്പം (102*) രവീന്ദ്ര ജഡേജയാണ് (40*) ക്രീസിലുള്ളത്. ആദ്യദിനം ബൗളിങിലായിരുന്നു ഇന്ത്യക്കു മുന്‍തൂക്കമെങ്കില്‍ രണ്ടാംദിനം ബാറ്റിങിലാണ് ഇന്ത്യ മേല്‍ക്കൈ നേടിയത്.
ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പുജാര (17), ഹനുമാ വിഹാരി (21), റിഷഭ് പന്ത് (29) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം ഇന്ത്യക്കു നഷ്ടപ്പെടുത്തേണ്ടി വന്നത്. എന്നാല്‍ രഹാനെയുടെ സെഞ്ച്വറി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി മാറി. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ദിനം പരമാവധി ലീഡ് നേടി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമായിരിക്കും ഇന്ത്യ സ്വീകരിക്കുക.

200 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. രഹാനെയും ജഡേജയും ചേര്‍ന്ന് അപരാജിതമായ ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. 194 ബോളുകളില്‍ നിന്നും 104 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. ടീം സ്‌കോര്‍ 173ല്‍ വച്ച് റിഷഭ് പന്ത് പുറത്താവുമ്പോള്‍ കളി ഏതു ഭാഗത്തേക്കും മാറുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ രഹാനെയ്ക്കു കൂട്ടിയാ ജഡേജ ക്രീസിലെത്തിയതോടെ കളി ഇന്ത്യയുടെ ഭാഗത്തേക്കു തിരിഞ്ഞിരിക്കുകയാണ്. 100 റണ്‍സിന്റെ ലീഡ് പോലും ഓസ്‌ട്രേലിയക്കു രണ്ടാമിന്നിങ്‌സില്‍ വെല്ലുവിളിയായേക്കും.
ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്. ഓപ്പണറും അരങ്ങേറ്റക്കാരനുമായ ശുഭ്മാന്‍ ഗില്‍ (45), വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര (17) എന്നിവര്‍ അടുത്തടുത്ത ഇടവേളകളിലാണ് പുറത്തായത്. രണ്ടു വിക്കറ്റുകളും പേസര്‍ പാറ്റ് കമ്മിന്‍സിനായിരുന്നു.

കന്നി ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയിലേക്കു മുന്നേറിയ ഗില്ലിനെ ലക്ഷ്യത്തിന് അഞ്ചു റണ്‍സ് മാത്രമകലെ ഗില്‍ വീഴ്ത്തുകയായിരുന്നു. രണ്ടാം ദിനം ആദ്യം മടങ്ങിയതും ഗില്‍ തന്നെയായിരുന്നു. 65 പന്തില്‍ എട്ടു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത താരത്തെ കമ്മിന്‍സിന്റെ ബൗളിങില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ പിടികൂടി. പുജാരയോടൊപ്പം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഗില്‍ ക്രീസ് വിട്ടത്. അക്കൗണ്ട് തുറക്കുംമുമ്പ് മായങ്ക് അഗര്‍വാളിനെ നഷ്ടമായി പരിഭ്രമത്തിലായ ഇന്ത്യയെ കരകയറ്റിയത് ഗില്‍- പുജാര ജോടിയായിരുന്നു.
ഗില്‍ പുറത്തായതിനു പിന്നാലെ തന്നെ പുജാരയും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. തന്റെ അടുത്ത ഓവറിലായിരുന്നു കമ്മിന്‍സ് പുജാരയ്ക്കും പവലിയനിലേക്കു വഴി കാണിച്ചത്. 70 പന്തുകള്‍ നേരിട്ട അദ്ദേഹം ഒരു ബൗണ്ടറിയോടെയായിരുന്നു 17 റണ്‍സെടുത്തത്. ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിസെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ 200 റണ്‍സിനുള്ളില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ഓസീസ് നിരയില്‍ ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 48 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു ടോപ്‌സ്‌കോറര്‍. 132 ബോളുകളില്‍ നാലു ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുമറയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്. രണ്ടു വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജ് അരങ്ങേറ്റം ഗംഭീരമാക്കി. രവീന്ദ്ര ജഡേജയ്്ക്കു ഒരു വിക്കറ്റ് ലഭിച്ചു.