മെല്‍ബണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനവും തങ്ങള്‍ തന്നെയാണ് ബോസെന്നു ഇന്ത്യ അടിവരയിട്ടപ്പോള്‍ ഓസ്‌ട്രേലിയ തോല്‍വിയൊഴിവാക്കാന്‍ പൊരുതുന്നു. രണ്ടു ദിവസം ബാക്കിനില്‍ക്കെ ടെസ്റ്റില്‍ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയില്ല. ഇനി ഇന്ത്യ ഈ മല്‍സരം തോല്‍ക്കണമെങ്കില്‍ ആദ്യ ഇന്നിങ്‌സിലെ രണ്ടാമിന്നിങ്‌സിലേതു പോലെ എന്തെങ്കിലുമൊരു അദ്ഭുതം സംഭവിക്കണം.

131 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസിന്റെ നില രണ്ടാമിന്നിങ്‌സിലും പരിതാപകരമാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റിന് 133 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഓസീസിനു അവകാശപ്പെടാനുള്ളൂ. അംഗീകൃത ബാറ്റിങ് ജോടികളൈല്ലാം ഇന്ത്യ പവലിയനിലേക്കു തിരികെ അയച്ചുകഴിഞ്ഞു. പുതുമുഖം കാമറോണ്‍ ഗ്രീനും (17) പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് (15) ഇപ്പോള്‍ ക്രീസിലുള്ളത്. ഈ കൂട്ടുകെട്ടിന് ഇനിയെത്ര സമയം ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കാനാവുമെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
മാത്യു വെയ്ഡ് (40), ജോ ബേണ്‍സ് (4), മാര്‍നസ് ലബ്യുഷെയ്ന്‍ (28), സ്റ്റീവ് സ്മിത്ത് (8), ട്രാവിസ് ഹെഡ് (17), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (1) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റെടുത്ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്‌സിലേതു പോലെ തന്നെ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ബേണ്‍സസിനെ (4) പുറത്താക്കി ഉമേഷാണ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ വെയ്ഡ്- ലബ്യുഷെയ്ന്‍ ജോടി 38 റണ്‍സ് ടീം സ്‌കോരിലേക്കു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലബ്യുഷെയ്‌നെ നായകന്‍ രഹാനെയ്ക്കു സമ്മാനിച്ച് അശ്വിന്‍ ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായ സ്മിത്തിനെ (8) ബുംറ ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡിലുള്ളത് 71 റണ്‍സ്. മൂന്നിന് 97 റണ്‍സെന്ന നിലയില്‍ നിന്നും രണ്ടു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ വീണതോടെ ഓസീസ് ആറിന് 99 റണ്‍സിലേക്കു കൂപ്പുകുത്തി.
ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 195 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം 326 റണ്‍സെടുത്തു പുറത്താവുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അജിങ്ക്യ രഹാനെയാണ് (112) ടീമിന്റെ ടോപ്‌സ്‌കോറര്‍. രവീന്ദ്ര ജഡേജയാണ് (57) മറ്റൊരു പ്രധാന സ്‌കോറര്‍. അരങ്ങേറ്റക്കാരനായ ശുഭ്മാന്‍ ഗില്‍ 45 റണ്‍സ് നേടി. റിഷഭ് പന്ത് (29), ഹനുമാ വിഹാരി (21) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണുമാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു.

അഞ്ചു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു 49 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ടീമിന്റെ ടോപ്‌സ്‌കോററായ രഹാനെയാണ് ആദ്യം മടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ 300 റണ്‍സ് തികയ്ക്കാന്‍ ആറു റണ്‍സ് ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. റണ്ണൗട്ടായാണ് നായകന്‍ മടങ്ങിയത്. 223 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു സഖ്യത്തെയും അധിക നേരം ക്രീസില്‍ തുടരാന്‍ ഓസീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല.
ടീം സ്‌കോര്‍ 306ല്‍ നില്‍ക്കെ ജഡേജ മടങ്ങി. 159 ബോളുകളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെ 57 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു നിര്‍ണായക സംഭാവന നല്‍കിയ ജഡേജയുടെ വിക്കറ്റ് സ്റ്റാര്‍ക്കിനായിരുന്നു. പാറ്റ് കമ്മിന്‍സായിരുന്നു ക്യാച്ചെടുത്തത്. എട്ടാം വിക്കറ്റില്‍ അശ്വിന്‍- ഉമേഷ് യാദവ് ജോടി 19 റണ്‍സെടുത്തെങ്കിലും ഉമേഷിനെ പുറത്താക്കി ഓസീസ് ഈ കൂട്ടുകെട്ട് തകര്‍ത്തു. ഒരു റണ്‍സ് കൂടി നേടുമ്പോഴക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട ഇന്ത്യ പവലിയനില്‍ മടങ്ങിയെത്തി.

ഓസ്‌ട്രേലിയക്കായിരുന്നു കളിയില്‍ ടോസ് ലഭിച്ചത്. ബാറ്റ് ചെയ്യാന്‍ തീരുമാനിയ്യ ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചു. ഇതോടെ വെറും 195 റണ്‍സില്‍ ഓസീസ് ഇന്നിങ്‌സിനു തിരശീല വീണു. ആരും തന്നെ ഫിഫ്റ്റി തികയ്ക്കാതിരുന്ന ഇന്നിങ്‌സില്‍ മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു (48) ഓസീസ് ടോപ്‌സ്‌കോറര്‍. 132 ബോളുകളില്‍ നാലു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30) എന്നിവരാണ് പൊരുതി നോക്കിയ മറ്റുള്ളവര്‍.
നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുമറയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് ഓസീസ് ബാറ്റിങ് നിരയില്‍ നാശം വിച്ചത്. അരങ്ങേറ്റക്കാരനായ പേസര്‍ മുഹമ്മദ് സിറാജാണ് മികച്ച ബൗളിങ് കാഴ്ചവച്ച മറ്റൊരു താരം. സിറാജിനു രണ്ടു വിക്കറ്റ് ലഭിച്ചു. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു.