ഇന്ത്യയും ഇംഗ്ലണ്ടും തമ്മിള്ള ടെസ്റ്റ് പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കം കുറിക്കുകയാണ്. ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങൡലായി നാലു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലു ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തിലുമാണ്.

ചെന്നൈയില്‍ ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ ടെസ്റ്റുകളുടെ ചരിത്രം നോക്കിയാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നു കാണാം. 1934ലായിരുന്നു ആദ്യമായി ഇരുടീമുകളും ചെന്നൈയില്‍ വച്ച് കൊമ്പുകോര്‍ത്തത്. ഒമ്പതു തവണ ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റില്‍ മാറ്റുരച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. മൂന്നു ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് ജയം നേടി. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. 1985ലായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഈ വേദിയില്‍ ഇന്ത്യയെ വീഴ്ത്തിയത്. അതിനു ശേഷം ഇംഗ്ലണ്ടിന് ഇവിടെ വിജയിക്കാനായിട്ടില്ല.
2016ലായിരുന്നു ഇംഗ്ലണ്ട് ടീം അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റായിരുന്നു ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്നത്. വിരാട് കോലി നയിച്ച ഇന്ത്യ അലെസ്റ്റര്‍ കുക്കിനു കീഴിലിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനും കശാപ്പ് ചെയ്യുകയായിരുന്നു.
ചെന്നൈയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 477 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ ഇന്ത്യയുടെ മറുപടി ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. ഏഴു വിക്കറ്റിന് 759 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ നേടി. കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരുടെ (303) ട്രിപ്പിള്‍ സെഞ്ച്വറിയും കെഎല്‍ രാഹുലിന്റെ (199) സെഞ്ച്വറിയുമായിരുന്നു ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിറങ്ങിയ ഇംഗ്ലണ്ടിനെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏറെക്കുറെ ഒറ്റയ്ക്കു തന്നെ എറിഞ്ഞിട്ടു. ഏഴു വിക്കറ്റുകളുമായി ജഡേജ കളം വാണപ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് 207 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യ ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയും ചെയ്തു.