തിരുവനന്തപുരം: മഴ തുടരെ കളി തടസ്സപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം വ്യാഴാഴ്ച്ച പുനരാരംഭിക്കും. 25 ഓവറില്‍ 193 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 7.8 ഓവറില്‍ 55 റണ്‍സെടുത്തപ്പോഴേക്കം മഴ ശക്തമാവുകയായിരുന്നു. ശിഖര്‍ ധവാനും പ്രശാന്ത് ചോപ്രയുമാണ് ക്രീസില്‍. 21 പന്തില്‍ 33 റണ്‍സ് ധവാന്‍ കുറിച്ചിട്ടുണ്ട്. ഇനി 17.2 ഓവറില്‍ 138 റണ്‍സ് വേണം ഇന്ത്യ എയ്ക്ക് ജയിക്കാന്‍. ഒന്‍പതു പന്തില്‍ 12 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമേ ഇന്ത്യയ്ക്ക് നഷ്ടമായിട്ടുള്ളൂ.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 137 റണ്‍സ് നേടുകയായിരുന്നു. മഴ കാരണമാണ് 50 ഓവർ ഏകദിനം 25 ഓവര്‍ വീതമാക്കി കുറച്ചത്.
പുറത്താവാതെ 60 റണ്‍സെടുത്ത റീസ്സ ഹെന്‍ഡ്രിക്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറർ. 70 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്സിൽ പിറക്കുകയുണ്ടായി.
എന്തായാലും ആദ്യത്തെ മൂന്ന് ഏകദിനങ്ങളിലും ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിച്ച രണ്ടു കളികള്‍ കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയായിരിക്കും ഇനി ഇന്ത്യയുടെ ലക്ഷ്യം.
തന്നെ മാറ്റിയത് ബാംഗറിന് പിടിച്ചില്ല, സെലക്ടറുടെ മുറിയില്‍ ഇടിച്ചുകയറി!! പിന്നെ സംഭവിച്ചത്...
ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. സീനിയര്‍ ടീമിലെ സ്ഥിരം ഓപ്പണറായി ശിഖര്‍ ധവാന്‍ ഈ മല്‍സരത്തില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. പരിക്കേറ്റ വിജയ് ശങ്കറിനു പകരമാണ് അവസാന രണ്ടു ഏകദിനങ്ങളില്‍ ധവാനെ ഉള്‍പ്പെടുത്തിയത്.