For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: വിറച്ച് ജയിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി, റാസയുടെ പോരാട്ടത്തിന് സല്യൂട്ട്

മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം അനുവദിച്ചപ്പോള്‍ ദീപക് ചഹാറും ആവേഷ് ഖാനും പ്ലേയിങ് 11ലേക്കെത്തി.

1

ഹരാരെ: സിംബാബ് വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിറച്ച് ജയിച്ച് ഇന്ത്യ. 13 റണ്‍സിനാണ് സന്ദര്‍ശകരായ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ 49.3 ഓവറില്‍ 276 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. സിക്കന്തര്‍ റാസയുടെ (115) ഒറ്റയാള്‍ പോരാട്ടം ഇന്ത്യയെ വിറപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു. റാസയെ മടക്കിയ ശര്‍ദുല്‍ ഠാക്കൂറാണ് മത്സരഗതി മാറ്റിയത്. നേരത്തെ ശുബ്മാന്‍ ഗില്ലിന്റെ (130) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. സിംബാബ് വെക്കെതിരേ ഇന്ത്യ ജയിക്കുന്ന തുടര്‍ച്ചയായ 15ാം ജയം കൂടിയാണിത്.

1

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ഇത്തവണ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ശിഖര്‍ ധവാനൊപ്പം കെ എല്‍ രാഹുല്‍ തന്നെ ഓപ്പണറായെത്തി. ഭേദപ്പെട്ട തുടക്കം ഇത്തവണ ഇരുവരും നല്‍കി. ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നായകനെ ഇന്ത്യക്ക് നഷ്ടമായി. 46 പന്തില്‍ ഓരോ സിക്സും ഫോറുമടക്കം 30 റണ്‍സാണ് രാഹുല്‍ നേടിയത്. ബ്രാഡ് ഇവാന്‍സ് രാഹുലിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. രാഹുലിന്റെ പ്രകടനം ഭേദപ്പെട്ടത് പറയാമെങ്കിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.

ഏഷ്യാ കപ്പില്‍ ഇന്ത്യ ഓപ്പണറായി പരിഗണിക്കുന്ന രാഹുലില്‍ നിന്ന് ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. മൂന്നാമന്‍ ശുബ്മാന്‍ ഗില്‍ മിന്നും ഫോം തുടര്‍ന്നു. ശിഖര്‍ ധവാനുമായി ഗില്‍ മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവെ ധവാനെ ഇന്ത്യക്ക് നഷ്ടമായി. 68 പന്തില്‍ 5 ബൗണ്ടറിയടക്കം 40 റണ്‍സ് നേടിയ ധവാനെ ഇവാന്‍സ് തന്നെയാണ് പുറത്താക്കിയത്. മെല്ലപ്പോക്ക് ബാറ്റിങ് ശൈലി പിന്തുടരുന്ന ധവാന് 2023ലെ ഏകദിന ലോകകപ്പില്‍ ഇടം പിടിക്കുകയെന്നത് നിലവിലെ ശൈലിയില്‍ പ്രയാസമാണെന്ന് പറയാം.

1

മൂന്നാം വിക്കറ്റില്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. 140 റണ്‍സിന്റെ കൂട്ടുകെട്ടിലേക്കെത്തവെ ഇഷാന്‍ റണ്ണൗട്ടായി. 61 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 50 റണ്‍സാണ് ഇഷാന്‍ നേടിയത്. മോശം ഫോമിലായിരുന്ന താരം നിലയുറപ്പിക്കാന്‍ അല്‍പ്പം പാടുപെട്ടെങ്കിലും രണ്ടാം ഏകദിന ഫിഫ്റ്റിയോടെയാണ് അദ്ദേഹം കളം വിട്ടത്. ദീപക് ഹൂഡക്ക് പക്ഷെ തിളങ്ങാനായില്ല. മൂന്ന് പന്തില്‍ 1 റണ്‍സ് മാത്രം നേടിയ ഹൂഡയെ ഇവാന്‍സ് ക്ലീന്‍ബൗള്‍ഡാക്കി.

മിന്നും ഫോമിലുള്ള ഗില്‍ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സിംബാബ് വെയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടവും 22കാരനായ ഗില്‍ സ്വന്തം പേരിലാക്കി. ഗില്ലിനൊപ്പം സഞ്ജു സാംസണ്‍ ക്രീസിലെത്തിയതോടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. തുടര്‍ച്ചയായി രണ്ട് സിക്സര്‍ നേടി സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം സിക്സര്‍ ശ്രമത്തിനിടെ പുറത്തായി. 13 പന്തില്‍ 15 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ അക്ഷര്‍ പട്ടേലും (4 പന്തില്‍ 1) വലിയ സ്‌കോര്‍ നേടാതെ മടങ്ങി. മധ്യനിര നിരാശപ്പെടുത്തിയത് ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷക്ക് തിരിച്ചടിയായി. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. 97 പന്തില്‍ 15 ഫോറും 1 സിക്സും ഉള്‍പ്പെടെ 130 റണ്‍സുമായാണ് ഗില്‍ മടങ്ങിയത്. ഇവാന്‍സിനാണ് വിക്കറ്റ്. ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ഇവാന്‍സ് മടക്കി. ഇവാന്‍സിന്റെ മത്സരത്തിലെ അഞ്ചാം വിക്കറ്റായിരുന്നു ഇത്. വിക്ടര്‍ ന്യൂച്ചി, ലൂക് ജോങ്വെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയരുടെ ബാറ്റിങ് നിര മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇന്നസെന്റ് കയേയെ (6) ദീപക് ചഹാര്‍ എല്‍ബിയില്‍ കുടുക്കി. താക്കുഡ്വാന്‍ഷി കെയ്ത്താനോയെ (13) കുല്‍ദീപ് യാദവും മടക്കി. മൂന്നാമനായി എത്തിയ സീന്‍ വില്യംസ് സിംബാബ് വെക്ക് പ്രതീക്ഷ നല്‍കി. 46 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെ 45 റണ്‍സ് നേടിയ വില്യംസ് ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് തോന്നിച്ചെങ്കിലും അക്ഷര്‍ പട്ടേല്‍ എല്‍ബിയില്‍ കുടുക്കി.

മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ച ടോണി മുന്യോന്‍ഗയ്ക്കും (15) കാര്യമായൊന്നും ചെയ്യാനായില്ല. ആവേഷ് ഖാനാണ് താരത്തെ മടക്കിയത്. ക്യാപ്റ്റന്‍ റെജിസ് ചകാബ്വയെ (16) അക്ഷര്‍ പട്ടേല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ റ്യാന്‍ ബേളിനെ (8) ദീപക് ചഹാര്‍ ശിഖര്‍ ധവാന്റെ കൈയിലെത്തിച്ചു. ഒരുവശത്ത് സിക്കന്തര്‍ റാസ പിടിച്ചുനിന്നപ്പോഴും മറുവശത്ത് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിക്കൊണ്ടേയിരുന്നു.

1

ലൂക് ജോങ്വെയെ (14) കുല്‍ദീപ് യാദവും മടക്കിയതോടെ ആതിഥേയരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാതെ ഒരുവശത്ത് റാസ പൊരുതി. എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സ് റാസക്ക് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 28 റണ്‍സ് നേടിയ ഇവാന്‍സിനെ ആവേഷ് എല്‍ബിയില്‍ കുടുക്കുമ്പോള്‍ എട്ട് വിക്കറ്റിന് 273 എന്ന വിജയലക്ഷ്യത്തിന് തൊട്ടടുത്തായിരുന്നു സിംബാബ്‌വെ. 104 റണ്‍സിന്റെ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ സൃഷ്ടിച്ചാണ് ഇവാന്‍സ് മടങ്ങിയത്.

ഒരുവശത്ത് സെഞ്ച്വറിയോടെ പൊരുതുനിന്ന റാസയെ 49ാം ഓവറിന്റെ നാലാം പന്തില്‍ ശര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കിയതോടെ മത്സരം ഇന്ത്യക്കനുകൂലമായി. 95 പന്തില്‍ 115 റണ്‍സാണ് റാസ നേടിയത്. 9 ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. സിക്‌സറിന് ശ്രമിച്ച റാസയെ ലോങ് ഓണില്‍ ഗംഭീര ക്യാച്ചിലൂടെ ശുബ്മാന്‍ ഗില്ലാണ് പുറത്താക്കിയത്. വിക്ടര്‍ ന്യൂച്ചിയെ ആവേഷ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യക്ക് 13 റണ്‍സിന്റെ ആവേശ ജയം.

1

ഇന്ത്യക്കായി ആവേഷ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹാര്‍, കുല്‍ദീപ് യാവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം അനുവദിച്ചപ്പോള്‍ ദീപക് ചഹാറും ആവേഷ് ഖാനും പ്ലേയിങ് 11ലേക്കെത്തി.

പ്ലേയിങ് 11: ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍

സിംബാബ്വെ- താക്കുഡ്വാന്‍ഷി കെയ്ത്താനോ, ഇന്നസന്റ് കയേ, സീന്‍ വില്യംസ്, ടോണി മുന്യോന്‍ഗ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ് ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, റിച്ചാര്‍ഡ് എന്‍ഗാര്‍വ

Story first published: Monday, August 22, 2022, 21:04 [IST]
Other articles published on Aug 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+