വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതു മുതല്‍ വലിയ വിമര്‍ശനങ്ങളാണ് സെലക്ഷന്‍ കമ്മിറ്റി നേരിട്ടു കൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണിലും ഒട്ടേറെ റണ്‍സ് നേടിയിട്ടും സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനങ്ങള്‍.
ഐപിഎല്ലിനു മുമ്പ് ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും സര്‍ഫറാസ് ടീമിലുണ്ടാവുമെന്നു എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അന്നും ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സെലക്ഷന്‍ കമ്മിറ്റി അതു തന്നെ വിന്‍ഡീസിനെതിരേയും ആവര്‍ത്തിച്ചിരിക്കുകയാണ്.

അവസാനത്തെ മൂന്നു രഞ്ജി ട്രോഫികളില്‍ മുംബൈ ടീമിനു വേണ്ടി 928 റണ്‍സ്, 982 റണ്‍സ്, 556 റണ്‍സ് എന്നിങ്ങനെ സ്‌കോര്‍ ചെയ്യാന്‍ സര്‍ഫറാസിനായിരുന്നു. ഇത്രയും സ്ഥിരതയോടെ പെര്‍ഫോം ചെയ്തിട്ടും 25 കാരനായ സര്‍ഫറാസിനോടു മാത്രം എന്താണ് ഇത്ര അവഗണനയെന്നതാണ് ആരാധകരുടെ ചോദ്യം.
സര്‍ഫറാസിനെക്കൂടാതെ ബംഗാള്‍ ടീമിനു വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന അഭിമന്യു ഈശ്വരനും വിന്‍ഡീസ് പര്യടനത്തില്‍ നിന്നും തഴയപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ കത്തിനില്‍ക്കെ സര്‍ഫറാസിനെയും അഭിമന്യുവിനെയും സെലക്ഷന്‍ കമ്മിറ്റി തഴയാനുള്ള കാരണം ചൂണ്ടികാണിച്ചിരിക്കുകയാണ് ഒരു മുന്‍ സെലക്ടര്‍.
വലിയ മല്‍സരങ്ങളില്‍ കളിക്കുമ്പോഴുള്ള മാനസികാവസ്ഥയും ഉയര്‍ന്ന നിലവാരമുള്ള പേസ് ബൗളിങിനെ നേരിടുമ്പോഴുള്ള മിടുക്കുമെല്ലാം ഭാവി താരങ്ങളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായി മാറുന്ന ഘടകങ്ങളാണെന്നു പേരു വെളുപ്പെടുത്താത്ത മുന്‍ സെലക്ടറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിക്കവെ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സര്‍ഫറാസ് ശരിക്കും പതറിയിരുന്നു. താരത്തിന്റെ വീക്ക്‌നെസുകള്‍ ഈ സമയത്തു തുറന്നു കാണിക്കപ്പെട്ടിരുന്നു.
അഭിമന്യു ഈശ്വരനാവട്ടെ തുടര്‍ച്ചയായി ഏഴു രഞ്ജി നോക്കൗട്ട് മല്‍സരങ്ങളില്‍ (മൂന്നു ക്വാര്‍ട്ടര്‍ ഫൈനല്‍, രണ്ടു സെമി ഫൈനല്‍, രണ്ടു ഫൈനല്‍) ബാറ്റിങില്‍ തിളങ്ങിയിട്ടുമില്ല. ഇവയെല്ലാം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടുണ്ടാവും. നിങ്ങള്‍ എത്ര റണ്‍സ് എടുക്കുന്നുവെന്നതു മാത്രമല്ല, നിങ്ങള്‍ ആ റണ്‍സ് എങ്ങനെ നേടിയെന്നതും പരിഗണിക്കപ്പെടുന്ന കാര്യങ്ങളാണെന്നു മുന്‍ സെലക്ടര്‍ വിശദീകരിച്ചു.

ശിവ് സുന്ദര്‍ ദാസിനു കീഴിലുള്ള നാലംഗ സെലക്ഷന്‍ കമ്മിറ്റി ഇങ്ങനെ തന്നെയായിരിക്കും ചിന്തിച്ചതെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ രഞ്ജി ട്രോഫിയില്‍ 40 പ്ലസ് മാത്രം ബാറ്റിങ് ശരാശരിയുള്ള റുതുരാജ് ഗെയ്ക്വാദിനു തഴയപ്പെട്ട രണ്ടു പേരെക്കാള്‍ നന്നായി ഫാസ്റ്റ് ബൗളര്‍മാരെ നേരിടാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഒരു സെലക്ടര്‍ ഒരു താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ വെറും അയാള്‍ നേടിയ റണ്‍സ് മാത്രമല്ല നോക്കുകയെന്നും മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടെസ്റ്റ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്, നവദീപ് സൈനി.