വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു വലിയ തകര്‍ച്ചയാണ് നേരിട്ടത്. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യക്കു കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മധ്യനിരയുടെയും ലോവര്‍ ഓര്‍ഡറിന്റെയും ദയനീയ പ്രകടനമാണ് ഇന്ത്യക്കു വിനയായത്. നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും ഈ മല്‍സരത്തില്‍ ഇന്ത്യയെ തേടിയെത്തുകയും ചെയ്തു.
ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയ ഇന്ത്യ പകരം സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ ഈ പരീക്ഷണം വന്‍ പരാജയമായി. തുടരെ രണ്ടാമത്തെ കളിയിലും ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ അപ്രതീക്ഷിത പരീക്ഷണം തുടര്‍ന്നു.

കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിച്ച ഇന്ത്യ നാലാം നമ്പറിലേക്കു അക്ഷറിന പ്രൊമോട്ട് ചെയ്യുകയായിരുന്നു. അഞ്ചാമനായി നായകന്‍ ഹാര്‍ദിക് ക്രീസിലെത്തുകയും ചെയ്തു. മൂന്നു പേരും ബാറ്റിങില്‍ ദുരന്തമായി തീര്‍ന്നു. സഞ്ജു ഒമ്പതു റണ്‍സിനും അക്ഷര്‍ ഒരു റണ്‍സിനും ഹാര്‍ദിക് ഏഴു റണ്‍സിനും പുറത്താവുകയായിരുന്നു.
ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളവര്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായിരിക്കുന്നത്. ഇതോടെ ഹാര്‍ദിക്, സഞ്ജു, അക്ഷര്‍ എന്നിവര്‍ മോശം റെക്കോര്‍ഡിന്റെ പേരില്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരിക്കുകയാണ്.
ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും മികച്ച തുടക്കമായിരുന്നു ഇന്ത്യക്കു നല്‍കിയത്. അഞ്ചിനു മുകളില്‍ ഇക്കോണമി റേറ്റിലാണ് ഇരുവരും ടീമിനെ മുന്നോട്ടു നയിച്ചത്. ഈ ഘട്ടത്തില്‍ ഇന്ത്യ 300നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. 101 ബോളില്‍ 90 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ ആറു ബോളിന്റെ വ്യത്യാസത്തില്‍ ഗില്ലും ഇഷാനും പുറത്തായതോടെ ഇന്ത്യയുടെ പതനം ആരംഭിക്കുകയായിരുന്നു.
മൂന്നാമനായി സഞ്ജുവിനെയും നാലാം നമ്പറില്‍ അക്ഷറിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. പക്ഷെ രണ്ടു പേരും റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു. 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അക്ഷര്‍ പുറത്താവുകയായിരുന്നു. ഷെപ്പേര്‍ഡിന്റെ ബോളില്‍ എഡ്ജായ അക്ഷറിനെ ഹോപ്പ് പിടികൂടുകയായിരുന്നു.

വിക്കറ്റ് വീണ്ടുകൊണ്ടിരുന്നതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. സഞ്ജു- ഹാര്‍ദിക് സഖ്യം ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഇതുണ്ടായില്ല. 24ാം ഓവറിലെ അവസാന ബോളില്‍ ഹാര്‍ദിക് പുറത്തായി. 14 ബോളില്‍ ഏഴു റണ്‍സെടുത്ത ഹാര്‍ദിക്കിനെ മിഡ് വിക്കറ്റില്‍ ബ്രെന്‍ഡന്‍ കിങ് പിടികൂടുകയായിരുന്നു.
തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ സഞ്ജുവും പുറത്തായതോടെ വിക്കറ്റ് പോവാതെ 90ല്‍ നിന്നും ഇന്ത്യ അഞ്ചിനു 113ലേക്കു കൂപ്പുകുത്തി. ലെഗ് സ്പിന്നര്‍ യാനിക് കറിയയാണ് സഞ്ജുവിന്റെ വിക്കറ്റെടുത്തത്. ബാറ്റിന്റെ അടിഭാഗത്തു എഡ്ജായ ബോള്‍ സ്ലിപ്പില്‍ ബ്രെന്‍ഡന്‍ കിങിന്റെ കൈകളിലെത്തുകയായിരുന്നു.
വിന്‍ഡീസിനു 182 റണ്‍സ് വിജയലക്ഷ്യം
രണ്ടാം ഏകദിന മല്‍സരത്തില്‍ 182 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. 40.5 ഓവറില്‍ 181 റണ്‍സിനു ടീം കൂടാരംകയറി. 55 റണ്‍സെടുത്ത ഇഷാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 55 ബോളുകള്‍ നേരിട്ട താരം ആറു ഫോറും ഒരു സിക്‌സസറുമടിച്ചു.
34 റണ്‍സെടുത്ത ഗില്ലും 24 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവുമാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗുഡകേഷ് മോട്ടിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.