For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെറും 12 റണ്‍സ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ സൂര്യ! ഹാര്‍ദിക്കും വെയ്റ്റിങ്

ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തേണ്ടത് സന്ദര്‍ശകരായ ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിട്ട് നില്‍ക്കുകയാണ്. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്.

അതുകൊണ്ടുതന്നെ വെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യക്ക് കരുത്തുകാട്ടേണ്ടതായുണ്ട്. രണ്ടാം ടി20യില്‍ ചില വമ്പന്‍ റെക്കോഡ് താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നറായ യുസ്‌വേന്ദ്ര ചഹാല്‍ വമ്പനൊരു റെക്കോഡ് കാത്തിരിക്കുകയാണ്. ഇന്ത്യക്കായി 100 ടി20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ചഹാലിനെ കാത്തിരിക്കുന്നത്. നിലവില്‍ 93 വിക്കറ്റാണ് ചഹാലിന്റെ പേരിലുള്ളത്.

90 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഏഴ് വിക്കറ്റ് നേടിയാല്‍ ചഹാലിന് ഈ ചരിത്ര നേട്ടത്തിലേക്കെത്താം. ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍, ഷാഹിദ് അഫ്രീദി എന്നിവരുടെയെല്ലാം റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് ചഹാലിന് മുന്നിലുള്ളത്. രണ്ടാം ടി20യിലൂടെ ഇത് സാധിച്ചേക്കില്ലെങ്കിലും ഈ പരമ്പരയിലൂടെത്തന്നെ ചഹാല്‍ ഈ റെക്കോഡിലേക്കെത്തിയേക്കും.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് വമ്പന്‍ സിക്‌സര്‍ റെക്കോഡാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കായി ടി20യില്‍ 100 സിക്‌സുകളെന്ന ചരിത്ര നേട്ടമാണ് സൂര്യകുമാറിനെ കാത്തിരിക്കുന്നത്. നിലവില്‍ 97 സിക്‌സുകള്‍ സൂര്യകുമാറിന്റെ പേരിലുണ്ട്. വെറും മൂന്ന് സിക്‌സാണ് ഈ നേട്ടത്തിലെത്താന്‍ സൂര്യകുമാര്‍ യാദവിന് വേണ്ടത്. 99 സിക്‌സുകള്‍ നേടിയ കെ എല്‍ രാഹുലിന്റെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും സൂര്യകുമാറിന് മുന്നിലുണ്ട്.

yuzvendra chahal

രണ്ടാം ടി20യിലൂടെത്തന്നെ ഈ റെക്കോഡിലേക്കെത്താനുള്ള അവസരം സൂര്യക്ക് മുന്നിലുണ്ട്. 182 സിക്‌സുമായി രോഹിത് ശര്‍മ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 117 സിക്‌സുമായി വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. ഭാവിയില്‍ കോലിയുടെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ സൂര്യക്ക് സാധിച്ചേക്കുമെങ്കിലും രോഹിത്തിനെ മറികടക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.

നിലവില്‍ 28 എവേ ടി20കളില്‍ നിന്ന് 936 റണ്‍സാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. 65 എവേ മത്സരത്തില്‍ നിന്ന് 947 റണ്‍സാണ് എംഎസ് ധോണിയുടെ പേരിലുള്ളത്. രണ്ടാം ടി20യില്‍ 12 റണ്‍സ് നേടാനായാല്‍ സൂര്യകുമാര്‍ യാദവിന് ധോണിയുടെ റെക്കോഡ് മറികടക്കാം. ആദ്യ ടി20യില്‍ 21 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ നായകന്‍ റോവ്മാന്‍ പവല്‍ ഒരു സിക്‌സര്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2000 ടി20 റണ്‍സ് പൂര്‍ത്തിയാക്കും. ആദ്യ ടി20യില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ പവലിനായിരുന്നു. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും വമ്പന്‍ റെക്കോഡ് കാത്തിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയാല്‍ ഇന്ത്യക്കായി ടി20യില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ കുല്‍ദീപിന് സാധിക്കും. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന കുല്‍ദീപിന് രണ്ടാം ടി20യിലൂടെത്തന്നെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചേക്കും.

ഇന്ത്യന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ കാത്ത് വലിയ റെക്കോഡാണുള്ളത്. നിലവില്‍ 70 ടി20 വിക്കറ്റുമായി ഹാര്‍ദിക് ജസ്പ്രീത് ബുംറയുടെ ടി20 വിക്കറ്റ് നേട്ടത്തിനൊപ്പമാണുള്ളത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ബുംറയുടെ റെക്കോഡിനെ മറികടക്കാന്‍ ഹാര്‍ദിക്കിന് സാധിക്കും. രണ്ടാം ടി20യിലൂടെത്തന്നെ ഹാര്‍ദിക് ഈ നേട്ടത്തിലേക്കെത്തുമെന്ന് കരുതാം.

ഒരു ടീമിനെതിരേ കൂടുതല്‍ ടി20 ജയമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നിലുണ്ട്. നിലവില്‍ ന്യൂസീലന്‍ഡിനെതിരേ 20 ജയം നേടിയ പാകിസ്താനാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ 19 ജയം നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 17 ജയമാണ് ഇന്ത്യ നേടിയിട്ടുള്ളത്. പരമ്പരയില്‍ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താം.

Story first published: Sunday, August 6, 2023, 8:46 [IST]
Other articles published on Aug 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+