ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കസറാന്‍ തനിക്കാവുമെന്നു ഇടിവെട്ട് ഫിഫ്റ്റിയുമായി ടീം മാനേജ്‌മെന്റിനു കാണിച്ചുകൊടുത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ലഭിച്ച അവരം അദ്ദേഹം പാഴാക്കിയില്ല. തകര്‍പ്പന്‍ ഫിഫ്റ്റിയുമായാണ് വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജു അവകാശവാദമുന്നയിച്ചിരിക്കുന്നത്.
41 ബോളില്‍ 51 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. നാലു വമ്പന്‍ സിക്‌സറുകളും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങിയത്. പക്ഷെ അന്നു ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഈ പ്രകടനത്തിനു സഞ്ജു ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് അവസാന കളിയില്‍ ഒരു അവസരം കൂടി അദ്ദേഹത്തിനു നല്‍കുകയായിരുന്നു.

ഒരു പക്ഷെ ലോകകപ്പിനു മുമ്പ് ഏകദിനത്തില്‍ സഞ്ജു കളിക്കുന്ന അവസാനത്തെ മല്‍സരം കൂടിയായിരിക്കും ഇത്. ആരാധകരുടെ പ്രതീക്ഷയും പ്രാര്‍ഥനയും അദ്ദേഹം തെറ്റിച്ചില്ല. തുടക്കം മുതല്‍ സഞ്ജു വിന്‍ഡീസ് ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ അമിത പ്രതിരോധത്തിലൂന്നിയായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്.
എന്നാല്‍ ഈ കളിയില്‍ സഞ്ജു തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയിലേക്കു മാറുകയായിരുന്നു. അതു സഹായിക്കുകയും ചെയ്തു. സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും പതറുന്ന സഞ്ജുവിനെ രണ്ടാം ഏകദിനത്തില്‍ പുറത്താക്കിയതും സ്പിന്‍ ബൗളറായിരുന്നു. എന്നാല്‍ ഈ കളിയില്‍ സ്പിന്നര്‍മാരെ അദ്ദേഹം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
തുടരെ മൂന്നാമത്തെ ഫിഫ്റ്റിയടിച്ച ഇഷാനെയും പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച റുതുരാജ് ഗെയ്ക്വാദിനെയും അടുത്തടുത്ത ഇടവേളകളിലാണ് ഇന്ത്യക്കു നഷ്ടമായത്. ഇതോടെ ടീം സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സഞ്ജുവിന്റെ വരവ്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കാഴ്ചവച്ച അദ്ദേഹം വിന്‍ഡീസിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. സ്പിന്നര്‍ യാനിക് കറേയയെയാണ് ക്രീസിലെത്തിയ ശേഷം സഞ്ജുവിന് ആദ്യം നേരിടേണ്ടി വന്നത്.

ആദ്യ ബോളില്‍ ഡബിളുമായി ആത്മവിശ്വാസത്തോടെ തുടങ്ങിയ അദ്ദേഹം അടുത്ത ബോള്‍ സിക്‌സറിലേക്കു പറത്തി. ലോങ് ഓണിലൂടെയായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍. അതുകൊണ്ടും സഞ്ജുവിന്റെ കലി തീര്‍ന്നില്ല. ഓവറിലെ അവസാന ബോളും അദ്ദേഹം സിക്‌സറിലെത്തിച്ചു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോള്‍ അദ്ദേഹം മുന്നോട്ടുകയറി ലോങ് ഓഫിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറില്‍ അല്‍സാറി ജോസഫിനെതിരേ എല്‍ബിഡബ്ല്യുവില്‍ നിന്നും കഷ്ടിച്ചാണ് സഞ്ജു രക്ഷപ്പെട്ടത്. നോട്ടൗട്ട് വിധിച്ച അംപയറുടെ തീരുമാനത്തിനെതിരേ വിന്‍ഡീസ് റിവ്യു എടുത്തെങ്കിലും ബോള്‍ ലെഗ് സ്റ്റംപിലാണ് പതിക്കുകയെന്നു റീപ്ലേയില്‍ തെളിഞ്ഞതോടെ സഞ്ജുവിന് ആശ്വാസമായി.പിന്നീട് തന്റെ ഇന്നിങ്‌സില്‍ പുറത്താവുന്നതു വരെ വിന്‍ഡീസിനു ഒരു അവസരം പോലും അദ്ദേഹം നല്‍കിയില്ല.
കറേയയെറിഞ്ഞ 31ാം ഓവറില്‍ ഓരോ സിക്‌സറും ഫോറുമാണ് സഞ്ജു അടിച്ചെടുത്തത്. 32ാം ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെതിരേ തേര്‍ഡ് മാനിലേക്കു കളിച്ച് ഡബിളെടുത്ത അദ്ദേഹം കരിയറിലെ മൂന്നാമത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു. വെറും 39 ബോളുകള്‍ മാത്രമേ സഞ്ജുവിനു ഇതിനായി വേണ്ടി വന്നുള്ളൂ. ഏകദിനത്തില്‍ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി റെക്കോഡ് കൂടിയായിരുന്നു അദ്ദേഹം കുറിച്ചത്. പക്ഷെ ഇതേ ഓവറില്‍ തന്നെ സഞ്ജുവിനു വിക്കറ്റു നഷ്ടമായി.