വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങി തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കസറിയതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മലയാളി താരം സഞ്ജു സാംസണ്‍. 41 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറുകളും രണ്ടു ഫോറുമടക്കമാണ് 51 റണ്‍സോടെ കരിയറിലെ മൂന്നാമത്തെ ഫിഫ്റ്റി കണ്ടെത്തിയത്. ഏകദിന കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.
39 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഇന്ത്യ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ രണ്ടാം ഏകദിനത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലായിരുന്നു സഞ്ജു കളിച്ചത്. പക്ഷെ ഒമ്പതു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. അവസാന കളിയില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോള്‍ സഞ്ജു മിന്നിക്കുകയും ചെയ്തു.

വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിക്കുന്നത് എത്ര മാത്രം വെല്ലുവിളിയാണ് എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുക എന്നതു തന്നെ ഒരു വെല്ലുവിളിയാണെന്നായിരുന്നു ഈ ചോദ്യത്തോടുള്ള സഞ്ജുവിന്റെ രസകരമയ മറുപടി.
കഴിഞ്ഞ എട്ട്- ഒമ്പതു വര്‍ഷങ്ങളായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്കു വേണ്ടിയും അവിടെയും ഇവിടെയുമെല്ലാം കളിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കുന്നതിനെക്കുറിച്ച് ഇതു നിങ്ങള്‍ക്കൊരു ധാരണ നല്‍കുകയും ചെയ്യുന്നു.
ഇതു ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള കാര്യമല്ല, മറിച്ച് എത്ര ഓവറുകളാണ് നിങ്ങള്‍ക്കു ലഭിക്കുകയെന്നതാണ് നോക്കേണ്ടത്. അതിനു അനുസരിച്ച് നിങ്ങള്‍ തയ്യാറെടുക്കുകയും വേണമെന്നും അദ്ദേഹം വിശദമാക്കി.
ഇന്ത്യക്കു വേണ്ടി ക്രീസില്‍ കുറച്ചു സമയം ചെലവഴിക്കാനും, കുറച്ചു റണ്‍സ് നേടാനും, രാജ്യത്തിനായി സംഭാവന നല്‍കാനും സാധിച്ചതില്‍ സന്തോഷമുണ്ട്. വ്യത്യസ്ത താരങ്ങള്‍ക്കെതിരേ എനിക്കു വ്യത്യസ്ത പ്ലാനുകളാണുള്ളത്. കാലുകളുപയോഗിച്ച് ബൗളര്‍മാരുടെ ലെങ്ത്തിനെതിരേ ആധിപത്യം നേടാനാണ് താന്‍ ആഗ്രഹിച്ചതെന്നും സഞ്ജു പറഞ്ഞു.
മൂന്നാം ഏകദിനത്തിനു വേദിയായ പിച്ചിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കെന്‍സിങ്ടണ്‍ ഓവലിലെ പിച്ച് അല്‍പ്പം നനഞ്ഞതായിനാല്‍ ഈ പ്രതലം കുറച്ചു ഡ്രൈ ആയിട്ടാണ് തോന്നിയത്. ന്യൂബോള്‍ വളരെ നന്നായി ബാറ്റിലേക്കു വരുന്നുണ്ടായിരുന്നു. പക്ഷെ ബോള്‍ പഴയത് ആവുന്നതോടെ അതു അല്‍പ്പം മുകളിലേക്കു വരുന്നതായും സ്പിന്നര്‍മാര്‍ക്കെതിരേ കുറച്ചു കടുപ്പമായിരുന്നുവെന്നും സഞ്ജു വിലയിരുത്തി.

ഈ മല്‍സരത്തിലെ മികച്ച പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അദ്ദേഹം അവകാശവാദവും ഉന്നയിച്ചിരിക്കുകയാണ്. പക്ഷെ സഞ്ജുവിന് ടീമില്‍ ഇടം പിടിക്കുക കടുപ്പമായിരിക്കും. പരിക്ക് ഭേദമായി മടങ്ങിയെത്തുന്ന കെഎല്‍ രാഹുലിനായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീഴുക.
ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇഷാന്‍ കിഷനായിരിക്കും പ്രഥമ പരിഗണന. സമാപിച്ച ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത് പ്ലെയര്‍ ഓഫ് ദി സീരീസായതോടെ അദ്ദേഹം സഞ്ജുവിനെ പിന്തള്ളിയിരിക്കുകയാണ്.
ഏകദിന പരമ്പരയില്‍ ലഭിച്ച രണ്ട് അവസരങ്ങളില്‍ ഒന്നു മുതലാക്കിയ സഞ്ജു ഇനി വിന്‍ഡീസുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഇതു ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. സഞ്ജുവിനെക്കൂടാതെ ഇഷാനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
വിന്‍ഡീസുമായുള്ള പരമ്പരയ്ക്കു ശേഷം ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലും സഞ്ജു ടീമിന്റെ ഭാഗമാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും ഏറ്റുമുട്ടുക. ഈ മാസം അവസാനത്തോടെയാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്.