പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 365 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 76 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസുള്ളത്. എട്ട് വിക്കറ്റ് ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്.
രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം ബാറ്റു ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മ (44 പന്തില്‍ 57) ഇഷാന്‍ കിഷന്‍ (34 പന്തില്‍ 52*) എന്നിവര്‍ വെടിക്കെട്ട് ഫിഫ്റ്റി നേടി. യശ്വസി ജയ്‌സ്വാള്‍ (30 പന്തില്‍ 38) മികച്ച തുടക്കം നല്‍കി മടങ്ങിയപ്പോള്‍ ശുബ്മാന്‍ ഗില്‍ (29*) പുറത്താവാതെ നിന്നു.
വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിര്‍ക്ക് മക്കെന്‍സി (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24) ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ആര്‍ അശ്വിനാണ് രണ്ടുവിക്കറ്റും വീഴ്ത്തിയത്.

44 ബോളുകളിലാണ് ഹിറ്റ്മാന്‍ 57 റണ്‍സ് അടിച്ചെടുത്തത്. അഞ്ചു ഫോറും മുന്നു സിക്‌സറുമടക്കമായിരുന്നു. ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 35 ബോളുകളിലായിരുന്നു രോഹിത് ഈ നാഴികക്കല്ലിലെത്തിയത്.
183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ അതിവേഗം റണ്‍സ് അടിച്ചെടുത്ത് വിന്‍ഡീസിനെ പരമാവധി നേരത്തേ വീണ്ടും ബാറ്റിങിന് അയക്കാനാണ് ശ്രമിച്ചത്. ഈ കാരണത്താല്‍ തന്നെ രോഹിത്തും ജയ്‌സ്വാളും ഒരുപോല ആക്രമിച്ചു കളിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 98 റണ്‍സ് വാരിക്കൂട്ടിയിരുന്നു. നന്നായി ബാറ്റ് ചെയ്ത ജയ്‌സ്വാള്‍ വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുമെന്നു കരുതിയെങ്കിലും അതു സംഭവിച്ചില്ല. 30 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 38 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 438 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 255 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. നാലാംദിനം രാവിലെ തന്നെ വിന്‍ഡീസിനെ ഇന്ത്യ എറിഞ്ഞിട്ടു. അഞ്ചു വിക്കറ്റിനു 229 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് വിന്‍ഡീസ് ഇന്നു കളി പുനരാരംഭിച്ചത്.

പക്ഷെ വെറും അര മണിക്കൂറിനുള്ളില്‍ ശേഷിച്ച അഞ്ചു പേരെയും ഇന്ത്യ പുറത്താക്കുകയായിരുന്നു. 26 റണ്‍സ് മാത്രമേ ടീം സ്‌കോറിലേക്കു വിന്‍ഡീസിനു നാലാം ദിനം കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ആധികാരിക ലീഡ് ഇതോടെ ഇന്ത്യക്കു ലഭിക്കുകയും ചെയ്തു.
അഞ്ചു വിക്കറ്റുകളെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് വിന്‍ഡീസിന്റെ അന്തകനായത്. 23.4 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 60 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം കരിയറിലെ മറ്റൊരു ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. രവീന്ദ്ര ജഡേജയ്ക്കും അരങ്ങേറ്റക്കാരനായ മുകേഷ് കുമാറിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.
വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനൊഴികെ (75) മറ്റാരും പിടിച്ചുനിന്നില്ല. അലിക്ക് അതാനെസ് (37), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (33), കിര്‍ക്ക് മക്കെന്‍സി (32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
നേരത്തേ വിരാട് കോലിയുടെ (121) 29ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 438 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിച്ചത്. 206 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളുണ്ടായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (80), രവീന്ദ്ര ജഡേജ (61), യശസ്വി ജയ്‌സ്വാള്‍ (57), അശ്വിന്‍ (56) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിന്‍ഡീലിസിനു വേണ്ടി കെമര്‍ റോച്ചും ജേമെല്‍ വറിക്കെനും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.