ടീം ഇന്ത്യ വീണ്ടും ക്രിക്കറ്റ് പോരാട്ടങ്ങളുടെ ചൂടിലേക്കു കടക്കുകയാണ്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രലിയയോടേറ്റ തോല്‍വി മറന്ന് പുതിയൊരു ദൗത്യത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ജൂലൈ- ആഗസ്റ്റ് മാസസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുകയാണ്. രണ്ടു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ടെസ്റ്റ്, ഏകദിനം എന്നിവയ്ക്കുള്ള ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ എഡിഷനില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയായിരിക്കും വിന്‍ഡീസിലേത്. അതുകൊണ്ടു തന്നെ സമ്പൂര്‍ണ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഏകദിന പരമ്പരയും ഇന്ത്യക്കു അത്ര തന്നെ പ്രധാനപ്പെട്ടതാണ്. കാരണം ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഓരോ ഏകദിനവും ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റിനുള്ള പടയൊരുക്കവുമാണ്.

ജൂലൈ 27നാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 29, ആഗസ്റ്റ് 1 തിയ്യതികളിലാണ് ശേഷിച്ച മല്‍സരങ്ങള്‍. ഏകദിന പരമ്പരയ്ക്കായി 17 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരില്‍ നിന്നായിരിക്കും ഏറ്റവും ശക്തമായ ഇലവനെ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുക്കുക. പരമ്പരയില്‍ വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമേയുള്ളൂവെന്നതിനാല്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരാനിടയില്ല, ഏറെക്കുറെ ഒരേ ടീമിനെയായിരിക്കും ഇന്ത്യ എല്ലാ കളിയിലും ഇറക്കുക. ചുരുക്കം ചില മാറ്റങ്ങള്‍ മാത്രമേ വരുത്താനിടയുള്ളൂ.
ഏകദിന പരമ്പരയില്‍ ചില താരങ്ങള്‍ക്കു ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം. ആദ്യത്തെയാള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരിക്കും. സഞ്ജു സാംസണിനാവും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീഴുകയെന്നാണ് സൂചന.
ഇഷാനെ അപേക്ഷിച്ച് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. കൂടാത നേരത്തേ അഞ്ച്- ആറ് പൊസിഷനുകളില്‍ ബാറ്റ് ചെയ്തുള്ള പരിചയവുമുണ്ട്. ഈ രണ്ടു കാരണങ്ങളാല്‍ ഇഷാനെ പിന്തള്ളി മൂന്നു കളിയിലും സഞ്ജു പ്ലെയിങ് ഇലവനിലെത്തുകയും ചെയ്യും.
സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിളിലും അവസരം കിട്ടാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. നിലവില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ചഹലിനെക്കൂടാതെ കുല്‍ദീപ് യാദവും ഇന്ത്യന്‍ സംഘത്തിലുണ്ട്.

വിന്‍ഡീസിലെ പിച്ച് സ്പിന്നര്‍മാരെ അത്ര തുണയ്ക്കുന്നതല്ല. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കു ഇവിടെ കാര്യമായ പ്രതീക്ഷയുമില്ല. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയാണെങ്കില്‍ അതു കുല്‍ദീപായിരിക്കും. കാരണം അവസാനമായി ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴെല്ലാം പ്രഥമ പരിഗണന ലഭിച്ചത് കുല്‍ദീപിനായിരുന്നു. അദ്ദേഹം നന്നായി ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ ചഹലിനു പരമ്പയിലെ മൂന്നു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നേക്കും.
ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാനിടയില്ലാത്ത മൂന്നാമത്തെ ഇന്ത്യന്‍ താരം പേസര്‍ മുകേഷ് കുമാറാണ്. നാലു പേസര്‍മാരും രണ്ടു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുമടക്കം ഫാസ്റ്റ് ബൗളര്‍മാരായി ആറു പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജായിരിക്കും.
ശര്‍ദ്ദുല്‍ ടാക്കൂറാണ് സ്ഥാനമുറപ്പുള്ള മറ്റൊരു പേസര്‍. മൂന്നാം സീമറായി ഉമ്രാന്‍ മാലിക്കിനു നറുക്കുവീണേക്കും. ഹാര്‍ദിക് നാലാമത്തെ ബൗളിങ് ഓപ്ഷനാണ്. അതുകൊണ്ടു തന്നെ മുകേഷിനെ ഇന്ത്യ പരീക്ഷിച്ചുനോക്കാന്‍ സാധ്യത തീരെ കുറവുമാണ്.
ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.