ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടരെ രണ്ടു ഫൈനലുകളില്‍ തോറ്റു തൊപ്പിയിട്ട ടീം ഇന്ത്യ പുതിയ സീസണിനായി കച്ചമുറുക്കുകയാണ്. ഡബ്ല്യുടിസിയുടെ മൂന്നാം എഡിഷനിലെ ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോവുന്നത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മൂന്നു വെറ്ററന്‍ താരങ്ങളെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. ടെസ്റ്റിലെ അവിഭാജ്യഘടകമായ മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാരയും ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവുമാണ് ഒഴിവാക്കപ്പെട്ടത്. പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കുകയും ചെയ്തു. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ്.

മോശം ഫോം കാരണം 16 മാസത്തോളം ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന അദ്ദേഹം കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിലൂടെയാണ് തിരിച്ചുവിളിക്കപ്പെട്ടത്. ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍സിയും രഹാനെയ്ക്കു ഇന്ത്യ തിരികെ നല്‍കിയിരിക്കുകയാണ്. യുവ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദുമാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങള്‍.
പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സൈനി എന്നിവരും ടീമിന്റെ ഭാഗമാണ്. ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യയുടെ ബൗളിങ് ലൈനപ്പെടുത്താല്‍ അതു വളരെ ദുര്‍ബലമാണെന്നു കാണാന്‍ സാധിക്കും. ഇങ്ങനെയൊരു ബൗളിങ് നിരയെ ഇറക്കിയാല്‍ ഇന്ത്യയെ വിന്‍ഡീസ് ബാറ്റിങ് നിര പഞ്ഞിക്കിടാനുള്ള സാധ്യതയും കൂടുതലാണ്. ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെന്നു തെളിയിക്കുന്ന മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
പരിചയസമ്പത്ത് കുറഞ്ഞ പേസാക്രമണമാണ് ഇന്ത്യയുടേത് എന്നതാണ് ആദ്യത്തെ കാരണം. ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജാണ്. പക്ഷെ വെറും 19 ടെസ്റ്റുകളില്‍ മാത്രം കളിച്ചതിന്റെ പരിചയം മാത്രമേ അദ്ദേഹത്തിനുള്ളൂ. ബൗളിങ് നിരയിലെ പ്രായം കൂടിയായ അംഗമായ ജയദേവ് ഉനാട്കട്ടാവട്ടെ ഈ തലത്തില്‍ അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുമില്ല.
മുകേഷ് കുമാറിന്റെ ടെസ്റ്റ് അരങ്ങേറ്റമായിരിക്കും വിന്‍ഡീസില്‍ കണ്ടേക്കുക. നവദീപ് സൈനിയാവട്ടെ വലിയൊരു ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയാണ്. നാലു പേസര്‍മാരും കൂടി ആകെ കളിച്ചത് 23 ടെസ്റ്റുകളില്‍ മാത്രമാണ്, നേടിയതാവട്ടെ 59 വിക്കറ്റുകളും.
അതിവേഗ പേസര്‍മാരുടെ അഭാവമാണ് ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലമാക്കുന്ന രണ്ടാമത്തെ ഘടകം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പേസ് ബൗളിങ് നിരയില്‍ അണിനിരന്നപ്പോള്‍ അവര്‍ വേഗത കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നു. വിദേശത്തു ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങള്‍ക്കു പിന്നില്‍ ഈ മൂവര്‍ സംഘം നിര്‍ണായക പങ്കും വഹിച്ചിരുന്നു.

പക്ഷെ ഇവരാരും തന്നെ ഇത്തവണ വിന്‍ഡീസ് പര്യടനത്തിനില്ല. നിലവിലെ പേസര്‍മാരില്‍ നവദീപ് സൈനിക്കു മാത്രമാണ് സ്ഥിരമായി 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള ശേഷിയുള്ളത്. പക്ഷെ പലപ്പോഴും ലൈനിലിലും ലെങ്ത്തിലും പിഴയ്ക്കാറുള്ള ബൗളറാണ് അദ്ദേഹം. ശര്‍ദ്ദുല്‍ ടാക്കൂറും മുകേഷും 130 കിമി വേഗതയിലാണ് ബൗള്‍ ചെയ്യാറുള്ളത്.
വിന്‍ഡീസിലെ സാഹചര്യങ്ങള്‍ രണ്ടു സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിക്കുന്നതിനു യോജിച്ചതല്ല എന്നതാണ് മൂന്നാമത്തെ കാരണം. സമീപകാലത്തായി വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ അപ്രവചനീയമായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനു വേണ്ടി പച്ചപ്പ് നിറഞ്ഞ ട്രാക്കായിരുന്നു അവര്‍ ഒരുക്കിയത്. എന്നാല്‍ ഓസ്‌ട്രേലിയക്കു മറ്റൊരു തരത്തിലുള്ള പിച്ചുമായിരുന്നു അവര്‍ തയ്യാറാക്കിയത്.
പക്ഷെ വിന്‍ഡീസില്‍ രണ്ടു സ്പിന്നര്‍മാരെ ടെസ്റ്റില്‍ ഒരുമിച്ച് കളിപ്പിക്കുന്നത് അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. അതുകൊണ്ടു തന്നെ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു പരിചയസമ്പത്ത് തീരെ കുറഞ്ഞ പേസര്‍മാര്‍ക്കൊപ്പം കളിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇതു ഇന്ത്യക്കു ക്ഷീണമാവുകയും ചെയ്യും.