
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസ ജയം പോലും നിഷേധിച്ച് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 96 റണ്‍സിനാണ് വിന്‍ഡീസിനെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതോടെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ടി20 പരമ്പര മാത്രമല്ല ഏകദിന പരമ്പരയും തൂത്തുവാരാന്‍ രോഹിത്തിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിനെയും ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു.
മാനംകാക്കാന്‍ 266 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു ഇന്ത്യ മൂന്നാം ഏകദിനത്തില്‍ നല്‍കിയത്. പക്ഷെ ഇത്തവണയും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. ഏഴു വിക്കറ്റിനു 82 റണ്‍സിലേക്കു കൂപ്പുകുത്തിയ വിന്‍ഡീസിന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. വാലറ്റക്കാരുടെ പോരാട്ടവീര്യം തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ അവരെ സഹായിച്ചു. ഒടുവില്‍ 37.1 ഓവറില്‍ 1698 റണ്‍സടുത്ത് വിന്‍ഡീസ് മല്‍സരം അടിയറവച്ചു.
വാലറ്റത്ത് ഒഡെയ്ന്‍ സ്മിത്തിന്റെ (36) വെടിക്കെട്ട് ഇന്നിങ്‌സാണ് അവരെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 18 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ നിക്കോളാസ് പൂരനം (34) അല്‍സാറി ജോസഫുമാണ് (29) മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ദീപക് ചാഹറിനും കുല്‍ദീപ് യാദവിനും രണ്ടു വീക്കറ്റ് വീതവും ലഭിച്ചു. ഇനി മൂന്നു മല്‍സരങ്ങളുടെ തന്നെ ടി20 പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുക. 16, 18, 20 തിയ്യതികളിലായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടി20 മല്‍സരങ്ങള്‍ നടക്കുന്നത്.

നേരത്തേ മൂന്നാം ഏകദിനത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായപ്പോള്‍ മധ്യനിരയും ലോവര്‍ ഓര്‍ഡറും ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ 265 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായത്. 111 ബോളുകളില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റിഷഭ് പന്താണ് (56) മറ്റൊരു പ്രധാന സ്‌കോര്‍. 54 ബോളില്‍ താരം ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. വാലറ്റത്ത് ദീപക് ചാഹറിന്റെ (38) പ്രകടനവും ഇന്ത്യയെ 250 കടക്കാന്‍ സഹായിച്ചു. പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ചാഹര്‍ 38 ബോൡ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 38 റണ്‍സ് നേടിയത്. 34 ബോൡ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 33 റണ്‍സെയുത്ത വാഷിങ്ടണ്‍ സുന്ദറും നിര്‍ണായക സംഭാവന നല്‍കി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), ശിഖര്‍ ധവാന്‍ (10), വിരാട് കോലി (0), സൂര്യകുമാര്‍ യാദവ് (6) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (5), മുഹമ്മദ് സിറാജ് (4), പ്രസിദ്ധ് കൃഷ്ണ (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. നാലു വിക്കറ്റുകളെടുത്ത ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. അല്‍സാറി ജോസഫും ഹെയ്ഡന്‍ വാല്‍ഷും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രോഹിത്തിനെയും കോലിയെയും ഒരേ ഓവറില്‍ തന്നെ ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ രണ്ടിന് 16ലേക്കു വീണു. റണ്ണെടുക്കാന്‍ വിഷമിച്ച ധവാന്‍ ടീം സ്‌കോര്‍ 43ല്‍ വച്ച് പുറത്തായി. പിന്നീടായിരുന്നു ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട്. റിഷഭും പരമ്പരയിലെ ആദ്യത്തെ മല്‍സരം കളിച്ച ശ്രേയസും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി.110 റണ്‍സ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തു.

ഈ സഖ്യം കരുത്താര്‍ജിക്കവെ റിഷഭിനെ പുറത്താക്കി വിന്‍ഡീസ് തിരിച്ചടിച്ചു. വാല്‍ഷിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന് അദ്ദേഹം ക്യാച്ച് സമ്മാനിക്കുകയായിരുന്നു. കരിയറില്‍ ഇതുവരെ കളിച്ച എല്ലാ ഇന്നിങ്‌സുകളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത് റെക്കോര്‍ഡിട്ട സൂര്യക്കു പക്ഷെ ഇത്തവണ പിഴച്ചു. അലെന്റെ ബൗളിങില്‍ അദ്ദേഹത്തെ ഷമാറ ബ്രൂക്ക്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി (ഇന്ത്യ അഞ്ചിന് 164).
സെഞ്ച്വറിയിലേക്കു കുതിച്ച ശ്രേയസാണ് ആറാമനായി ക്രീസ് വിട്ടത്. ടീം സ്‌കോര്‍ 187ല്‍ വച്ചായിരുന്നു ഇത്. ഏഴാം വിക്കറ്റില്‍ ചാഹര്‍- വാഷിങ്ടണ്‍ സഖ്യം 53 റണ്‍സ് അടിച്ചെടുത്തതോടെ ഇന്ത്യ 250 കടക്കുമെന്നുറപ്പായി. ചാഹറായിരുന്നു വിന്‍ഡീസ് ബൗളര്‍മാരെ കശാപ്പ് ചെയ്തത്. കരിയറിലെ മൂന്നാമത്തെ ഫിഫ്റ്റി ചാഹര്‍ ഈ കളിയില്‍ കുറിക്കുമെന്നു കരുതിയെങ്കിലും ഹോള്‍ഡര്‍ അദ്ദേഹത്തെ പുറത്താക്കി.
ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെഎല്‍ രാഹുല്‍, ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കി. പകരം ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കുകയായിരുന്നു. മറുഭാഗത്തു പരിക്ക് ഭേദമാവാത്തതിനാല്‍ വിന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് ഈ മല്‍സരത്തിലും കളിക്കുന്നില്ല. പകരം നിക്കോളാസ് പൂരന്‍ തന്നെയാണ് വിന്‍ഡീസിനെ നയിക്കുന്നത്. വിന്‍ഡീസ് ടീം ഒരു മാറ്റവുമായാണ് കളിച്ചത്. സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നു പകരം ഹെയ്ഡന്‍ വാല്‍ഷിനനെ അവര്‍ ഇറക്കുകയായിരുന്നു.
ആദ്യ രണ്ടു കളികളിലും മികച്ച വിജയം കൊയ്യാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായിരുന്നു. ഈ മല്‍സരത്തിലും ഇതാവര്‍ത്തിക്കുകയാവും ഹിറ്റ്മാന്റെയും സംഘത്തിന്റെയും ലക്ഷ്യം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ആധികാരികമായാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യ ഏകദിനത്തില്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ രണ്ടാമത്തേതില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് ഇന്ത്യ വിന്‍ഡീസിനെ എറിഞ്ഞൊതുക്കി പരമ്പരയില്‍ അപരാജിത ലീഡ് കൈക്കലാക്കിയത്. ആറു വിക്കറ്റിനായിരുന്നു ആദ്യ കളിയില്‍ ഇന്ത്യന്‍ വിജയം.
നാലു വിക്കറ്റുകളെുത്ത യുസ്വേന്ദ്ര ചാഹലും മൂന്നു പേരെ പുറത്താക്കിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്. നായകന്റെ ഇന്നിങ്‌സ് കാഴ്ചവച്ച രോഹിത് 60 റണ്‍സുമായി ബാറ്റിങില്‍ കസറിയിരുന്നു. രണ്ടാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ (64) ഇന്നിങ്‌സും പ്രസിദ്ധ് കൃഷ്ണയുടെ മാജിക്കല്‍ ബൗളിങ് പ്രകടനവും ഇന്ത്യക്കു 44 റണ്‍സിന്റെ വിജയം സമ്മാനിക്കുകയായിരുന്നു. ഒമ്പതോവറില്‍ മൂന്നു മെയ്ഡനുകളടക്കം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെയാണ് പ്രസിദ്ധ് പുറത്താക്കിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്‌സ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, ഹെയ്ഡന്‍ വാല്‍ഷ്, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്.