പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ. ടെസ്റ്റില്‍ വേഗത്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കുന്ന ടീമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍സുയര്‍ത്തിയ ഇന്ത്യ 12.2 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും (57) യശ്വസി ജയ്‌സ്വാളും (38) നടത്തിയ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ക്കാന്‍ ഇന്ത്യക്ക് കരുത്തായത്.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 98 റണ്‍സില്‍ അവസാനിച്ചെങ്കിലും ശുബ്മാന്‍ ഗില്ലും (29*) ജയ്‌സ്വാളും ചേര്‍ന്ന് ഈ റെക്കോഡിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. 2001ല്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക 13.2 ഓവറില്‍ ഈ നേട്ടത്തിലെത്തിയതായിരുന്നു റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. ഇതിനെയാണ് ഇന്ത്യ മറികടന്നത്. 1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 13.4 ഓവറില്‍ ഇംഗ്ലണ്ട് ഈ നേട്ടത്തിലേക്കെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശും 2022ല്‍ പാകിസ്താനെതിരേ ഇംഗ്ലണ്ടും 13.4 ഓവറില്‍ 100 റണ്‍സിലേക്കെത്തിയിരുന്നു.

എന്നാല്‍ ഈ റെക്കോഡുകളെല്ലാം ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നു വീണിരിക്കുകയാണ്. സമനിലയ്ക്കായി പൊരുതിയ വെസ്റ്റ് ഇന്‍ഡീസിനെതിരേ വിജയം പിടിക്കാന്‍ ഇന്ത്യക്ക് ആക്രമണ ബാറ്റിങ് കാഴ്ചവെക്കേണ്ട് അത്യാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് കാഴ്ചവെച്ചത്. നായകന്‍ രോഹിത് ശര്‍മയാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.
35 പന്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 5 ഫോറും 3 സിക്‌സുമാണ് ഹിറ്റ്മാന്‍ പറത്തിയത്. യശ്വസി ജയ്‌സ്വാള്‍ 4 ഫോറും 1 സിക്‌സുമാണ് നേടിയത്. ഇരുവരും പുറത്തായ ശേഷം ഇഷാന്‍ കിഷന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. വിരാട് കോലിയെ പിന്നോട്ടുവലിച്ച് നാലാം നമ്പറില്‍ ഇഷാനെ ഇറക്കി വിട്ടത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. ഇത് ഭംഗിയായി നടപ്പിലാക്കാനും ഇഷാന് സാധിച്ചു. 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ കസറിയത്.
ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിയെ കടത്തിവെട്ടുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ഈ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ വിജയ പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റിന് 181 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇതോടെ 365 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ വെക്കുകയും ചെയ്തു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ്.
വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെയും (28) ക്രിക്ക് മക്കന്‍സിയേയും (0) ആര്‍ അശ്വിന്‍ പുറത്താക്കി. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20) എന്നിവരാണ് ക്രീസില്‍. ഒരു ദിവസം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ എട്ട് വിക്കറ്റുകളാണ് വേണ്ടത്. മികച്ച ഫോമില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നതിനാല്‍ ടീമിന് വിജയ പ്രതീക്ഷകളേറെയാണ്. എന്നാല്‍ സമനിലയ്ക്കായി വിന്‍ഡീസ് ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നുറപ്പ്.
പ്രതിരോധത്തിലൂന്നിയാവും വിന്‍ഡീസ് മുന്നോട്ട് പോവുക. അതുകൊണ്ടുതന്നെ ആതിഥേയരെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് നന്നായി വിയര്‍ക്കേണ്ടി വരും. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലിയുടെ (121) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. രോഹിത് ശര്‍മ (80), രവീന്ദ്ര ജഡേജ (61), ആര്‍ അശ്വിന്‍ (56), യശ്വസി ജയ്‌സ്വാള്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗംഭീരമായി തിരിച്ചെത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ആതിഥേയരെ പൂട്ടുകയായിരുന്നു.