ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവ നായകന്‍ ശുഭ്മന്‍ ഗില്‍. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വെല്ലുന്ന ക്യാപ്റ്റന്‍സിയെന്നു വിളിച്ചാല്‍ പോലും അതു അധികമാവില്ല. മൂന്നാം ദിനം രാവിലെ സെഷനില്‍ ഗില്ലിന്റെ മാരക തന്ത്രങ്ങള്‍ക്കു മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിര കടപുഴകുകയും ചെയ്തു.
ഫോളോഓണ്‍ ഭീശണിയിലാണ് ഇപ്പോള്‍ കരീബിയന്‍ ടീം. ഇതിനു വഴിയൊരുക്കിയതാവട്ടെ ഗില്ലിന്റെ ക്യാപ്്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കുമാണ്. ഇന്തയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ അഞ്ചിനു 218 റണ്‍സിന് മറുപടിയില്‍ മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ വിന്‍ഡീസ് ടീം എട്ടു വിക്കറ്റിനു 217 റണ്‍സൈന്ന നിലയിലാണ്.

ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 301 റണ്‍സ് കൂടി ആവശ്യമാണ്. ഫോളോഓണ്‍ ഒഴിവാക്കണമെങ്കില്‍ 318 റണ്‍സ് അവര്‍ക്കു നേടുകയും വേണം. രണ്ടു വിക്കറ്റ് മാത്രം കൈയിലിരിക്കെ വിന്‍ഡീസിനു അതു അസാധ്യമാണെന്നു തന്നെ പറയേണ്ടി വരും. ഗില്ലിന്റെ മാരക ക്യാപ്റ്റന്‍സി എങ്ങനെയാണ് കരീബിയന്‍ ബാറ്റിങിന്റെ നടുവൊടിച്ചതെന്നു നോക്കാം.
ഗില്ലിന്റെ സര്‍പ്രൈസ് പ്ലാന്‍
മൂന്നാംദിനം നാലു വിക്കറ്റിനു 140 റണ്‍സെ നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്് കളി പുനരാരംഭിച്ചത്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞ ഷെയ് ഹോപ്പും (31), ടെവിന്‍ ഇംലാക്കുമായിരുന്നു (14) ക്രീസില്‍. തലേദിവസം 30ന് മുകളില്‍ ബോളുകള്‍ നേരിട്ടു കഴിഞ്ഞതിനാല്‍ ഇരുവരും പിച്ചിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്തിരുന്നു.
ഹോപ്പ്- ഇംലാക്ക് ജോടി മൂന്നാംദിനം ആദ്യ സെഷനിലും കൂട്ടുകെട്ട് തുടര്‍ന്നാല്‍ കളിയിലക്കു തിരിച്ചുവരാനും ഫോളോഓണ്‍ ഒഴിവാക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു വിന്‍ഡീസ്. പക്ഷെ കരീബിയന്‍ ടീമിനെ കയറൂരി വിടാന്‍ ഒരു താല്‍പ്പര്യവും നായകന്‍ ശുഭ്മന്‍ ഗില്ലിനു ഇല്ലായിരുന്നു.
അതുകൊണ്ടു തന്നെ ആരും പ്രതീക്ഷിക്കാത്ത നീക്കമാണ് അദ്ദേഹം നടത്തിയത്. മൂന്നാം ദിനത്തിലെ ആദ്യ ഓവര്‍ തന്നെ ടീമിലെ സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ ഗില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യത്തെ കുറച്ചു ഓവറുകളില്‍ പിച്ചില്‍ നി്ന്നും പേസും സ്വിങുമെല്ലാം ലഭിക്കാനിടയുള്ളതിനാല്‍ സാധാരണയായി പേസ് ജോടികളായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ന്യൂബോള്‍ എറിയാറുള്ളത്.
ഇവിടൊണ് സര്‍പ്രൈസ് നീക്കത്തിലൂടെ ഗില്‍ എല്ലാവരെയും ഞെട്ടിച്ചത്. കുല്‍ദീപിനെയും ബുംറയെയും രണ്ടു എന്‍ഡുകളിലും അദ്ദേഹ മാറി മാറി പന്തെറിയിച്ചു. ഇതു കരീബിയന്‍ ടീമിനു തുടക്കത്തില്‍ തന്നെ മൂക്കുകയറിട്ടു. റണ്ണെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കുല്‍ദീപിനും ബുംറയ്ക്കും മുന്നില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ ശരിക്കും പതറി.

ആദ്യ ഇന്നിങ്സില്‍ ഹോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയത് കുല്‍ദീപായിരുന്നു. അതുകൊണ്ടു തന്നെ ഹോപ്പ് ക്രീസിലുള്ളപ്പോള്‍ തുടക്കത്തില്‍ തന്നെ കുല്‍ദീപ് എത്തിയാല്‍ അതു വിക്കറ്റ് സാധ്യത വര്‍ധിപ്പിക്കുമെന്നും ഗില്‍ കണക്കുകൂട്ടി. അദ്ദേഹത്തിന്റെ ഈ പ്ലാന്‍ ഫലം കാണുകയും ചെയ്തു.
കളി തുടങ്ങി ഏഴാം ഓവറില്‍ തന്നെ ഹോപ്പിനെ (36) ബൗള്‍ഡാക്കി കുല്‍ദീപ് ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കി. ആദ്യ ഇന്നിങ്‌സിലെ പുറത്താവലിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. തന്റെ അടുത്ത ഓവറില്‍ ക്രീസില്‍ നങ്കൂരമിട്ടു നിന്ന ഇംലാക്കിനെ (21) കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു.
ഈ ഓവറിനു ശേഷം ബുംറയെ മാറ്റി സിറാജിനെ ഗില്‍ കൊണ്ടു വന്നു. അഗ്രസീവായി കളിച്ച ജസ്റ്റിന്‍ ഗ്രീവ്‌സിനെ (18) കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കിതോടെ വിന്‍ഡീസ് ഏഴിനു 174ലേക്കു കൂപ്പുകുത്തി.
അടുത്ത ഓവറില്‍ ജോമെല്‍ വാരിക്കനെ (1) സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. തുടര്‍ച്ചയായി 10 ഓവറുകളാണ് കുല്‍ദീപിനെ കൊണ്ട് ഗില്‍ ബൗള്‍ ചെയ്യിച്ചത്. അദ്ദേഹത്തിന്റെ ഈ തന്ത്രം തന്നെയാണ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്കു തള്ളിയിട്ടത്.