ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സാണ് നേടാനായത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തുകയും ചെയ്തു. പേരുകേട്ട ഇന്ത്യയുടെ യുവനിരയെ വിറപ്പിക്കാന്‍ ആതിഥേയര്‍ക്കായി.
അവസാന സമയത്ത് ഇന്ത്യയുടെ വാലറ്റം പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം ഇന്ത്യയുടെ ബാറ്റിങ്ങിലെ സമീപനമാണ്. തുടക്കം മുതല്‍ ആക്രമണോത്സകത കാഴ്ചവെക്കാന്‍ ഇന്ത്യക്കായില്ല. ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും (3) ഇഷാന്‍ കിഷനും (6) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഇതിന് മറികടക്കാന്‍ തിലക് വര്‍മക്ക് മാത്രമാണ് സാധിച്ചത്.

പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ഇഷാനും ശുബ്മാനും 9 പന്തുകള്‍ വീതം നേരിട്ടാണ് മടങ്ങിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് 21 പന്തിലാണ് 21 റണ്‍സ് നേടിയത്. ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ 19 റണ്‍സുമായാണ് പുറത്തായത്. ഇവരെല്ലാം ആക്രമിച്ച് കളിക്കാനുള്ള ധൈര്യം കാട്ടിയില്ല. അവസാന 10 ഓവറില്‍ അടിച്ചു ജയിക്കാമെന്ന ഇന്ത്യയുടെ പഴഞ്ചന്‍ തന്ത്രമാണ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്.
രണ്ടാമത്തെ കാരണം ബാറ്റിങ് ഓഡറിലെ പാളിച്ചയാണെന്ന് പറയാം. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുന്നതിന് പകരം സഞ്ജു സാംസണിനെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നത്. സഞ്ജുവിനെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നതിനെ മികച്ച തീരുമാനമായി കാണാനാവില്ല. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലാണ് കളിച്ചിരുന്നത്. ഇതേ ബാറ്റിങ് പൊസിഷനില്‍ത്തന്നെ അദ്ദേഹം കളിക്കേണ്ടിയിരുന്നു. എന്നാല്‍ സഞ്ജുവിനെ ഫിനിഷറാക്കി വീണ്ടും ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങിയിരിക്കുകയാണ്.
തിലക് വര്‍മയെ ഇന്ത്യ ഡൗണ്‍ ഓഡറില്‍ കളിപ്പിച്ചാലും പ്രശ്‌നമില്ലായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഡൗണ്‍ ഓഡറില്‍ കളിച്ച് ശീലമുള്ള താരമാണ് തിലക്. എന്നാല്‍ സഞ്ജു കൂടുതലും ടോപ് ഓഡറിലാണ് കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാറ്റിങ് റോള്‍ ഫിനിഷറെന്ന നിലയിലേക്ക് മാറ്റുന്നത് സഞ്ജുവിനും ടീമിനും ഗുണം ചെയ്യില്ല. 12 പന്തില്‍ 12 റണ്‍സ് നേടിയ മലയാളി താരം റണ്ണൗട്ടായാണ് പുറത്തായത്.
മൂന്നാമത്തെ കാര്യം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലെ പിഴവാണ്. റണ്‍സ് കണ്ടെത്താന്‍ പ്രയാസമുള്ള പിച്ചില്‍ നിക്കോളാസ് പുരാന്‍ പവര്‍പ്ലേയില്‍ നേടിയ റണ്‍സ് മത്സരത്തില്‍ നിര്‍ണ്ണായകമായി. പവര്‍പ്ലേയില്‍ മുകേഷ് കുമാറും അര്‍ഷ്ദീപ് സിങ്ങും തല്ലുവാങ്ങിയപ്പോള്‍ പേസിനെ പൂര്‍ണ്ണമായും പിന്‍വലിച്ച് സ്പിന്നര്‍മാരെയാണ് ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. അക്ഷര്‍ പട്ടേലിന്റെ ഓവറിനെ പുരാന്‍ നന്നായി മുതലാക്കുകയും ചെയ്തു.
ഹാര്‍ദിക് ന്യൂബോള്‍ പന്തെറിയാതിരുന്നത് മണ്ടന്‍ തീരുമാനമായി. പുരാന്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികവ് കാട്ടുന്നവനാണ്. ഇത് മനസിലാക്കി ഹാര്‍ദിക് സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം അത് ചെയ്തില്ല. വിന്‍ഡീസ് നായകന്‍ റോവ്മാന്‍ പവലിനെ യുസ്‌വേന്ദ്ര ചഹാല്‍ കൈവിട്ടു കളഞ്ഞതും തിരിച്ചടിയായി. 20 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ചഹാല്‍ പവലിനെ വിട്ടുകളഞ്ഞത്. ഈ ലൈഫ് മുതലാക്കി 28 റണ്‍സുകൂടി അദ്ദേഹം നേടി. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.