വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യം. വിന്‍ഡീസിന്റെ 150 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 162 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. സെഞ്ച്വറി നേടിയ യശ്വസിയും ജയ്‌സ്വാളും (143*) നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് കരുത്തായത്.
350 പന്ത് നേരിട്ട് 14 ബൗണ്ടറി ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്. ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറില്‍ കളിച്ച ശുബ്മാന്‍ ഗില്‍ നിരാശപ്പെടുത്തി. 11 പന്ത് നേരിട്ട് 6 റണ്‍സുമായി ഗില്‍ പുറത്തായി. വിരാട് കോലിയാണ് (36*) ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. മൂന്നാം ദിനം അതിവേഗം സ്‌കോറുയര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. രണ്ടാം ഇന്നിങ്‌സിലും ആതിഥേയരെ എറിഞ്ഞൊതുക്കി ഇന്നിങ്‌സ് ജയം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഒന്നാം വിക്കറ്റില്‍ 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലഭിച്ചത്. സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ (103) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അത്തനാസയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. ഗ്ലാസിലും പാഡിലും തട്ടി ഉയര്‍ന്ന പന്തിനെ വിന്‍ഡീസ് കീപ്പര്‍ ജോഷ്വാ ഡാ സില്‍വ കൈയിലാക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 229 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് രോഹിത്തിന്റെ മടക്കം.
221 പന്തുകള്‍ നേരിട്ട് 10 ഫോറും 2 സിക്സും ഉള്‍പ്പെടെയായിരുന്നു രോഹിത്തിന്റെ ഗംഭീര പ്രകടനം. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ത്തന്നെ മൂന്നക്കം കാണാന്‍ ജയ്സ്വാളിനായി. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓപ്പണറായി മാറാന്‍ ജയ്‌സ്വാളിനായി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം ക്ഷമയോടെ ബാറ്റുചെയ്യുന്നതാണ് കാണാനായത്. അതേ സമയം ചേതേശ്വര്‍ പുജാരയുടെ പകരക്കാരനാവാനുള്ള ഗില്ലിന്റെ ശ്രമം പാളി.

ഒരു ബൗണ്ടറി നേടി പ്രതീക്ഷയോടെയാണ് ഗില്‍ തുടങ്ങിയതെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ സാധിച്ചില്ല. ജോമല്‍ വറിക്കാന്റെ പന്തിലാണ് ഗില്‍ പുറത്തായത്. വിരാട് കോലി-ജയ്‌സ്വാള്‍ കൂട്ടുകെട്ട് മൂന്നാം ദിനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. സ്‌കോര്‍ 450 കടത്തി ഇന്ത്യ ഡിക്ലയര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. പിച്ചില്‍ നല്ല ടേണ്‍ ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ പ്രതീക്ഷകളേറെ. വിന്‍ഡീസിന് നിലവില്‍ സമനില പ്രതീക്ഷ പോലുമില്ലെന്ന് പറയാം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ ആര്‍ അശ്വിനാണ് തകര്‍ത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് തഴഞ്ഞതിന്റെ ക്ഷീണം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ തീര്‍ത്തത്. 24.3 ഓവറില്‍ 6 മെയ്ഡന്‍ ഉള്‍പ്പെടെ 60 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സര്‍വാധിപത്യമാണ് ആദ്യ ദിനം ഇന്ത്യ കാട്ടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. സ്പിന്‍ പിച്ചൊരുക്കി വിന്‍ഡീസ് സ്വയം കുഴിയില്‍ ചാടുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ എടുത്തു പറയാവുന്ന പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ക്കുമായില്ല.
നായകന്‍ ക്രയ്ഗ് ബ്രാത്ത്വെയ്റ്റ് (20), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (12) എന്നിവരില്‍ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും അശ്വിന്‍ ഇരുവരെയും പുറത്താക്കി.അലിക് അത്താന്‍സെയാണ് (47) വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. റഖീം കോണ്‍വാള്‍ (19), ജേസന്‍ ഹോള്‍ഡന്‍ (18) എന്നിവരാണ് മറ്റ് പ്രധാവ സ്‌കോറര്‍മാര്‍. ബ്രയാന്‍ ലാറയെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടും വിന്‍ഡീസിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തി.