വെസ്റ്റ് ഇന്‍ഡീസുമായി ഡൊമിനിക്കയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിനത്തിലെ കളി കഴിഞ്ഞപ്പോള്‍ ഇന്ത്യ മേധാവിത്വം നേടിയിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ തീരുമാനം തെറ്റായിരുന്നെന്നു ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ തെളിയിക്കുകയായിരുന്നു. വെറും 150 റണ്‍സില്‍ വിന്‍ഡീസിനെ ഇന്ത്യ ഒന്നാംദിനം എറിഞ്ഞിട്ടു. മറുപടിയില്‍ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 70 റണ്‍സ് മാത്രമേ ആവശ്യമുള്ളൂ.
സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ അഞ്ചു വിക്കറ്റ് നേട്ടവും രവീന്ദ്ര ജഡേജയുടെ മൂന്നു വിക്കറ്റുകളുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരുവരും ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്തത്. ഡൊമിനിക്കയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതു തന്നെയാണ്. ഇവിടെ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും സ്പിന്നര്‍മാര്‍ തന്നെയാണ്.

പിച്ചും സാഹചര്യങ്ങളും മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടുവെന്ന് തന്നെ പറയാം. സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞു തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചുമായി സാമ്യമുള്ള ഡൊമിനിക്കയില്‍ അവര്‍ മൂന്നു പേസര്‍മാരെ എന്തിന് കളിപ്പിച്ചുവെന്നതാണ് ചോദ്യം? പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമായിരുന്നു.
അതു ബൗളിങില്‍ കൂടുതല്‍ ഇംപാക്ടും സൃഷ്ടിക്കുമായിരുന്നു. പകരം മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട് എന്നീ മൂന്നു പേസര്‍മാരെ ഒരുമിച്ച് ഇറക്കുകയായിരുന്നു. ഇവര്‍ ചേര്‍ന്ന് നേടിയത് വെറും രണ്ടു വിക്കറ്റുകളാണ്. സിറാജും ശര്‍ദ്ദുലും ഓരോ വിക്കറ്റെടുത്തപ്പോള്‍ ഉനാട്കട്ടിനു വിക്കറ്റൊന്നും കിട്ടിയില്ല.
ഉനാട്കട്ടിനെ ഒഴിവാക്കി അക്ഷറിനെയായിരുന്നു ഈ ടെസ്റ്റില്‍ കളിപ്പിക്കേണ്ടിയിരുന്നത്. സ്പിന്‍ ബൗളിങിനു ഇതു കൂടുതല്‍ മൂര്‍ച്ച നല്‍കുന്നതിനോടൊപ്പം ബാറ്റിങിനു കൂടുതല്‍ ആഴവും നല്‍കുമായിരുന്നു. മല്‍സരത്തിനു മുമ്പ് തന്നെ പിച്ച് വളരെ ഡ്രൈയായി കാണപ്പെട്ടിരുന്നു. ഒരുപക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പെയ്ത മഴ പെയ്തിരിക്കാം.
ഇതു സ്പിന്നര്‍മാരുടെ പിച്ചാണെന്നു അതില്‍ നിന്നു തന്നെ വ്യക്തവുമായിരുന്നു. പക്ഷെ ഇതു മനസ്സിലാക്കാതെയാണ് മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമെന്ന അബദ്ധം ദ്രാവിഡും രോഹിത്തും കാണിച്ചത്. മല്‍സരത്തില്‍ എട്ടാം ഓവറിലാണ് അശ്വിനെ ഇന്ത്യ പരീക്ഷിച്ചത്. പേസര്‍മാര്‍ക്കു ഇവിടെ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നു ഇതില്‍ നിന്നു വ്യക്തവുമായിരുന്നു.

ഡൊമിനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കില്‍ നടക്കുന്ന ആറാമത്തെ മാത്രം ടെസ്റ്റാണിത്. ഇതുവരെ ഈ വേദിയില്‍ നടന്ന അഞ്ചു ടെസ്റ്റുകളെടുത്താല്‍ സ്പിന്നര്‍മാരുടെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക. ഇവിടെ ഏറ്റവുമധികം വിക്കറ്റുകളെടുത്ത അഞ്ചു ബൗളര്‍മാരില്‍ നാലും സ്പിന്നര്‍മാരായിരുന്നു.
എന്നിട്ടും ഇന്ത്യ അക്ഷറിനെ തഴഞ്ഞ് മൂന്നാമതൊരു പേസറെ കളിപ്പിച്ച് അബദ്ധം കാണിക്കുകയായിരുന്നു. ടെസ്റ്റില്‍ അതിഗംഭീര റെക്കോര്‍ഡുള്ള ബൗളര്‍ കൂടിയാണ് അദ്ദേഹം. 12 ടെസ്റ്റുകളില്‍ നിന്നും 50 വിക്കറ്റുകള്‍ അക്ഷര്‍ വീഴ്ത്തിയിട്ടുണ്ട്.
നേരത്തേ ഓസ്‌ട്രേലിയക്കെതിരായ ഡബ്ല്യുടിസി ഫൈനലിലും പിച്ച് മനസ്സിലാക്കാതെ ദ്രാവിഡും രോഹിത്തും ഇതേ മണ്ടത്തരം കാണിച്ചിരുന്നു. അന്നു ടോസ് ലഭിച്ചിട്ടും ബാറ്റ് ചെയ്യാതെ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതായിരുന്നു ഒരു അബദ്ധം. രണ്ടാമത്തെ പിഴവ് നാലു പേസര്‍മാരുടെ ബൗളിങ് കോമ്പിനേഷന്‍ പരീക്ഷിക്കുകയും ആര്‍ അശ്വിനെ തഴയുകയും ചെയ്തതായിരുന്നു. അശ്വിന്റെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കുകയും മല്‍സരത്തില്‍ ഇന്ത്യ 207 റണ്‍സിന്റെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയുമായിരുന്നു.