വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പ അവസാനിച്ചിരിക്കുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയായിരുന്നു. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ മഴ വില്ലനായി മാറിയതോടെ സമനില സമ്മതിക്കേണ്ടി വന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിച്ച ആദ്യത്തെ പരമ്പര കൂടിയാിരുന്നു ഇത്.
വിജയത്തോടെ തന്നെ അതു തുടങ്ങാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇനി ഉടനെയൊന്നും ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല. ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് അടുത്ത പരമ്പര. ഇന്ത്യയെ സംബന്ധിച്ച് ഡബ്ല്യുടിസി സൈക്കിളിലെ ഏറ്റവും കടുപ്പമേറിയ പരമ്പരയായിരിക്കും ഇത്. സൗത്താഫ്രിക്കയെ ഇതുവരെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

വിന്‍ഡീസിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ചില താരങ്ങള്‍ ലഭിച്ച അവസരം മുതലാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത പരമ്പരയില്‍ ടീമിനു പുറത്തായേക്കാനും സാധ്യതയുണ്ട്. വിന്‍ഡീസിനെതിരേ ഫ്‌ളോപ്പായ മൂന്നു പേര്‍ ആരൊക്കെയാണന്നു നോക്കാം.
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഈ പരമ്പരയിലൂടെ തിരിച്ചെത്തിയ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയാണ് അവസരം മുതലാക്കാന്‍ കഴിയാതെ പോയ ആദ്യത്തെയാള്‍. മോശം ഫോം കാരണം ഒരു വര്‍ഷത്തിലേറെയായി ടെസ്റ്റ് ടീമിനു പുറത്തായിരുന്ന രഹാനെ ഓസ്‌ട്രേലിയയുമായുള്ള ഡബ്ല്യുടിസി ഫൈനലിലൂടെയാണ് തിരിച്ചുവിളിക്കപ്പെട്ടത്.
ഫൈനലില്‍ ഒരു ഫിഫ്റ്റിയടക്കം നേടി അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ വിന്‍ഡീസിനെതിര വൈസ് ക്യാപ്റ്റന്‍സിയും രഹാനെയ്ക്കു ലഭിക്കുകയായിരുന്നു. പക്ഷെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്ത രണ്ടു ഇന്നിങ്‌സുകളിലും അദ്ദേഹം ദയനീയ ഫ്‌ളോപ്പായി മാറി. അഞ്ചാം നമ്പറില്‍ ഇറങ്ങിയ രഹാനെയ്ക്കു വെറും മൂന്നു റണ്‍സാണ് നേടാനായത്.
രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. രണ്ടാം ടെസ്റ്റില്‍ രഹാനെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദ്യ ഇന്നിങ്‌സില്‍ എട്ടു റണ്‍സെടുത്ത അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്തതുമില്ല. ഈ പ്രകടനത്തോടെ രഹാനെയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയില്‍ അദ്ദേഹം ടീമിനു പുറത്തായേക്കും.
ഇടംകൈയന്‍ പേസര്‍ ജസദേവ് ഉനാട്കട്ടാണ് ടെസ്റ്റ് പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയ അടുത്തയാള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പക്ഷെ അതു മുതലാക്കുന്നതില്‍ ഉനാട്കട്ട് ദയനീയമായി പരാജയപ്പെട്ടു. രണ്ടു ടെസ്റ്റുകളിലെ മൂന്നു ഇന്നിങ്‌സുകളിലും ബൗള്‍ ചെയ്‌തെങ്കിലും അദ്ദേഹത്തിനു ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.
28 ഓവറുകള്‍ ബൗള്‍ ചെയ്ത ഉനാട്കട്ട് 2.25 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 63 റണ്‍സായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമായിരുന്നു ഉനാട്കട്ടിനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. പക്ഷെ ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഈ പരമ്പരയോടെ ടീമിനു പുറത്താവുന്ന ഉനാട്കട്ട് ഇനി തിരിച്ചെത്താനും സാധ്യതയില്ല.

യുവതാരം ശുഭ്മന്‍ ഗില്ലാണ് ടെസ്റ്റ് പരമ്പരയില്‍ ക്ലിക്കാവാതെ പോയ മറ്റൊരു ഇന്ത്യന്‍ താരം. ഓപ്പണറായി മിന്നുന്ന ഫോമില്‍ കളിച്ചുകൊണ്ടിരുന്ന അദ്ദേഹം ഈ പരമ്പരയില്‍ യശസ്വി ജയ്‌സ്വാളിനു വേണ്ടി മൂന്നാം നമ്പറിലേക്കു മാറുകയായിരുന്നു. പക്ഷെ ഈ നീക്കം ദയനീയ പരാജയമായി. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 22.50 ശരാശരിയില്‍ ഗില്ലിനു സ്‌കോര്‍ ചെയ്യാനായത് വെറും 45 റണ്‍സാണ്. പുറത്താവാതെ നേടിയ 29 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
ആദ്യത്തെ രണ്ടിന്നിങ്‌സുകളിലും തീര്‍ത്തും നിറംമങ്ങിയ ഗില്‍ അവസാന ഇന്നിങ്‌സിലായിരുന്നു പുറത്താവാതെ 29 റണ്‍സെടുത്തത്. ഒരു തവണ സ്പിന്നര്‍ക്കെതിരേയും മറ്റൊരു തവണ പേസര്‍ക്കെതിരേയുമായിരുന്നു അദ്ദേഹം വിക്കറ്റ് കൈവിട്ടത്.
റുതുരാജ് ഗെയ്ക്വാദിനെപ്പോലെയുള്ളവര്‍ അവസരം കിട്ടാതെ പുറത്തിരിക്കവെ തനിക്കു ലഭിച്ച അവസരം മുതലാക്കാന്‍ ഗില്‍ ശ്രമിക്കേണ്ടിയിരുന്നു. പക്ഷെ അതിനായില്ല. എങ്കിലും ടെസ്റ്റ് ടീമില്‍ നിന്നും ഗില്‍ ഉടനെയൊന്നും പുറത്താവില്ല. അടുത്ത പരമ്പരയിലും താരം ടീമിലുണ്ടാവുമെന്നുറപ്പാണ്.