വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടി20 മല്‍സരത്തിലും ടീം ഇന്ത്യ പരാജയത്തിലേക്കു വീണതിനു പിന്നാലെ രൂക്ഷവിമര്‍ശനവുായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ്. ഗയാനയില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ രണ്ടു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്കെതിരേ പരമ്പര നേട്ടത്തിനു തൊട്ടരികിലെത്താനും അവര്‍ക്കു സാധിച്ചു.
ശേഷിച്ച മൂന്നു കളികളില്‍ ഒന്നില്‍ ജയിക്കാനായാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ വിന്‍ഡീസിനു കഴിയും. തുടരെ രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെയാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. ആദ്യ കളിയില്‍ 150 റണ്‍സ് ചേസ് ചെയ്യാന്‍ കഴിയാതെ നാലു റണ്‍സിനു കീഴടങ്ങിയ ഇന്ത്യ ഇത്തവണ ആദ്യ ബാറ്റ് ചെയ്തിട്ടും 152 റണ്‍സ് മാത്രമേ നേടിയുള്ളൂ.

ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയെയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും പ്രസാദ് വിമര്‍ശിച്ചത്. വളരെ, വളരെ, സാധാരണമെന്നായിരുന്നു ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് പ്രസാദ് കുറിച്ചത്. അക്കാര്യം മാറ്റിവയ്ക്കുന്നതില്‍ കാര്യമില്ല. 2007ലെ ടി20 ലോകകപ്പിനു ശേഷം ഐപിഎല്‍ തുടങ്ങി.
അതിനു ശേഷം ഏഴു തവണ ടി20 ലോകകപ്പുകളില്‍ നമ്മള്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലു കിരീടം നേടാനായില്ല. ഒരു തവണ മാത്രമാണ് ഇന്ത്യക്കു ഫൈനല്‍ കളിക്കാനായത്. വിജയിക്കാനുള്ള തീവ്രതയും ദാഹവും ടീമിന് വളരെയധികം ആവശ്യമാണെന്നും പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് വരുത്തിയ വലിയൊരു പിഴവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം യുസി (യുസ്വേന്ദ്ര ചഹല്‍) 16ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. മല്‍സരത്തില്‍ അതു ചഹലിന്റെ മൂന്നാമത്തെ ഓവറുമായിരുന്നു.
അപ്പോള്‍ വിന്‍ഡീസിന്റെ എട്ടു വിക്കറ്റുകളും വീണിരുന്നു. അതിനു ശേഷം ചഹല്‍ വീണ്ടും ബൗള്‍ ചെയ്തില്ല. വിന്‍ഡീസിനു വേണ്ടി ഒമ്പതും പത്തും സ്ഥാനങ്ങളില്‍ ഇറങ്ങിയവര്‍ വളരെ അനായാസം പേസര്‍മാരെ കൈകാര്യവും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടെക്‌സ്റ്റ്ബുക്കിലെ കാര്യങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സ്മാര്‍ട്ടാവേണ്ടത് ആവശ്യമാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു 152 റണ്‍സിലെത്തിയത്. ആദ്യ കളിയില്‍ നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവതാരം തിലക് വര്‍മയാണ് ടീമിന്റെ രക്ഷകനായത്. അരങ്ങേറ്റ മല്‍സരത്തില്‍ 22 ബോളില്‍ 39 റണ്‍സോടെ വരവറിയിച്ച തിലക് ഈ കളിയിലും മോശമാക്കിയില്ല. വിന്‍ഡീസ് ബൗളര്‍മാരെ ആദ്യ ബോള്‍ മുതല്‍ നിര്‍ഭയമായി നേരിട്ട 20കാരന്‍ വളരെ അനായാസമാണ് റണ്‍സ് വാരിക്കൂട്ടിയത്.
41 ബോളില്‍ 51 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് തിലക് ക്രീസ് വിട്ടത്. അഞ്ചു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടിരുന്നു. കന്നി ഫിഫ്റ്റിയിലെത്താന്‍ 39 ബോളുകള്‍ മാത്രമേ തിലകിനു വേണ്ടിവന്നുള്ളൂ. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ ഇന്നിങ്‌സില്‍ രണ്ടു പേര്‍ മാത്രമേ 20 റണ്‍സിനു മുകളില്‍ നേടിയുള്ളൂ. ഇഷാന്‍ കിഷന്‍ 27ഉം ഹാര്‍ദിക് 24ഉം റണ്‍സിനു പുറത്താവുകയായിരുന്നു.
മറുപടിയില്‍ നിക്കോളാസ് പൂരന്റെ (67) വെടിക്കെട്ട് ഇന്നിങ്‌സിനു ഇന്ത്യയുടെ പക്കല്‍ മറുപടിയില്ലായിരുന്നു. വെറും 40 ബോളിലാണ് ആറു ഫോറും നാലു സിക്‌സറുമടക്കം പൂരന്‍ 67 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനു വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പൂരനായിരുന്നു.