മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20യുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് വിന്‍ഡീസ് പരമ്പരയെ കാണുന്നത്. രോഹിത് ശര്‍മയാണ് രണ്ട് പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്.
വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല. സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കെത്തിയതും ചേതേശ്വര്‍ പുജാര ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് എടുത്തു പറയേണ്ട രണ്ട് പ്രധാന മാറ്റങ്ങള്‍. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും പടിവാതുക്കലെത്തിനില്‍ക്കെ ഇന്ത്യക്ക് മുന്നില്‍ ഇനിയും പ്രശ്‌നങ്ങളേറെയാണ്. അതുകൊണ്ടുതന്നെ സെലക്ഷന്‍ കമ്മിറ്റിക്ക് ഇനിയും ജോലിയുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൡലൊന്ന് ടീം സെലക്ഷനിലെ പാളിച്ചയാണ്.
മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്താനും ദേശീയ ടീമിലേക്കെത്തിക്കാനും സെലക്ടര്‍മാര്‍ക്ക് സാധിക്കാതെ പോകുന്നു. ഈ വര്‍ഷം ഇന്ത്യന്‍ സെലക്ടര്‍മാരെടുത്ത പ്രധാന തീരുമാനങ്ങളിലെ മണ്ടത്തരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സര്‍ഫറാസ് ഖാനെ ഇതുവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതാണ്. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് സര്‍ഫറാസ് ഖാന്‍.

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര മികവുകാട്ടുന്ന സര്‍ഫറാസിനെ ഇന്ത്യ തഴയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 37 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3505 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 79.65 ശരാശരിയില്‍ കളിക്കുന്ന സര്‍ഫറാസ് 13 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 301 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അവസാന രഞ്ജി ട്രോഫിയില്‍ 6 മത്സരത്തില്‍ നിന്ന് 556 റണ്‍സാണ് താരം നേടിയത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ മധ്യനിരയില്‍ ദൗര്‍ബല്യമുണ്ടായിട്ടും സര്‍ഫറാസിന് അവസരമില്ല.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്ന് തഴയപ്പെട്ട സര്‍ഫറാസ് വിന്‍ഡീസ് പരമ്പരയിലെങ്കിലും അവസരം അര്‍ഹിച്ചിരുന്നു. എന്നാല്‍ പരിഗണിച്ചിരുന്നില്ല. ഇത് സെലക്ടര്‍മാര്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന പിഴവാണെന്ന് തന്നെ പറയാം. രണ്ടാമത്തെ കാര്യം സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചതായിരുന്നു. ടി20യില്‍ സൂര്യ അതുല്യ പ്രതിഭയാണ്. എന്നാല്‍ ഏകദിനത്തില്‍ പോലും വലിയൊരു പ്രകടനം കാട്ടാന്‍ സൂര്യക്കായിരുന്നില്ല.
എന്നിട്ടും താരത്തിന് ടെസ്റ്റില്‍ അവസരം ലഭിച്ചു. പല പ്രതിഭകളും അവസരത്തിനായി കാത്തിരിക്കവെയാണ് ഇത്തരമൊരു നടപടി. സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ ടീം തിരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനായി ഐപിഎല്ലിനെ അമിതമായി ആശ്രയിക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ തരം താഴുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന പ്രതിഭകള്‍ക്ക് മുന്നിലെ വഴിയടയുന്നു.
ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. ഹര്‍ദിക് പാണ്ഡ്യ മികച്ചവനാണെങ്കിലും അതിനുശേഷം ആരെന്നത് പ്രധാന ചോദ്യമായി ശേഷിക്കുന്നു. ഇപ്പോഴും ശര്‍ദുല്‍ ഠാക്കൂറെന്ന ഉത്തരത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഒതുങ്ങിനില്‍ക്കുന്നു. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താനും വളര്‍ത്താനും സാധിക്കുന്നില്ല. ഇത് സെലക്ടര്‍മാരുടെ വലിയ കഴിവുകേടാണ്. കെ എസ് ഭരത്തിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയതും മണ്ടന്‍ തീരുമാനമാണ്.
റിഷഭ് പന്തിന് പകരമുള്ള വിക്കറ്റ് കീപ്പറാവുമ്പോള്‍ അല്‍പ്പം കൂടി ആക്രമണോത്സകതയുള്ള താരവും മാച്ച് വിന്നറായ താരവുമായിരിക്കണം. എന്നാല്‍ ഭരത്തിനെ സെലക്ടര്‍മാര്‍ പരിഗണിച്ചത് ഇതൊന്നും പരിഗണിക്കാതെയാണ്. വിക്കറ്റിന് പിന്നില്‍ പിഴവുകളേറെയുള്ള ഭരത്തിനെ ഡബ്ല്യുറ്റിസി ഫൈനലിലും കളിപ്പിച്ചുവെന്നതാണ് കൗതുകകരമായ കാര്യം. ലോകകപ്പ് വരാനിരിക്കെ സെലക്ഷന്‍ മെച്ചപ്പെടാതെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.