കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ്. ശ്രീലങ്കയുടെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഒന്നാം വിക്കറ്റില്‍ 97 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചു. രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി 44 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സുമായി പുറത്തായി. പിന്നാലെ എത്തിയ വിരാട് കോലി ബൗണ്ടറിയോടെ തുടങ്ങി. മികച്ച ഷോട്ടുകളോടെ കോലി തുടക്കത്തിലേ മികവ് കാട്ടി.
എന്നാല്‍ 16ാം ഓവറില്‍ കോലിയെ ജെഫ്രി വന്‍ഡര്‍സെ എല്‍ബിയില്‍ കുടുക്കി. സ്റ്റംപിലേക്കിയ പന്ത് കോലിയുടെ ബാറ്റിന് തൊട്ടടുത്തുകൂടി കോലിയുടെ പാഡില്‍ തട്ടുകയായിരുന്നു. ഇതോടെ അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ കോലി തീരുമാനം റിവ്യൂ ചെയ്തു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഇത് നോട്ടൗട്ട് വിളിച്ചു. കോലിയുടെ ബാറ്റില്‍ ചെറുതായി പന്ത് തട്ടിയാണ് പാഡില്‍ കൊണ്ടതെന്ന് സ്പാര്‍ക്ക് പരിശോധനയില്‍ വ്യക്തമായി. ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചു.
നേരിട്ടുള്ള കാഴ്ചയില്‍ പന്ത് കോലിയുടെ ബാറ്റില്‍ കൊള്ളാതെ പാഡില്‍ തട്ടിയതായാണ് തോന്നുന്നത്. എന്നാല്‍ തേര്‍ഡ് അംപയറുടെ സ്പാര്‍ക്ക് പരിശോധനയില്‍ ചെറിയ ടച്ച് ബാറ്റിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. പക്ഷെ ഇത് ഉള്‍ക്കൊള്ളാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ തയ്യാറായില്ല. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് ഹെല്‍മറ്റ് നിലത്തെറിഞ്ഞാണ് തേര്‍ഡ് അംപയറുടെ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കിയത്. ശ്രീലങ്കന്‍ നായകന്‍ ചരിത് അസലന്‍ക ഓണ്‍ഫീല്‍ഡ് അംപയറോട് തര്‍ക്കിക്കുകയും ചെയ്തു.
ശ്രീലങ്കന്‍ താരങ്ങളൊന്നടക്കം അംപയറുടെ തീരുമാനത്തോട് എതിര്‍പ്പ് വ്യക്തമാക്കി. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ സ്പാര്‍ക്ക് വ്യക്തമായതിനാല്‍ കോലി എല്‍ബിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യ ഡഗൗട്ടില്‍ നിന്ന് എഴുന്നേറ്റ് അംപയറുടെ തീരുമാനം ചോദ്യം ചെയ്തു. സാങ്കേതിക പരിശോധിക്കുമ്പോള്‍ ഇത് നോട്ടൗട്ടാണെങ്കിലും ശ്രീലങ്കന്‍ താരങ്ങള്‍ ഔട്ടാണെന്ന നിലപാടിലാണ് വാദിച്ചത്.

ഇതോടെ ശ്രീലങ്കന്‍ ആരാധകരെല്ലാം തേര്‍ഡ് അംപയര്‍ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോലിയുടെ ബാറ്റില്‍ ടച്ചില്ലെന്നും അംപയറുടെ തീരുമാനം അപ്രതീക്ഷിതമാണെന്നുമാണ് ആരാധകര്‍ വാദിക്കുന്നത്. വിരാട് കോലിയുടെ വിക്കറ്റ് ശ്രീലങ്കയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മക്ക് പിന്നാലെ തന്നെ കോലിയെ തുടക്കത്തിലേ പുറത്താക്കാനുള്ള അവസരമാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇത് വിക്കറ്റായിരുന്നെങ്കില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രീലങ്കക്ക് സാധിക്കുമായിരുന്നു. അതുകൊണ്ടാണ് ശ്രീലങ്കന്‍ താരങ്ങളെല്ലാം വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം അന്തിമമാണെന്നിരിക്കെ ശ്രീലങ്കന്‍ താരങ്ങളുടെ എതിര്‍പ്പ് മാന്യതക്ക് നിരക്കാത്തതാണെന്ന് പറയാം. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ നായകനെതിരേ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്. എന്തായാലും കോലിയുടെ എല്‍ബി ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ താരങ്ങള്‍ ആത്മവിശ്വാസത്തോടെ പൊരുതുകയും വന്‍ഡര്‍സെ ഒരോവറില്‍ രണ്ട് വിക്കറ്റുകളോടെ ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു. 44 പന്തില്‍ 3 ഫോറടക്കം 35 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ വന്‍ഡര്‍സെ എല്‍ബിയില്‍ കുടുക്കി. നാലാമനായി ഇറങ്ങിയ ശിവം ദുബെയെ വന്‍ഡര്‍സെ ഡെക്കിന് പുറത്താക്കി. ശക്തമായി തിരിച്ചടിച്ച ശ്രീലങ്ക വിരാട് കോലിയെ 14 റണ്‍സില്‍ പുറത്താക്കി.
ഇത്തവണ പിഴവിന് അവസരം നല്‍കാതെ വന്‍ഡര്‍സെ തന്നെ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. റിവ്യൂ പോലും ചെയ്യാതെ കോലിക്ക് കളം വിടേണ്ടി വന്നു. ശ്രീലങ്കന്‍ താരങ്ങളുടെ സമ്മര്‍ദ്ദ വലയത്തില്‍ കോലിയും വീഴുകയായിരുന്നു. എന്തായാലും കോലിയുടെ വിക്കറ്റ് വീഴ്ത്തി പകരം വീട്ടാന്‍ വന്‍ഡര്‍സെക്ക് സാധിച്ചു. മികച്ച തുടക്കത്തിന് ശേഷം നാല് വിക്കറ്റുകളാണ് ചെറിയ ഇടവേളയില്‍ ഇന്ത്യക്ക് നഷ്ടമായത്.