കൊളംബോ: ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചു പോലെയൊന്നും സംഭവിച്ചില്ല. സ്പിന്‍ ബൗളിങിനെ നേരിടുകയെന്നതു തങ്ങള്‍ക്കു പറ്റിയ പണിയല്ലെന്നു മൂന്നാം ഏകദിനത്തിലും കാണിച്ചുതന്ന ഇന്ത്യ വീണ്ടും നാണംകെട്ടു. 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനു നേരിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ലങ്ക 2-0നു സ്വന്തമാക്കുകയും ചെയ്തു. ആദ്യ മല്‍സരം ടൈയില്‍ കലാശിച്ചിരുന്നു.
249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ലങ്ക വച്ചത്. കഴിഞ്ഞ രണ്ടു കളിയിലും ക്യാപ്റ്റന്‍ രോഹിത് പൊരുതി നോക്കിയിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ അതും സംഭവിച്ചില്ല. രോഹിത് പെട്ടെന്നു മടങ്ങിയപ്പോള്‍ ബാക്കിയുള്ളവരും ഘോഷയാത്രയായി തിരിച്ചെത്തി. വെറും 26.1 ഓവറില്‍ 138 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. രോഹിത് (35), വാഷിങ്ടണ്‍ സുന്ദര്‍ (30), വിരാട് കോലി (20), റിയാന്‍ പരാഗ് (15) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല.

അഞ്ചു വിക്കറ്റുകള്‍ പിഴുത യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. 5.1 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. കഴിഞ്ഞ കളിയില്‍ ഇന്ത്യയുടെ കഥ കഴിച്ച സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായ് രണ്ടു വിക്കറ്റുകളും പിഴുതു. മറ്റൊരു സ്പിന്നറായ മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകള്‍ നേടി.
ടീം സ്‌കോര്‍ 37ല്‍ വച്ചാണ് ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. വലിയ ഷോട്ടിനു ശ്രമിച്ച ഗില്ലിനെ (6) അസിത ഫെര്‍ണാണ്ടോ ബൗള്‍ഡാക്കുകയായിരുന്നു. അടുത്ത 45 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ കൂടി ഇന്ത്യ കളഞ്ഞുകുളിച്ചു. ഇതോടെ 13 ഓവര്‍ ആവുമ്പോഴേക്കും ഇന്ത്യ ആറു വിക്കറ്റിനും 82 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു. പിന്നീട് കളിയിലേക്കു ഒരു തിരിച്ചുവരവ് ഇന്ത്യക്കു അസാധ്യമായിരുന്നു.
നേരത്തേ തുടരെ മൂന്നാമത്തെ കളിയിലും ടോസ് ലഭിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലെന്‍ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 248 റണ്‍സ് നേടിയത്. ഒരു സമയത്തു 270-280 റണ്‍സെങ്കിലും ലങ്ക നേടേണ്ടതായിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങിലൂടെ അവരെ 250നുള്ളില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിസ് (59) എന്നിവരുടെ ഫിഫ്റ്റികളും പതും നിസങ്കയുടെ (45) ഇന്നിങ്‌സുമാണ് ലങ്കയ്ക്കു കരുത്തായത്.

102 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അവിഷ്‌കയുടെ ഇന്നിങ്‌സ്. മെന്‍ഡിസ് 82 ബോളില്‍ നാലു ഫോറുകളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ അവിഷ്‌ക- നിസങ്ക ജോടി 89 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
അരങ്ങേറ്റ മല്‍സരം കളിച്ച റിയാന്‍ പരാഗാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. ഒമ്പതോവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു പകരം റിഷഭ് പന്ത്, പരാഗ് എന്നിവരെ കളിപ്പിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) റിയാന്‍ പരാഗ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- അവിഷ്‌ക ഫെര്‍ണാണ്ടോ, പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ചരിത് അസലെന്‍ക (ക്യാപ്റ്റന്‍), സദീര സമരവിക്രമ, ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, കമിന്ദ മെന്‍ഡിസ്, ജെഫ്രി വാന്‍ഡര്‍സായ്, അസിത ഫെര്‍ണാണ്ടോ.