കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യ ഇപ്പോള്‍ പരമ്പര നഷ്ടമെന്ന വലിയ നാണക്കേടിനു അരികിലാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരില്‍ 0-1നു പിറകിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായില്ലെങ്കില്‍ പരമ്പര കൈവിടേണ്ടി വരും. ഏറ്റവും മികച്ച ടീമുമായി എത്തിയിട്ടും ഇത്തമൊരു ഷോക്ക് ഇന്ത്യക്കു നേരിടുകയാണെങ്കില്‍ അതു പുതിയ കോച്ച് ഗൗതം ഗംഭീറിനു വലിയ ക്ഷീണാമായി മാറുകയും ചെയ്യും.
കഴിഞ്ഞ രണ്ടു ഏകദിനങ്ങളും ഇന്ത്യക്കു അനായാസം ജയിക്കാന്‍ സാധിക്കുന്നതായിരുന്നു പക്ഷെ രണ്ടു കളിയിലും ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടത് ഇന്ത്യക്കു വിനയായി. ഇതോടെ ആദ്യ മല്‍സരം ടൈയില്‍ അവസാനിപ്പിച്ച ഇന്ത്യ കഴിഞ്ഞ കളിയില്‍ 32 റണ്‍സിനു തോല്‍ക്കുകയും ചെയ്തു. ഈ തിരിച്ചടിക്കു പഴി കേള്‍ക്കേണ്ടത് ബാറ്റിങ് നിര മാത്രമാണ്.

യഥാര്‍ഥത്തില്‍ ഈ പരമ്പര ഇന്ത്യയു ശ്രീലങ്കയും തമ്മിലല്ല, മറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ലങ്കയും തമ്മിലാണെന്നു പറയേണ്ടി വരും. കാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ലങ്കന്‍ ബൗളിങിനു മുന്നില്‍ കൂസസില്ലാതെ ബാറ്റ് ചെയ്ത് റണ്‍സ് അടിച്ചെടുത്തത് അദ്ദേഹം മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ലങ്കയൊരുക്കിയ സ്പിന്‍ കെണിയില്‍ കടപുഴകുകയായിരുന്നു. രോഹിത്തിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും റണ്‍സെടുത്താല്‍ അതില്‍ വലിയ രീതിയിലുള്ള അന്തരം നമുക്കു കാണാന്‍ സാധിക്കും.
രണ്ടു ഏകദിനങ്ങളില്‍ നിന്നു 91 ബോളില്‍ 122 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 61 ശരാശരിയില്‍ 134.0 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു കളിയിലും അദ്ദേഹ ഫിഫ്റ്റി കുറിക്കുകയും ചെയ്തു. ടൈയില്‍ കലാശിച്ച ആദ്യത്തെ മല്‍സരത്തില്‍ 47 ബോളില്‍ 58 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. രണ്ടാം ഏകദിനത്തിലാവട്ടെ 44 ബോളില്‍ 64 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.
പരമ്പരയില്‍ റണ്‍വേട്ടയിലും രോഹിത്താണ് തലപ്പത്ത്. 122 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയപ്പോള്‍ ബാക്കിയുള്ള 10 പേര്‍ക്കും കൂടി രണ്ടു മല്‍സരത്തില്‍ നേടാനായത് വെറും 293 റണ്‍സ് മാത്രം. 451 ബോളുകളില്‍ നിന്നാണിത്. 64.19 സ്‌ട്രൈക്ക് റേറ്റ് മാത്രമേ അവര്‍ക്കുള്ളൂ. രോഹിത്തും ടീമിലെ ബാക്കിയുള്ള മുഴുവന്‍ പേരും തമ്മിലുള്ള ഈ വ്യത്യാസം തന്നെയാണ് പരമ്പരയില്‍ ഇന്ത്യയെ വലിയ നാണക്കേടിനു അരികില്‍ എത്തിച്ചിരിക്കുന്നത്. രോഹിത്തിനു ഈ തരത്തില്‍ അനായാസം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ബാക്കിയുള്ളവര്‍ക്കു എന്തുകൊണ്ട് ഇതു സാധിക്കുന്നില്ലെന്നതാണ് ചോദ്യം?

ലങ്കയുടെ പേസ്-സ്പിന്‍ ആക്രമണത്തെ വളരെ കൂളായിട്ടാണ് രണ്ടു മല്‍സരങ്ങളിലും രോഹിത് കൈകാര്യം ചെയ്തത്. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. മോശം ഷോട്ടുകള്‍ കളിച്ചാണ് രണ്ടിലും രോഹിത് പുറത്താവുകയും ചെയ്തത്. എന്നാല്‍ മറ്റു ബാറ്റര്‍മാരാവട്ടെ ലങ്കന്‍ സ്പിന്നര്‍മാരുടെ കറങ്ങുന്ന ബോളുകള്‍ക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ്. രോഹിത് പുറത്തായ ശേഷമായിരുന്നു രണ്ടു കളിയിലും ഇന്ത്യക്കു കൂട്ടത്തകര്‍ച്ച നേരിട്ടത്.
രോഹിത്തിനെ മാറ്റിനിര്‍ത്തിയാല്‍ പരമ്പരയില്‍ ഇന്ത്യുചെ മറ്റൊരു ബാറ്ററും റണ്‍വേട്ടയില്‍ രണ്ടക്കം കടന്നിട്ടില്ല. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് (77) രോഹിത് കഴിഞ്ഞാല്‍ പരമ്പരയില്‍ കൂടുകല്‍ റണ്ണെടുത്ത രണ്ടാമത്തെ താരം. വൈസ് ക്യാപറ്റന്‍ ശുഭ്മന്‍ ഗില്‍ 51 റണ്‍സും നേടി. വിരാട് കോലി (38), കെഎല്‍ രാഹുല്‍ (31), ശ്രേയസ് അയ്യര്‍ (30) എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.