കൊളംബോ: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ വിജയത്തിനു തൊട്ടരികെ നിന്നും ഇന്ത്യ ടൈയില്‍ കുരുങ്ങിയപ്പോള്‍ ഏറെ പഴി കേള്‍ക്കുന്നത് അവസാനമായി പുറത്തായ അര്‍ഷ്ദീപ് സിങിനാണ്. 14 ബോളില്‍ ജയിക്കാന്‍ വെറും ഒരു റണ്‍സ് ആവശ്യമായിരിക്കെ ക്രീസിലെത്തിയ അര്‍ഷ്ദീപ് ആദ്യ ബോളില്‍ തന്നെ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ ഓള്‍ഔട്ടാവുകയും കളി ടൈയാവുകയുമായിരുന്നു. സിംഗിളെടുത്ത് അര്‍ഷ്ദീപ് ടീമിനെ ജയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആരാധകരില്‍ നിന്നും നേരിടുന്ന പ്രധാന വിമര്‍ശനം.
പക്ഷെ ഇന്ത്യയുടെ നിരാശാജനകമായ ടൈയ്ക്കു പഴിക്കപ്പെടേണ്ടയാള്‍ അര്‍ഷ്ദീപ് മാത്രമല്ല. ഇന്ത്യയുടെ ഏറ്റവും വലിയ വില്ലന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. മല്‍സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 43 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 31 റണ്‍സാണ് നേടിയത്. പക്ഷെ രാഹുല്‍ കാണിച്ച വലിയൊരു പിഴവ് കാരണമാണ് ഇന്ത്യക്കു കളി ജയിക്കാന്‍ സാധിക്കാതെ പോയത്. ഇതു എങ്ങനെയെന്നു നോക്കാം.

231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു സമയത്തു അഞ്ചു വിക്കറ്റിനു 132 റണ്‍സെന്ന നിലയിലായിരുന്നു. വെറും രണ്ടു റണ്‍സിനിടെയാണ് വിരാട് കോലിയെയും (24), ശ്രേയസ് അയ്യരെയും (23) ഇന്ത്യക്കു നഷ്ടമായത്. തുടര്‍ന്നാണ് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ 57 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടും ഇതു തന്നെയാണ്.
രാഹുല്‍- അക്ഷര്‍ ജോടി ഇന്ത്യയെ വിജയത്തിലേക്കു നയിക്കവെയാണ് എല്ലാം തകിടം മറിഞ്ഞത്. ഇതിന്റെ കാരണക്കാരന്‍ രാഹുലുമായിരുന്നു. സ്പിന്നര്‍ വനിന്ദു ഹസരംഗയെറിഞ്ഞ 40ാം ഓവറിലെ അവസാനത്തെ ബോളിലാണ് അദ്ദേഹം പുറത്തായത്. ഈ ഓവറിലെ ആദ്യത്തെ ബോളില്‍ രാഹുലിനു റണ്ണൊന്നും ലഭിച്ചില്ല. എന്നാല്‍ രണ്ടാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി പായിച്ചു. ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയിലേക്കു സ്വീപ്പ് ഷോട്ട് കളിച്ചാണ് രാഹുല്‍ നാലു റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചര്‍ത്തത്.
ഇന്ത്യക്കു അപ്പോള്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ 10.3 ഓവറില്‍ വെറും 42 റണ്‍സ് മാത്രമേ വിജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. ഒരോവറില്‍ നാലു റണ്‍സ് വീതം നേടിയാല്‍ പോലും അനായായം ജയിക്കാം. 40ാം ഓവറില്‍ ഒരു ഫോറടിച്ചിട്ടും ഇതില്‍ തൃപ്തനാവാതെ രാഹുല്‍ വീണ്ടുമൊരു വലിയ ഷോട്ടിനു തുനിയുകയായിരുന്നു. നാലാമത്തെ ബോളിലാണ് സ്ലോഗ് സ്വീപ്പിനു അദ്ദേഹം ശ്രമിച്ചത്.

പക്ഷെ ബാറ്റിന്റെ ടോപ്പില്‍ എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയരുകയും ഡീപ്പ് മിഡ് വിക്കറ്റില്‍ നെരെ വെല്ലാലഗെയുടെ കൈകളിലേക്കു വരികയും ചെയ്യുകയായിരുന്നു. വെല്ലാലഗെ അനായാസം ഇതു പിടികൂടിയതോടെ രാഹുലിനു നിരാശനായി മടങ്ങേണ്ടി വരികയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ അപ്പോള്‍ ശേഷിച്ചവരില്‍ ഏറ്റവും അനുഭവസവമ്പത്തുള്ളയാള്‍ അപ്പോള്‍ രാഹുലായിരുന്നു. ശിവം ദുബെയായിരുന്നു തുടര്‍ന്ന് ബാറ്റ് ചെയ്യേണ്ടിയിരുന്ന അവസാനത്തെ അംഗീകൃത ബാറ്റര്‍.
അതുകൊണ്ടു തന്നെ രാഹുല്‍ കുറേക്കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് അവസാനം വരെ ക്രീസില്‍ നില്‍ക്കേണ്ടതും ആവശ്യമായിരുന്നു. പക്ഷെ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് കളഞ്ഞു കുളിച്ചു. അടുത്ത ഓവറില്‍ തന്നെ അക്ഷറും പുറത്തായതോടെ ഇന്ത്യ ശരിക്കും ബാക്ക്ഫൂട്ടിലാവുകയും ചെയ്തു. ദുബെയുടെ (25) ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കളിയും തോല്‍ക്കുമായിരുന്നു.