പല്ലെക്കെലെ: ടി20യില്‍ നിലവിലെ ലോക ചാംപ്യന്മാരെന്ന തലയെടുപ്പോടെ ഇറങ്ങിയ ഇന്ത്യ അല്‍പ്പമൊന്നു വിറച്ചെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന് ശ്രീലങ്കയെ തീര്‍ത്തു. ആദ്യ ടി20യില്‍ 43 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. പുതിയ കോച്ച് ഗൗതം ഗംഭീറും പുതിയ സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇതോടെ തുടക്കം ഗംഭീരമാക്കുകയും ചെയ്തിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ശേഷമാണ് ലങ്കയെ സൂര്യയും സംഘവും എറിഞ്ഞിട്ടത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം നാളെ (ഞായര്‍) ഇതേ ഗ്രൗണ്ടില്‍ നടക്കും.
214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ലങ്കന്‍ മണ്ണിലെ ഏറ്റവും വലിയ ടോട്ടലാണ് കുറിച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 213 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. ഈ ടോട്ടല്‍ ഇന്ത്യക്കു അനായാസം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ഇന്ത്യക്കു ശക്തമായ വെല്ലുവിളിയൊണ് ലങ്ക ഉയര്‍ത്തിയത്. ഒരു സമയത്തു ലങ്ക ഒരു വിക്കറ്റിനു 140 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.

എന്നാല്‍ അടുത്ത 30 റണ്‍സിനിടെ ഒമ്പതു വിക്കറ്റകള്‍ ഇന്ത്യ കടപുഴക്കി. ഇതോടെ 19.2 ഓവറില്‍ 170ന് ലങ്ക ഓള്‍ഔട്ടാവുകയും ചെയ്തു. പതും നിസങ്ക (79), കുശാല്‍ മെന്‍ഡിസ് (45) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റുകളെടുത്ത റിയാന്‍ പരാഗാണ് ബൗളിങിലെ അപ്രതീക്ഷിത തുറുപ്പുചീട്ടായത്. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
നേരത്തേ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സൂര്യയുടെ (58) അതിവേഗ ഫിഫ്റ്റിയാണ് ഇന്ത്യയെ ശക്തമായ ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറിയത്. വെറും 26 ബോളിലാണ് അദ്ദേഹം എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 58 റണ്‍സിലെത്തിയത്. റിഷഭ് പന്ത് (49), യശസ്വി ജയ്‌സ്വാള്‍ (40), ശുഭ്മന്‍ ഗില്‍ (34) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
റിഷഭ് 33 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു. അഗ്രസീവ ബാറ്റിങാണ് ഓപ്പണിങ് ജോടികളായ ഗില്ലും ജയ്‌സ്വാളും കാഴ്ചവച്ചത്. ജയ്‌സ്വാള്‍ വെറും 21 ബോളിലാണ് 40 റണ്‍സിലെത്തിയത്. അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണിത്. ഗില്‍ 16 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും പായിച്ചു. ഇന്ത്യക്കു സ്‌ഫോടനാത്മക തുടക്കമാണ് ഗില്‍- ജയ്‌സാാള്‍ സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തു. 36 ബോളുകളില്‍ നിനായിരുന്നു ഇത്. എന്നാല്‍ 74ല്‍ വച്ച് രണ്ടു പേരെയും ഇന്ത്യക്കു നഷ്ടമായി.

തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം സൂര്യ ഏറ്റെടുക്കുകയായിരുന്നു. ലങ്കന്‍ ബൗളര്‍മാരെ സ്‌കൈ തല്ലിപ്പരുവമാക്കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ക്രീസിന്റെ മറുഭാഗത്ത് റിഷഭ് സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. ആദ്യത്തെ 20 ബോളില്‍ വെറും 20 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. 14ാം ഓവറില്‍ ടീം ടോട്ടല്‍ 150ല്‍ വച്ചാണ് സൂര്യ മടങ്ങിയത്. ഇതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗതയും അല്‍പ്പം കുറഞ്ഞു. റിഷഭ് കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 230 കടക്കുമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലെന്‍ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷങ്ക, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ.