കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ടൈയായപ്പോള്‍ രണ്ടാം മത്സരം ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്ന് ഇന്ത്യ തോറ്റു. മൂന്നാം മത്സരത്തില്‍ ഏക പക്ഷീയമായ ജയമാണ് ശ്രീലങ്ക നേടിയെടുത്തത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ശ്രീലങ്കയുടെ യുവ സ്പിന്നര്‍മാര്‍ക്കെതിരേ തകര്‍ന്നടിഞ്ഞുവെന്ന് തന്നെ പറയാം. ഇന്ത്യയുടെ ബാറ്റിങ് നിര വലിയ സമ്മര്‍ദ്ദത്തോടെയാണ് കളിച്ചത്.
പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് ഇന്ത്യയുടെ പരമ്പര തോല്‍വിയില്‍ വലിയ പങ്കുണ്ട്. തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചതിന് കാരണക്കാരന്‍ ഗംഭീറാണെന്ന് പറഞ്ഞാലും തെറ്റാകില്ല. ഗംഭീറിന്റെ പല മണ്ടന്‍ തീരുമാനങ്ങളും പരമ്പരയില്‍ ഇന്ത്യയെ പിന്നോട്ടടിച്ചു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം ബാറ്റിങ് ഓഡറില്‍ നടത്തിയ അനാവശ്യ പരീക്ഷണങ്ങളാണ്. കൃത്യമായ ബാറ്റിങ് ഓഡര്‍ നല്‍കാതെ താരങ്ങളെ മാറി മാറി പരീക്ഷിച്ചു.
സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചില്‍ ഇത്തരത്തില്‍ ബാറ്റിങ് പൊസിഷന്‍ മാറി മാറി പരീക്ഷിക്കപ്പെട്ടപ്പോള്‍ പല താരങ്ങളുടേയും പ്രകടനത്തെ അത് ബാധിച്ചു. നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറേയും അക്ഷര്‍ പട്ടേലിനേയും ശിവം ദുബയേയുമെല്ലാം പരീക്ഷിച്ചത് പാളിപ്പോയി. ശ്രേയസ് അയ്യരേയും കെ എല്‍ രാഹുലിനേയും ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കി കളിപ്പിച്ചതും തിരിച്ചടിയായി. ഇവര്‍ക്ക് കൃത്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല.
മറ്റൊരു പ്രധാന പ്രശ്‌നം താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ ഗംഭീര പരാജയപ്പെട്ടു. ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷ തന്നെ പ്രശ്‌നമായിരുന്നു. ആത്മവിശ്വാസത്തോടെ കളിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. സ്പിന്‍ പിച്ചാണ് ശ്രീലങ്കയിലേതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത് മുന്നില്‍ക്കണ്ടുള്ള പദ്ധതി അദ്ദേഹം തയ്യാറാക്കിയില്ലെന്ന് വേണം കരുതാന്‍. സ്പിന്നര്‍മാര്‍ക്കെതിരേ ക്രീസിനെ പ്രയോജനപ്പെടുത്തി കളിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

കൂടുതല്‍ താരങ്ങളും എല്‍ബിയില്‍ കുടുങ്ങിയാണ് പുറത്തായത്. പിച്ചിനെ മനസിലാക്കി കളിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ കൃത്യമായ നിര്‍ദേശം നല്‍കുകയും പദ്ധതി മെനയുകയും ചെയ്യണമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മോശം ഫോം തോല്‍വിയില്‍ പ്രധാന കാരണമായി. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പന്തുകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല.
ഗംഭീര്‍ ശിവം ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ വിശ്വസിച്ചതും തിരിച്ചടിയായി. ടി20യില്‍ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ പന്തുകൊണ്ട് ദുബെ ദുരന്തമാണ്. എന്നിട്ടും ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ദുബെയെ പരിഗണിച്ച ഗംഭീറിന്റെ തീരുമാനം ലോക മണ്ടത്തരമായി. മൂന്നാം ഏകദിനത്തില്‍ രണ്ടാം പേസറെന്ന നിലയില്‍ ദുബെയെ ഉപയോഗിച്ചത് പിഴച്ചു. ശ്രീലങ്കന്‍ പിച്ചിന് അനുസരിച്ച് ടീം തിരഞ്ഞെടുക്കാനും പ്ലേയിങ് 11നെ ഇറക്കാനും ഗംഭീറിനായില്ല.
സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ രാഹുല്‍ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ സീനിയര്‍ താരമായ രാഹുലിനെ പ്ലേയിങ് 11ന് പുറത്തിരുത്തി. ഇത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് പറയാം. മറ്റൊരു കാര്യം കൂടുതല്‍ സ്പിന്‍ ബൗളര്‍മാരെ ഉപയോഗിക്കാന്‍ രോഹിത് ശര്‍മയോട് നിര്‍ദേശിക്കാന്‍ ഗംഭീറിനായില്ല.
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം സ്പിന്നെറിയുന്നവരാണ്. എന്നാല്‍ ഇവരെ വേണ്ടവിധം ബൗളിങ്ങില്‍ ഉപയോഗിച്ചില്ല. ഇതില്‍ നായകന്‍ രോഹിത് ശര്‍മയും ഉത്തരവാദിത്തം പറയേണ്ടതായുണ്ട്. ഗംഭീറിന്റെ മണ്ടന്‍ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം.