
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. എട്ടു വിക്കറ്റിനു 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടിയില്‍ ലങ്ക രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിനു 108 റണ്‍സെന്ന നിലയില്‍ പരുങ്ങലിലാണ്. ആറു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ഇനിയുമവര്‍ക്ക് 466 റണ്‍സ് കൂടി വേണം. പതും നിസങ്കയും (26) ചരിത് അസലെന്‍കയുമാണ് (1) ക്രീസില്‍. നായകന്‍ ദിമുത് കരുണരത്‌നെ (28), ലഹിരു തിരിമന്നെ (17), ആഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡിസില്‍വ (1) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ രണ്ടും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ (175*) തകര്‍പ്പന്‍ പ്രകടനമാണ് ഇ്ന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഏഴാമനായി ഇറങ്ങിയ ജഡേജ 228 ബോളില്‍ 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 175 റണ്‍സ് നേടിയത്. ഇതു റെക്കോര്‍ഡ് കൂടിയാണ്. ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമാായിരുന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ജഡ്ഡു പഴങ്കഥയാക്കിയത്. ജഡേജയെക്കൂടാതെ റിഷഭ് പന്ത് (96), ആര്‍ അശ്വിന്‍ (61),ഹനുമാ വിഹാരി (58) എന്നിവരുടെ പ്രകടനവും ലങ്കയ്‌ക്കെതിരേ വലിയ സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചു. മായങ്ക് അഗര്‍വാള്‍ (33), രോഹിത് ശര്‍മ (29), വിരാട് കോലി (45), ശ്രേയസ് അയ്യര്‍ (27) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ആറു വിക്കറ്റിനു 357 റണ്‍സെന്ന നിലയിലാണ് ഇന്ത്യന്‍ ടീം ബാറ്റിങ് പുനരാരംഭിച്ചത്. 45 റണ്‍സോടെ രവീന്ദ്ര ജഡേജയും 10 റണ്‍സുമായി ആര്‍ അശ്വിനുമായിരുന്നു ക്രീസില്‍. ഏഴാം വിക്കറ്റില്‍ ജഡേജ- അശ്വിന്‍ സഖ്യം ചേര്‍ന്നെടുത്ത 130 റണ്‍സാണ് ഇന്ത്യയെ 450 കടത്തിയത്. ടീം സ്‌കോര്‍ 332ല്‍ വച്ച് ഒരുമിച്ച ഇരുവരും 462ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. ജയന്ത് യാദവ് (2) പെട്ടെന്നു മടങ്ങിയെങ്കിലും അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ജഡേജ- മുഹമ്മദ് ഷമി സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വെറും 94 ബോളുകളില്‍ നിന്നായിരുന്നു ഇത്. 20 റണ്‍സാണ് ഷമി നേടിയത്. ബാക്കിയുള്ള റണ്‍സ് ജഡ്ഡുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ദെനിയ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലഹിരു കുമാരയ്ക്കും ധനഞ്ജയ ഡിസില്‍വയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

ആദ്യദിനത്തിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനമെടുത്താല്‍ ചേതേശ്വര്‍ പുജാരയ്ക്കു പകരം മൂന്നാം നമ്പറിന്റെ പുതിയ അവകാശിയായ വിഹാരി തനിക്കു ലഭിച്ച അവസരം നന്നായി തന്നെ മുതലെടുത്തു. 128 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റിഷഭിനു സെഞ്ച്വറി നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ പ്രകടനമാണ് ഒരു ഘട്ടത്തില്‍ പിടിമുറുക്കുമെന്നു തോന്നിച്ച ലങ്കയില്‍ നിന്നും കളി തട്ടിത്തെറിപ്പിച്ചതെന്നു ഉറപ്പിച്ചു പറയാം. വെറും 97 ബോളിലാണ് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം അദ്ദേഹം 96 റണ്‍സ് നേടിയത്. നാലാം വിക്കറ്റില്‍ റിഷഭ്- ജഡേജ സഖ്യം ചേര്‍ന്നെടുത്ത 104 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ വിഹാരി- കോലി സഖ്യം 90 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് പല പ്രത്യേകളും നിറഞ്ഞതായിരുന്നു ഈ ടെസ്റ്റ് മല്‍സരം. ഇതില്‍ ആദ്യത്തേത് മുന്‍ നായകന്‍ വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റാണ് ഇതെന്നായിരുന്നു. മല്‍സരത്തിനു തൊട്ടുമുമ്പ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് കോലിക്കു പ്രത്യേക മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ആദ്യമായി കളിച്ച ടെസ്റ്റാണ് ഇതെന്നതാണ് മറ്റൊരു പ്രത്യേകത. നായകനായുള്ള കന്നി ടെസ്റ്റില്‍ തന്നെ ടോസ് ഭാഗ്യം അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ശ്രീലങ്ക- ദിമുത് കരുണരത്ന (ക്യാപ്റ്റന്‍), ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര.