For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 20നു 50നുമിടയില്‍ ആറു തവണ പുറത്ത്, കോലിയുടെ പ്രധാന പിഴവ് ചൂണ്ടിക്കാട്ടി മുന്‍ കോച്ച്

35 റണ്‍സാണ് അദ്ദേഹം നേടിയത്

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ക്കൂടി സെഞ്ച്വറി തികയ്ക്കാനാവാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തായിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 94 ബോളില്‍ നാലു ബൗണ്ടറികളടക്കം 35 റണ്‍സെടുത്ത കോലിയെ ലുംഗി എന്‍ഗിഡിയാണ് പുറത്താക്കിയത്. ശരീരത്തിനു ഏറെ അകലെക്കൂടി പോവുകയായിരുന്ന ബോളില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിനു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച കോലിയുടെ ബാറ്റില്‍ എഡ്ജായ പന്ത് സ്ലിപ്പില്‍ വിയാന്‍ മുള്‍ഡറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അവസാനത്തെ 10 ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഇതു ആറാം തവണയാണ് കോലി 20നും 50നുമിടയില്‍ സ്‌കോര്‍ ചെയ്യുന്നതിനിടെ വിക്കറ്റ് കളഞ്ഞുകുളിക്കുന്നത്.

ഇപ്പോള്‍ സെഞ്ചൂറിയനില്‍ നടക്കുന്ന ടെസ്റ്റിലും മികച്ച ടൈമിങോടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് നിസാരമായ ഒരു അബദ്ധം കാരണം അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എവിടെയാണ് കോലിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെന്നൂ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍.

 ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കണം

ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കണം

വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ അമിതമായി ഫ്രണ്ട് ഫൂട്ടിനെ ആശ്രയിക്കുന്നതാണ് പ്രശ്‌നമെന്നും ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും സഞ്ജയ് ബാംഗര്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക പോലുള്ള സീം ബൗളിങിനെ തുണയ്ക്കുന്ന രാജ്യങ്ങളില്‍ ഇതു വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വൈഡ് ബോളിനെതിരേ ഷോട്ട് കളിക്കാന്‍ ശ്രമിച്ചത് കോലിയുടെ ഭാഗത്തു നിന്നുണ്ടായ മാനസികമായ ഒരു പിഴവായിരിക്കാം. സീം ബൗളിങിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം ഒരുപാട് ഡ്രൈവ് ഷോട്ടുകളെ ആശ്രയിക്കുന്നുണ്ട്. നിങ്ങള്‍ക്കു ഫ്രണ്ട് ഫൂട്ടിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോവാന്‍ സാധിക്കില്ല. കാരണം കോലി ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ ബൗളര്‍മാര്‍ കൂടുതല്‍ വൈഡായി പന്തെറിഞ്ഞ് അദ്ദേഹത്തെക്കൊണ്ട് ഡ്രൈവ് ചെയ്യാന്‍ പ്രലോഭിപ്പിക്കും. ബാറ്റില്‍ എഡ്ജായി വിക്കറ്റ് നേടാന്‍ ബൗളര്‍മാരെ സഹായിക്കുകയും ചെയ്യുമെന്നും ബാംഗര്‍ വിലയിരുത്തി.

 സൗത്താഫ്രിക്കയുടെ ഗെയിം പ്ലാന്‍

സൗത്താഫ്രിക്കയുടെ ഗെയിം പ്ലാന്‍

വിരാട് കോലിയുടെ ഈ പോരായ്മ മനസ്സിലാക്കിയ സൗത്താഫ്രിക്ക ഈ ഗെയിം പ്ലാന്‍ തന്നെയായിരിക്കും പരമ്പരയിലെ ഇനിയുള്ള ടെസ്റ്റുകളിലും തുടരുകയെന്ന് സൗത്താഫ്രിക്കയുടെ മുന്‍ പേസര്‍ മോര്‍നെ മോര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കി.
സൗത്താഫ്രിക്ക ഈ ഗെയിം പ്ലാന്‍ മാറ്റുമെന്നു എനിക്കു തോന്നുന്നില്ല. പോയിന്റിലെ ഫീല്‍ഡറെ ബൗണ്ടറി ലൈനിന് അരികില്‍ നിര്‍ത്തി കോലിയെ അവിടേക്ക് ഷോട്ട് കളിക്കാന്‍ സൗത്താഫ്രിക്ക പ്രലോഭിപ്പിക്കും. ഓഫ്സ്റ്റംപിന് പുറത്ത് ബോളിനു നല്ല ബൗണ്‍സ് ലഭിക്കുകയും ചെയ്യും.
തീര്‍ച്ചയായും ക്ഷമയോടെ കളിക്കേണ്ട ഗെയിമാണ് ടെസ്റ്റ് ക്രിക്കറ്റ്. എന്‍ഗിഡി വളരെ വൈഡായാണ് വിരാടിനെതിരേ ബൗള്‍ ചെയ്തത്. റണ്‍സ് നേടാനുള്ള ത്വരയോടെ വിരാട് ഈ പന്തിനു പിറകെ പോവുകയും സൗത്താഫ്രിക്ക വളരെ പ്രധാനപ്പെട്ട വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. വിരാട് ഈ ഇന്നിങ്‌സില്‍ വളരെ അപകടകാരിയായാണ് കാണപ്പെട്ടത്. ക്രീസില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും വളരെ മികച്ചതായിരുന്നുവെന്ന് മോര്‍ക്കല്‍ നിരീക്ഷിച്ചു.

 ഇന്ത്യക്കു മികച്ച തുടക്കം

ഇന്ത്യക്കു മികച്ച തുടക്കം

ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കു ഉജ്ജ്വല തുടക്കമാണ് സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യദിനം ലഭിച്ചത്. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്കു കരുത്തായത്. രാഹുല്‍ അപരാജിത സെഞ്ച്വറിയുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ മായങ്ക് ഫിഫ്റ്റിയടിച്ച് പുറത്തായി.
പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്ന്‍ കൂടിയായ രാഹുല്‍ 122 റണ്‍സാണ് നേടിയത്. 248 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മായങ്ക് 60 റണ്‍സെടുത്ത് മടങ്ങി. 123 ബോളില്‍ താരം ഒമ്പത് ബൗണ്ടറികളിച്ചു. ചേതേശ്വര്‍ പുജാര (0), കോലി (35) എന്നിവരാണ് മായങ്കിനെക്കൂടാതെ പുറത്തായ മറ്റുള്ളവര്‍. രാഹുലിനോടൊപ്പം 40 റണ്‍സോടെ അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്. സൗത്താഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റുകളും പേസര്‍ ലുംഗി എന്‍ഗിഡി കൈക്കലാക്കി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Monday, December 27, 2021, 15:04 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+