മുംബൈ: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലോക റെക്കോഡ് ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 79 റണ്‍സ് വിജയലക്ഷ്യം അനായാസമായി സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ചരിത്ര ജയമാണ് നേടിയെടുത്തത്. കേപ്ടൗണില്‍ ടെസ്റ്റ് ജയം നേടിക്കൊടുക്കുന്ന ആദ്യ ഏഷ്യന്‍ നായകനായി മാറാന്‍ രോഹിത് ശര്‍മക്കായി.
ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇതോടെ രണ്ട് മത്സര പരമ്പര 1-1 സമനിലയാക്കാനും ഇന്ത്യക്കായി. ദക്ഷിണാഫ്രിക്കയെ ഞെട്ടിപ്പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെങ്കിലും സന്തോഷിക്കാനായിട്ടില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. അതിന്റെ കാരണവും സഞ്ജയ് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്നാണ് സഞ്ജയ് പറയുന്നത്.
ഇതാണ് നിരാശപ്പെടുത്തുന്ന കാര്യമെന്നാണ് സഞ്ജയ് ചൂണ്ടിക്കാട്ടുന്നത്. 'ഞാന്‍ നായകനോ പരിശീലകനോ ആയിരുന്നെങ്കില്‍ വലിയ കുറ്റബോധം തോന്നുമായിരുന്നു. ഇന്ത്യ ഇതിന് മുമ്പ് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനെ നോക്കുക. വളരെ പ്രയാസമുള്ള ടീമായിരുന്നു അന്നത്തേത്. എന്നാല്‍ ഇതായിരുന്നു തോല്‍പ്പിക്കാന്‍ എളുപ്പമുള്ള ടീം. ഡീന്‍ എല്‍ഗറിന്റെ പ്രകടനമാണ് ചരിത്ര നേട്ടത്തില്‍ നിന്ന് ഇന്ത്യയെ തടുത്തത്'- സഞ്ജയ് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ടീം മുമ്പ് കരുത്തരുടെ നിരയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ ടീമിന് സാധിക്കുന്നില്ല. ഡീന്‍ എല്‍ഗറുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഒന്നുമല്ലെന്നാണ് സഞ്ജയ് പറയുന്നത്. 'ഈ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ഡീന്‍ എല്‍ഗര്‍ ഇല്ലാത്ത അവസ്ഥ നോക്കുക.
ആദ്യ ടെസ്റ്റ് അവര്‍ തോറ്റേനെ. ടെസ്റ്റ് ക്രിക്കറ്റിന് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ബൗളിങ് പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് പറയാനാവില്ല. ഡീന്‍ എല്‍ഗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.

സൂര്യന്‍ മറഞ്ഞ് തുടങ്ങുന്നതോടെ പിച്ചിന്റെ സ്വഭാവം മാറുമെന്ന കണക്കുകൂട്ടലാണ് അത്തരമൊരു തീരുമാനത്തിന് പിന്നില്‍'- സഞ്ജയ് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് കേപ്ടൗണ്‍ ടെസ്റ്റിലെ ജയം അഭിമാനിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയെ 55 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്.ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയെ ഏറ്റവും ചെറിയ ടോട്ടലില്‍ ഒതുക്കിയ ടീമെന്ന റെക്കോഡ് ഇന്ത്യക്ക് നേടിയെടുക്കാനായി. മറുപടിക്കിറങ്ങിയ ഇന്ത്യ 98 റണ്‍സിന്റെ നിര്‍ണ്ണായക ലീഡ് നേടി.
153 റണ്‍സാണ് ഇന്ത്യക്ക് അടിച്ചെടുക്കാനായത്. ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഡെക്കിന് പുറത്തായി. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു നാണക്കേട് ഇന്ത്യയെ തേടിയെത്തുന്നത്. ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും നേടാതെ ടീമിന് നഷ്ടമായി. ഇതും വലിയ നാണക്കേടായി മാറി. അല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ ലീഡിലേക്കെത്താനും ഇന്നിങ്‌സ് ജയം നേടിയെടുക്കാനും സാധിക്കുമായിരുന്നു. ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ അവസാനിച്ച ടെസ്റ്റ് മത്സരമായും ഇത് മാറി.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി. വെറും 15 റണ്‍സ് വിട്ടുകൊടുത്താണ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ രക്ഷകനായത്. ആറ് വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ബുംറ നേടിയത്.
ഇന്ത്യയുടെ ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ബാറ്റിങ് നിര അല്‍പ്പം കൂടി മികവ് കാട്ടേണ്ടിയിരിക്കുന്നു. വിരാട് കോലിയുടെ മികച്ച പ്രകടനമില്ലെങ്കില്‍ ഇന്ത്യ പ്രയാസപ്പെടുമായിരുന്നുവെന്നുറപ്പ്. എന്തായാലും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇനിയും ഇന്ത്യക്ക് കാത്തിരിക്കേണ്ടി വരും.