സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണം അവരുടെ താല്‍ക്കാലിക ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗറുടെ കിടിലന്‍ ഇന്നിങ്‌സായിരുന്നു. ഏറെക്കുറെ തനിച്ചാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ അദ്ദേഹം ചെറുത്തുതോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ എല്‍ഗര്‍ നേടിയ 185 റണ്‍സ് കളിയില്‍ ഇരുടീമുകളെയും വേറിട്ടുനിര്‍ത്തുകയും ചെയ്തു. 287 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 28 ഫോറുകളുള്‍പ്പെട്ടിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു എല്‍ഗറിനെ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒടുവില്‍ ഒരു മോശം ബോളിലാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍ അദ്ദേഹത്തെ മടക്കിയത്. അല്ലായിരുന്നെങ്കില്‍ എല്‍ഗര്‍ ഉറപ്പായും ഡബിള്‍ സെഞ്ച്വറി കുറിക്കേണ്ടതായിരുന്നു. എല്‍ഗറിനെ കയറൂവിട്ടതിന്റെ ഉത്തരവാദികള്‍ ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ കഴിവുകേടാണ് അദ്ദേഹത്തെ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ചത്.

ഈ ടെസ്റ്റിനു മുമ്പ് എല്‍ഗര്‍ക്കെതിരേ ഇന്ത്യ കാര്യമായ ഹോം വര്‍ക്കുകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നു മല്‍സരത്തില്‍ ബൗളര്‍മാരുടെ പ്രകടനം ശരിവയ്ക്കുന്നു. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസ് മനസ്സിലാക്കി അതിനു അനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും നേരത്തേ തന്നെ വിക്കറ്റെടുക്കാനും ഇന്ത്യക്കു സാധിക്കുമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ ഇതേ അബദ്ധം തന്നെയാണ് ഇന്ത്യ വരുത്തിയത്. അന്നു ട്രാവിസ് ഹെഡാണ് ഇന്ത്യയുടെ പ്ലാനിങിലെ പിഴവ് കാരണം സെഞ്ച്വറി കണ്ടെത്തിയത്. ഷോര്‍ട്ട് ബോളുകളായിരുന്നു ഹെഡിന്റെ പ്രധാന വീക്ക്‌നെസ്.
പക്ഷെ ഇതു മനസ്സിലാക്കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്തത്. കൃത്യമായ ഹോംവര്‍ക്ക് ചെയ്തിരുന്നെങ്കില്‍ ഹെഡിനെ ഈ കെണിയില്‍ കുരുക്കാനും ഒരുപക്ഷെ ഫൈനലില്‍ ജയിച്ച് ടെസ്റ്റിലെ ലോക കിരീടം ചൂടാനും ഇന്ത്യക്കു സാധിക്കുമായിരുന്നു.
ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഒരിക്കല്‍ക്കൂടി ഇതേ മണ്ടത്തരം ആവര്‍ത്തിച്ചിരിക്കുകയാണ്. ലെഗ് സൈഡിലൂടെ പോവുന്ന ഷോര്‍ട്ട് ബോളുകളും ശരീരം ലക്ഷ്യമാക്കിയുള്ള ബൗണ്‍സറുകളുമാണ് എല്‍ഗറുടെ പ്രധാന വീക്ക്‌നെസ്. പല തവണ അദ്ദേഹം ഈ രീതിയില്‍ പുറത്താവുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ എല്‍ഗറുടെ ഈ ദൗര്‍ബല്യം അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ശരിക്കും മുതലാക്കിയിരുന്നു. പരമ്പരയില്‍ ഒന്നിലേറെ തവണ ഇതേ രീതിയിലാണ് അദ്ദേഹം പുറത്താവുകയും ചെയ്തിട്ടുള്ളത്.
സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ എല്‍ഗര്‍ ഔട്ടായതും ഇത്തരത്തിലുള്ള ഒരു ബോളില്‍ തന്നെയായിരുന്നു. പക്ഷെ ഇതാണ് അദ്ദേഹത്തിന്റെ വീക്ക്‌നെസെന്നു ധാരണയുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ ഇതു പോലെയുള്ള ബോളുകള്‍ ഇന്ത്യന്‍ പേസര്‍മാര്‍ പരീക്ഷിച്ചു നോക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ത്യക്കു അതു അറിയില്ലായിരുന്നുവെന്നു തന്നെയാണ് വ്യക്തമാവുന്നത്.

95ാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു എല്‍ഗറുടെ പുറത്താവല്‍. ലെഗ് സൈഡിലേക്കു പോയ ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ശര്‍ദ്ദുല്‍ എറിഞ്ഞത്. എല്‍ഗര്‍ അതു ഒഴിവക്കാന്‍ ശ്രമിച്ചെങ്കിലും ഗ്ലൗസില്‍ ചെറുതായി ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. സൗത്താഫ്രിക്ക ഇതിനെതിരേ റിവ്യു എടുത്തെങ്കിലും അള്‍ട്രാ എഡ്ജില്‍ സ്പൈക്കുണ്ടെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
എല്‍ഗര്‍ മടങ്ങുമ്പോഴേക്കും സൗത്താഫ്രിക്ക ടെസ്റ്റില്‍ ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. 163 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് അവര്‍ക്കു നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് സൗത്താഫ്രിക്ക ഇന്ത്യയുടെ കഥ കഴിച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എല്‍ഗറിനു തന്നെയായിരുന്നു.