റാഞ്ചി: ടെസ്റ്റ് പരമ്പരയിലേറ്റ നാണക്കേടിനു സൗത്താഫ്രിക്കയോടു ടീം ഇന്ത്യ ഏകദിനത്തില്‍ കണക്കുതീര്‍ക്കുമോ? ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്നത് ഇപ്പോള്‍ ഇക്കാര്യമാണ്. റെഡ് ബോള്‍ ആവേശത്തിനു ശേഷം ഇരുടീമുകളും ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ചൂടിലേക്കു കടക്കുകയാണ്.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഈ ഞായറാഴ്ച റാഞ്ചിയില്‍ തുടക്കമാവും. പകലും രാത്രിയുമായിട്ടാണ് മല്‍സരം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക. ഗില്ലിനെ കൂടാതെ പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഈ പരമ്പരയുടെ ഭാഗമല്ല.

ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരെ തഴയുകയും ചെയ്തു. മറുഭാഗത്തു ടെംബ ബവൂമയുടെ സൗത്താഫ്രിക്കന്‍ ടീം വലിയ ആത്മവിശ്വാസത്തിലാണ് അങ്കത്തിനു കച്ചമുറുക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആരാവും വിജയിക്കുകയെന്നു എഐ പ്രവചിച്ചിരിക്കുകയാണ്. ഇതേ കുറിച്ചറിയാം.
പ്രധാന ഘടകങ്ങള്‍
ഇന്ത്യന്‍ ടീമിനെയെടുത്താല്‍ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തിലും ശക്തമായ നിരയാണ് നമുക്കുള്ളത്. ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സാന്നിധ്യം ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം കുറച്ചായിരിക്കില്ല. രോക്കോ ക്ലിക്കായാല്‍ ഇന്ത്യ പകുതി ജയിച്ചെന്നു ഉറപ്പിക്കാം.
ഇവര്‍ക്കൊപ്പം നായകന്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ ടീമിലുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ കണ്ട കോര്‍ ഗ്രൂപ്പിനെ ഈ പരമ്പരയിലും കാണാം. അവര്‍ക്കൊപ്പം ചില യുവതാരങ്ങളും കൂടി ടീമിലേക്കു വന്നിട്ടുമുണ്ട്.
അതേസമയം, സൗത്താഫ്രിക്കന്‍ ടീമിലേക്കു വന്നാല്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് സംഘത്തിലില്ല. ഏകദിനത്തില്‍ നിന്നും അദ്ദേഹം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിക്കു കാകാരണം സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയും ടീമിനായി കളിക്കാനായിടയില്ല. ബാറ്റിങില്‍ അവര്‍ പ്രധാനമായും ആശ്രയിക്കുക എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാവും.
പിച്ച്, നേര്‍ക്കുനേര്‍ റെക്കോര്‍ഡ്
റാഞ്ചിയെ കൂടാതെ റായ്പൂര്‍, വിശാഖപട്ടണം എന്നീവിടങ്ങളിലാണ് ഏകദിന പരമ്പരയിലെ മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. ഇവയെല്ലാം കളിയുടെ രണ്ടാം പകുതിയില്‍ സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചുകളുമാണ്.
അതുകൊണ്ടു തന്നെ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡജേ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങുന്ന സ്പിന്‍ ത്രയം സൗത്താഫ്രിക്കയുടെ ഉറക്കം കെടുത്തുകയും ചെയ്യും.
അതേസസമയം, ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം സൗത്താഫ്രിക്കയ്ക്കാണ്. ഇതിനകം 94 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 51 മല്‍സരങ്ങളില്‍ സൗത്താഫ്രിക്ക ജയിച്ചപ്പോള്‍ ഇന്ത്യക്കു വിജയിക്കാനായത് 40 മല്‍സരരങ്ങളുമാണ്. മൂന്നു കളികള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ പലപ്പോഴും സൗത്താഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. 2022ലായിരുന്നു സൗത്താഫ്രിക്കന്‍ ടീം അവസാനമായി ഇവിടെ ഏകദിന പരമ്പര കളിച്ചത്. അന്നു ഇന്ത്യ 2-1നു വിജയം പിടിച്ചെടുക്കുകയും ചെയ്തു.
പ്രവചനമറിയാം
ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിയുടെ ക്ഷീണം ഏകദിനത്തില്‍ ഇന്ത്യ തീര്‍ക്കുമെന്നാണ് എഐയുടെ പ്രവചനം. പരമ്പര 3-0നോ, അല്ലെങ്കില്‍ 2-1നോ ഇന്ത്യ നേടുമെന്നു എഐ ടൂളായ ഗ്രോക്ക് പ്രവചിച്ചിരിക്കുകയാണ്.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ തിരിച്ചുവരവും ഹോം ഗ്രൗണ്ടിലെ സാഹചര്യങ്ങളും കൂടുതല്‍ മികച്ച സ്പിന്‍ അക്രമണവുമെല്ലാം ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നു. സൗത്താഫ്രിക്ക ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കുമെങ്കിലും പരമ്പര പക്ഷെ ഇന്ത്യക്കു തന്നെയായിരിക്കും.