കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ബൗളര്‍മാര്‍ അരങ്ങുവാണ ആദ്യ ദിനത്തിനു ശേഷം രണ്ടാം ദിനത്തില്‍ എന്തു സംഭവിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യദിനത്തില്‍ ഇന്ത്യക്കു ഒരു ഘട്ടത്തില്‍ ആധിപത്യമുണ്ടായിരുന്നെങ്കിലും മിനിറ്റുകള്‍ക്കം ഇതു കളഞ്ഞുകുളിക്കുകയായിരുന്നു.
അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ചയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ന്യൂലാന്‍ഡ്‌സില്‍ നേരിടേണ്ടി വന്നത്. ഒരേ സ്കോറില്‍ ആറു വിക്കറ്റുകളാണ് ഇന്ത്യ വലിച്ചെറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഇങ്ങനെയൊരു നാണക്കേട് കുറിച്ചത്.

അഞ്ചിനു 153 റണ്‍സെന്ന നിലയില്‍ നിന്നാണ് ബാക്കിയുള്ള മുഴുവന്‍ വിക്കറ്റുകളും കൈവിട്ട് ഇന്ത്യ ഇതേ ടോട്ടലില്‍ തന്നെ ഓള്‍ഔട്ടായത്. ക്രിക്കറ്റ് ചരിത്രമെടുത്താല്‍ മുമ്പൊരു ടീമിനു ഇത്തരമൊരു കൂട്ടത്തകര്‍ച്ച നേരിട്ടിട്ടുണ്ട്. അതു പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലല്ല, മറിച്ച് രഞ്ജി ട്രോഫിയിലായിരുന്നു.
2006-07 സീസണിലെ രഞ്ജി ട്രോഫി സെമി ഫൈനലില്‍ ബറോഡയ്‌ക്കെതിരേ മുംബൈയ്ക്കാണ് ഇത്തരമൊരു ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വന്നത്. അന്നു പക്ഷെ മുംബൈയ്ക്കു ആറു വിക്കറ്റുകളല്ല, മറിച്ച് അഞ്ചു വിക്കറ്റുകളാണ് ഒരു റണ്‍സ് പോലും നേടുന്നതിനിടെ നഷ്ടമായത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് അന്നു മുംബൈ ടീമിലുണ്ടായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.
അന്നു അത്തരമൊരു അവിശ്വസനീയ തകര്‍ച്ച നേരിട്ടിട്ടും മുംബൈ ജയത്തോടെ ഫൈനലിലേക്കു മുന്നേറിയിരുന്നു. 63 റണ്‍സിന്റെ ആധികാരിക വിജയമാണ് വഡോദരയില്‍ നടന്ന കളിയില്‍ അമോല്‍ മസുംദാര്‍ നയിച്ച മുംബൈ സ്വന്തമാക്കിയത്. രോഹിത് അഞ്ചാം നമ്പറിലായിരുന്നു ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഇത്തവണ ടീം ഇന്ത്യക്കും അത്തരമൊരു അദ്ഭുത വിജയം കുറിക്കാന്‍ സാധിക്കുമോയെന്നാണ് അറിയാനുള്ളത്.
ബറോഡയ്‌ക്കെതിരേ ഒന്നാമിന്നിങ്‌സിലല്ല, രണ്ടാമിന്നിങ്‌സിലായിരുന്നു മുംബൈ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നത്. ഒന്നാമിന്നിങ്‌സില്‍ മുംബൈ 233 റണ്‍സിനു പുറത്താവുകയായിരുന്നു. 97 റണ്‍സെടുത്ത നായകന്‍ മസുംദാറായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.
അഭിഷേക് നായര്‍ 30 റണ്‍സും വസീം ജാഫര്‍ 22 റണ്‍സുമെടുത്തു. രോഹിത്തിനു വെറും രണ്ടു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാമിന്നിങ്‌സില്‍ മുംബൈ ബൗളിങ് ആക്രമണത്തില്‍ ബറോഡ തകര്‍ന്നു. 142 റണ്‍സെടുത്ത് അവര്‍ കൂടാരംകയറി. വാലറ്റത്ത് 70 റണ്‍സെടുത്ത യൂസുഫ് പഠാനാണ് ബറോഡയുടെ മാനംകാത്തത്.

91 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ മുംബൈയ്ക്കു കണ്ണടച്ചു തുറക്കുംമുമ്പാണ് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. നാലോവര്‍ ആവുമ്പോഴേക്കും മുംബൈ അഞ്ചു വിക്കറ്റുകള്‍ കൈവിട്ടു. ടീമാവട്ടെ അക്കൗണ്ട് പോലും തുറന്നിരുന്നില്ല. റണ്ണൊന്നുമില്ലാതെ അഞ്ചു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു മുംബൈ. സാഹില്‍ കുക്രേജ (0), വസീം ജാഫര്‍ (0), ഹികേന്‍ ഷാ (0), ക്യാപ്റ്റന്‍ മസുദാര്‍ (0), രോഹിത് (0) എന്നിവരെല്ലാം പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു.
ഇതോടെ മുംബൈ 50 റണ്‍സ് പോലും തികയ്ക്കില്ലെന്നു കരുതപ്പെട്ടെങ്കിലും വാലറ്റത്ത് വിക്കറ്റ് കീപ്പര്‍ വിനായക് സാമന്ത് മുംബൈയുടെ മാനം കാത്തു. 66 റണ്‍സുമായി അദ്ദേഹം മുംബൈയുടെ അമരക്കാരനായി മാറി. 136 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു.
ഇതോടെ മുംബൈ 145 റണ്‍സ് ഒന്നാമിന്നിങ്‌സില്‍ നേടുകയായിരുന്നു. വികിന്‍ മോട്ട 33 റണ്‍സും നേടി. നാലു വിക്കറ്റ് വീതമെടുത്ത ഇര്‍ഫാന്‍ പഠാനും രാകേഷ് പട്ടേലുമാണ് മുംബൈയെ വിറപ്പിച്ചത്.
237 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബറോഡയ്ക്കു മുംബൈ നല്‍കിയത്. പക്ഷെ ബറോഡയ്ക്കു ഈ സ്‌കോര്‍ ചേസ് ചെയ്യാനായില്ല. 173 റണ്‍സിനു അവര്‍ കൂടാരം കയറി. ബറോഡ നിരയില്‍ ആരും തന്നെ 25നു മുകളില്‍ സ്‌കോര്‍ ചെയ്തില്ല. അഭിഷേക് നായരും വികിന്‍ മോട്ടയും മുംബൈയ്ക്കായി മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.