
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ വര്‍ഷമായി 2021 മാറിയിരിക്കുകയാണെന്നും ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന വര്‍ഷങ്ങളിലൊതായി ഇതു മാറുമെന്നും ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ പറഞ്ഞു. സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റിലെ ഐതിഹാസ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ പ്ലെയര്‍ ഓഫ് മാച്ചായ തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം നേടിയ 123 റണ്‍സാണ് ടെസ്റ്റിലെ ടേണിങ് പോയിന്റായി മാറിയത്.
ഇന്ത്യക്കു ഇതു വളരെ സൂപ്പറും സ്‌പെഷ്യലുമായിട്ടുള്ള വര്‍ഷം തന്നെയാണ്. ഈ വര്‍ഷം നമ്മള്‍ നേടിയ നേട്ടങ്ങള്‍ വളരെ സവിശേഷതയുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വര്‍ഷങ്ങളിലൊന്നായി ഇതു രേഖപ്പെടുത്തപ്പെടും. ഒരുപാട് കഠിനാധ്വാനവും അച്ചടക്കവുമെല്ലാം വേണ്ടി വന്നിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി ടീമെന്ന നിലയില്‍ കഠിനാധ്വാനമാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
അതെ ഡ്രസിങ് റൂമില്‍ ഇപ്പോഴത്തെ അന്തരീക്ഷം അതിശയിപ്പിക്കുന്നതാണ്. ഇതു മഹത്തായ ടെസ്റ്റ് വിജയമാണ്. മറ്റൊരു ഏഷ്യന്‍ ടീമിനും ഇതുവരെ സെഞ്ച്വറിയില്‍ ഒരു ടെസ്റ്റില്‍ വിജയിക്കാനായിട്ടില്ല. ഈ ടെസ്റ്റിനു മുന്നോടിയായി കഴിഞ്ഞ രണ്ടാഴ്ചയോളമായി ഞങ്ങള്‍ നടത്തിയ കഠിനാധ്വാനം കൂടിയാണ് ഇത് കാണിച്ചുതരുന്നത്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ കഠിനാധ്വാനമാണ് ചെയ്തത്. ഞങ്ങളുടെ പരിശീലനമെല്ലാം വളരെ രസകരമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ടീമെന്ന നിലയില്‍ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയതാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സൗത്താഫ്രിക്കയിലെത്തി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇങ്ങനെയൊരു പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാനായതിന്റെ ക്രെഡിറ്റ് ടീമിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ഇതു ഞങ്ങള്‍ക്കു ഏറെ സന്തോഷവും നല്‍കുന്നു. ഒരു ദിവസം മുഴുവന്‍ ഞങ്ങള്‍ ഈ വിജയം ആഘോഷിക്കും, അതിനു ശേഷം വീണ്ടും പരിശീലനത്തിലേക്കു മടങ്ങുകയും അടുത്ത ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
അതേസമയം, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രണ്ടാംദിനം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളി നടന്നില്ലെങ്കിലും മല്‍സരഫലം തീരുമാനിക്കാന്‍ നാലു ദിവസം ധാരാളമായിരുന്നു. 40 വിക്കറ്റുകളാണ് നാലു ദിവസം കൊണ്ട് കടപുഴകിയത്. ഇരുടീമുകളിലെയും പേസര്‍മാരായിരുന്നുു ഗ്രൗണ്ട് വാണത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ പേസര്‍മാരുടെ വിളയാട്ടമായിരുന്നു കണ്ടത്. 305 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നി സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. നേരത്തേ ഈ ഗ്രൗണ്ടില്‍ മറ്റൊരു ടീമും ഇത്രയും വലിയ സ്‌കോര്‍ ചേസ് ചെയ്തു വിജയിച്ചിട്ടില്ല. ആ പതിവ് തെറ്റിയതുമില്ല.
സൗത്താഫ്രിക്കയുടെ രണ്ടാമിന്നിങ്‌സ് 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാലാംദിനം നാലു വിക്കറ്റുകള്‍ നഷ്ടമായ സൗത്താഫ്രിക്ക അവസാന ദിനം ലഞ്ച് ബ്രേക്ക് ആവുമ്പോഴേക്കും തോല്‍വിയുറപ്പാക്കിയിരുന്നു. ഏഴു വിക്കറ്റുകളാണ് ലഞ്ച് ബ്രേക്കിനു മുമ്പ് സൗത്താഫ്രിക്കയ്ക്കു നഷ്ടമായത്. ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ച് രണ്ടാമത്തെ ഓവറില്‍ തന്നെ ആതിഥേയര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് സൗത്താഫ്രിക്കയുടെ കഥ കഴിച്ചത്. മുഹമ്മദ് സിറാജും ആര്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഒന്നാമിന്നിങ്‌സില്‍ നേടിയ 130 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാമിന്നിങ്‌സില്‍ വെറും 174 റണ്‍സിനു പുറത്തായിട്ടും ഇന്ത്യക്കു മിന്നുന്ന വിജയം നേടിത്തന്നത് ഈ ലീഡായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.