
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. നാല് വിക്കറ്റിന് സന്ദര്‍ശകര്‍ കട്ടക്കില്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ 10 പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക വിജയം നേടി. ഹെന്‍ റിച്ച് ക്ലാസന്റെ (81) ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുമായി പൊരുതി. അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് (1) പുറത്ത്. നാല് പന്ത് നേരിട്ട താരം കഗിസോ റബഡയുടെ പന്തില്‍ കേശവ് മഹാരാജിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന റുതുരാജിന്റെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായിക്കുകയാണ്.
ആദ്യ മത്സരത്തില്‍ 15 പന്തില്‍ 23 റണ്‍സാണ് അദ്ദേഹം നേടിയത്. 18 പന്തില്‍ 21 റണ്‍സ്, 10 പന്തില്‍ 14 റണ്‍സ്, എട്ട് പന്തില്‍ നാല് റണ്‍സ് എന്നിങ്ങനെയാണ് റുതുരാജ് ഇന്ത്യക്കായി ടി20യില്‍ നേടിയ സ്‌കോറുകള്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ താരം വലിയ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും അവസരത്തെ മുതലാക്കാനാവുന്നില്ല.

രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകാന്‍ ശ്രമിച്ചു. 45 റണ്‍സിന്റെ കൂട്ടുമെട്ടുമായി മുന്നോട്ട് പോകവെ ഇഷാനെ മടക്കി ആന്‍ റിച്ച് നോക്കിയേ ഇന്ത്യയെ ഞെട്ടിച്ചു. 21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് ഇഷാന്‍ നേടിയത്. ആദ്യ മത്സരത്തിലേതുപോലെ അര്‍ധ സെഞ്ച്വറി പ്രതീക്ഷയിലാണ് ഇഷാന്‍ ബാറ്റുവീശിയതെങ്കിലും ഇത്തവണ പിഴച്ചു.
നായകന്‍ റിഷഭ് പന്തിനും ടീമിന്റെ രക്ഷകനാവാന്‍ സാധിച്ചില്ല. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത റിഷഭിനെ സ്പിന്നര്‍ കേശവ് മഹാരാജാണ് പുറത്താക്കിയത്. ഒരു ബൗണ്ടറി പോലും അദ്ദേഹത്തിന് നേടാനായില്ല. ഐപിഎല്ലിലെ മോശം ഫോം റിഷഭ് തുടരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് ഫിനിഷര്‍ ഹര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തി. 12 പന്തില്‍ ഒരു ഫോറടക്കം 9 റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന് നേടാനായത്. റിഷഭും ഹര്‍ദിക്കും നിരാശപ്പെടുത്തിയത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു.

ഒരു വശത്ത് പ്രതീക്ഷ നല്‍കി തുടര്‍ന്നിരുന്ന ശ്രേയസ് അയ്യര്‍ പുറത്തായത് ഇന്ത്യയെ വന്‍ പ്രതിസന്ധിയിലേക്കെത്തിച്ചു. 35 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 40 റണ്‍സെടുത്ത ശ്രേയസിനെ ഡ്വെയ്ന്‍ പ്രിട്ടോറിയസാണ് പുറത്താക്കിയത്. 11 പന്തില്‍ ഒരു ബൗണ്ടറിയടക്കം 10 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലിനെ നോക്കിയേ ക്ലീന്‍ ബൗള്‍ഡ് ചെയ്യുമ്പോള്‍ 17 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ്.
അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക് ആഞ്ഞടിച്ചു. 21 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 30 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു. ഹര്‍ഷല്‍ പട്ടേല്‍ 9 പന്തില്‍ 12 റണ്‍സുമായി മികച്ച പിന്തുണയേകി. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നോക്കിയേ രണ്ടും റബാഡ, വെയ്ന്‍ പാര്‍ണല്‍, പ്രിട്ടോറിയസ്, മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (4) ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. പവര്‍പ്ലേയില്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെയും (4) റാസി വാന്‍ ഡെര്‍ ഡൂസനെയും (1) ഭുവി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ ഉയര്‍ന്നു. നായകന്‍ ടെംബ ബാവുമയെ (35) ചഹാല്‍ ക്ലീന്‍ബൗള്‍ഡും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഹെന്‍ റിച്ച് ക്ലാസന്റെ പ്രകടനമാണ് (81).

46 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ ഹെന്‍ റിച്ച് ക്ലാസന്‍ 81 റണ്‍സാണ് നേടിയത്. അദ്ദേഹം പുറത്താവുമ്പോള്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റിന് 144 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. വെയ്ന്‍ പാര്‍ണലെ (1) ഭുവി ക്ലീന്‍ ബൗള്‍ഡ് ചെയ്‌തെങ്കിലും ഡേവിഡ് മില്ലര്‍ (15 പന്തില്‍ 20*) ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും യുസ് വേന്ദ്ര ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തി. പരിക്കേറ്റ വിക്കറ്റര്‍ കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന് പകരം ഹെന്‍ റിച്ച് ക്ലാസന്‍ എത്തിയപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് പകരം റീസ ഹെന്‍ഡ്രിക്‌സും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് 11ലേക്കെത്തി.

പ്ലേയിങ് 11: ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, ആവേഷ് ഖാന്‍..
ദക്ഷിണാഫ്രിക്ക- ടെംബ ബാവുമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോക്കിയേ