ഗ്വെബെര്‍ഹ: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കാണിച്ച വലിയൊരു പിഴവാണ് ടീമിന്റെ പരാജയകാരണമെന്നു തുറന്നടിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഒരു ഘട്ടത്തില്‍ ജയിക്കുമെന്നു തോന്നിച്ച കളിയില്‍ മൂന്നു വിക്കറ്റിന്റെ പരാജയത്തിലേക്കു ടീം ഇന്ത്യ വീഴുകയായിരുന്നു. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.
ഒരിക്കല്‍ക്കൂടി ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്. മറുപടിയില്‍ സൗത്താഫ്രിക്കയും വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (47*) ഒറ്റയാള്‍ പോരാട്ടം അവരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ സംസാരിക്കവെയാണ് മല്‍സരത്തില്‍ സൂര്യയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവ് ഡിക്കെ എടുത്തു കാണിച്ചത്.

സൂര്യയുടെ പിഴവ്
സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ പിഴവാണ് ഇന്ത്യന്‍ ടീമിനെ പരാജയത്തിലേക്കു തള്ളിയിട്ടതെന്നാണ് ദിനേശ് കാര്‍ത്തികിന്റെ വിലയിരുത്തല്‍. കളിയില്‍ 14ാം ഓവര്‍ വരെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നുവെന്നും അതിനു ശേഷമുള്ള ബൗളിങ് റൊട്ടേഷനുകളാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നും ഡിക്കെ വിമര്‍ശിച്ചു.
ഈ മല്‍സരത്തില്‍ 13-14 ഓവര്‍ വരെ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നുവെന്നു ഞാന്‍ കരുതുന്നു. പക്ഷെ അതിനു ശേഷം ഒരു ട്രിക്ക് അദ്ദേഹം മിസ്സ് ചെയ്തുവെന്നു തോന്നുന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 15ാം ഓവറാണ് കളിയിലെ ടേണിങ് പോയിന്റ്. ഈ ഓവര്‍ അക്ഷര്‍ പട്ടേലിനായിരുന്നു സൂര്യ നല്‍കിയേണ്ടിയിരുന്നത്.
തൊട്ടുമുമ്പത്തെ ഓവര്‍ പന്തെറിഞ്ഞത് രവി ബിഷ്‌നോയ് ആയിരുന്നു. 15ാം ഓവറില്‍ ഹാര്‍ദിക്കിനു പകരം അക്ഷറിനെക്കൊണ്ട് സൂര്യ ബൗള്‍ ചെയ്യിക്കണമായിരുന്നു. ഈ ഓവറില്‍ അക്ഷര്‍ ഒന്നോ, രണ്ടോ സിക്‌സറുകള്‍ വഴങ്ങിയാലും കുഴപ്പമില്ല. ബിഷ്‌നോയിയുടെ അടുത്ത ഓവറില്‍ വിക്കറ്റ് സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ തീര്‍ച്ചയായും അക്ഷറിനെ സൂര്യക്കു തിരികെ വിളിക്കാമായിരുന്നു.
ഈ കളിയില്‍ ഇന്ത്യക്കു ജയിക്കാനുള്ള ഒരേയൊരു വഴി സൗത്താഫ്രിക്കയെ ഓള്‍ഔട്ടാക്കുക എന്നതായിരുന്നു. സൗത്താഫ്രിക്കയ്ക്കായി അപ്പോള്‍ ക്രീസിലുണ്ടായിരുന്നത് രണ്ടു വലംകൈയന്‍ ബാറ്റര്‍മാരായിരുന്നു എന്നതു കൂടി പരിഗണിച്ച് അക്ഷറിനെ സൂര്യ പിന്തുണയ്‌ക്കേണ്ടത് ആവശ്യമായിരുന്നു.
സാധാരണയായി സൗത്താഫ്രിക്കന്‍ താരങ്ങള്‍ സ്പിന്‍ ബൗളിങിനേക്കാള്‍ നന്നായി ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നവരുമാണ്. ഹാര്‍ദിക്കിനു പകരം ആ ഓവറില്‍ അക്ഷര്‍ ബൗള്‍ ചെയ്യുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്തിരുന്നെങ്കില്‍ കളിയിലെ ഗെയിം ചേഞ്ചിങ് നിമിഷമായി മാറുമായിരുന്നുവെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

ജയിക്കാമായിരുന്ന മല്‍സരം
ഇന്ത്യ നല്‍കിയ 125 റണ്‍സ് പിന്തുടര്‍ന്ന സൗത്താഫ്രിക്കന്‍ ടീം 14 ഓവറുകള്‍ കഴിയുമ്പോള്‍ ആറു വിക്കറ്റിനു 75 റണ്‍സെന്ന നിലയിലായിരുന്നു. രവി ബിഷ്‌നോയ് എറിഞ്ഞ 14ാം ഓവറില്‍ എട്ടു റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു ലഭിച്ചത്. 15ാം ഓവറില്‍ മൂന്നു വൈഡുകളടക്കം ഒമ്പതു റണ്‍സ് ഹാര്‍ദിക് പാണ്ഡ്യ വിട്ടുകൊടുക്കുകയും ചെയ്തു. ബിഷ്‌നോയിയുടെ അടുത്ത ഓവറില്‍ നാലു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒരു വിക്കറ്റും നേടി. ഇതോടെ അവര്‍ ഏഴിനു 88ലേക്കും വീണു.
എന്നാല്‍ 17ാം ഓവര്‍ മുതല്‍ പേസര്‍മാരായ അര്‍ഷ്ദീപ് സിങും ആവേശ് ഖാനുമെത്തിയതോടെ മല്‍സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോവുകയായിരുന്നു. 17ാം ഓവറില്‍ അര്‍ഷ്ദീപ് 12ഉം അടുത്ത ഓവറില്‍ ആവേശ് 12ഉം റണ്‍സ് വഴങ്ങി. ഇതോടെ അവര്‍ക്കു ജയിക്കാന്‍ വേണ്ടത് 12 ബോളില്‍ 13 റണ്‍സ് മാത്രം. അര്‍ഷ്ദീപിന്റെ 19ാം ഓവറില്‍ സൗത്താഫ്രിക്ക ജയിച്ചുകയറി. നാലു ഫോറുകളാണ് സൗത്താഫ്രിക്ക ഓവറില്‍ വാരിക്കൂട്ടിയത്.