കൊല്‍ക്കത്ത: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരുടീമിലെയും ബാറ്റര്‍മാര്‍ വെള്ളം കുടിക്കവെ ഇതിനു കാരണക്കാര്‍ ഇന്ത്യന്‍ ടീം തന്നെയാണെന്നു ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് മുന്‍ ബിസിസിഐ മേധാവി കൂടിയായ ദാദ.
നാലിന്നിങ്‌സുകളിലുമായി രണ്ടു ടീമുകള്‍ക്കും 200 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മാത്രമല്ല, നാലിന്നിങ്‌സുകളിലായി ഒരു താരം മാത്രമാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഇതാവട്ടെ രണ്ടാമിന്നിങ്‌സില്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയുടെ ബാറ്റില്‍ നിന്നുമായിരുന്നു.

പിച്ച് കടുപ്പമായതെങ്ങനെ?
കൊല്‍ക്കത്തത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ബാറ്റിങ് ഇത്ര മാത്രം ദുഷ്‌കരമായി മാറിയതിനു ഇന്ത്യന്‍ ടീമാണ് കാരണക്കാരെന്നു സൗരവ് ഗാംഗുലി ചൂണ്ടിക്കാട്ടി. ന്യൂസ് 18 ബംഗ്ലായോടു സംസാരിക്കവെയാണ് ടീം മാനേജ്‌മെന്റിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.
ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച് തന്നെയാണ് ഈ മല്‍സരത്തിലേത്. നാലു ദിവസം നിങ്ങള്‍ പിച്ച് നനയ്ക്കാതിരിക്കുകയാണെങ്കില്‍ ഇതായിരിക്കും സംഭവിക്കുക. പിച്ചിന്റെ പേരില്‍ നിങ്ങള്‍ക്കു ക്യുറേറ്ററായ സുജന്‍ മുഖര്‍ജിയെ കുറ്റപ്പെടുത്താനും സാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
ഈ ടെസ്റ്റിനായി റാങ്ക് ടേണര്‍ പിച്ച് ആവശ്യമില്ലെന്നു ഇന്ത്യന്‍ ടീം അറിയിച്ചതായി ഒരാഴ്ച മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ടെസ്റ്റ് ആരംഭിക്കുന്നതിനു തലേദിവസം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും പിച്ച് പരിശോധിച്ചിരുന്നു. വളരെ അതൃപ്തരായി കാരണപ്പെട്ട ഇരുവരും പിച്ച് ക്യുറേറ്ററോടു ഏറെ നേരെ ഇതേക്കുറിച്ച് മിനിറ്റുകളോളം സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം, പിച്ച് ഇത്രയുംവേഗത്തില്‍ കേടാവുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രണ്ടാംദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം ബാറ്റിങ് കോച്ചായ മോര്‍നെ മോര്‍ക്കല്‍ പറഞ്ഞത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇത്രയും വേഗത്തില്‍ ഈ പിച്ച് ഇങ്ങനെ മോശമാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.
ആദ്യത്തെ കുറച്ചു മണിക്കൂറുകള്‍ കണ്ടപ്പോള്‍ ഇതു വളരെ മികച്ച് വിക്കറ്റായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ വളരെ വേഗത്തില്‍ പിച്ച് കൂടുതല്‍ വഷളായി തീരുകയും ചെയ്തു. ഇതു തീരെ പ്രതീക്ഷിക്കാത്തതായിരുന്നെന്നും മോര്‍ക്കല്‍ വിശദമാക്കി.
അരങ്ങു വാണത് ബൗളര്‍മാര്‍
അഞ്ചു ദിവസം ഉറപ്പായുമുണ്ടാവുമെന്ന പ്രതീക്ഷിക്കപ്പെട്ട ടെസ്റ്റായിരുന്നു ഇത്. പക്ഷെ ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ബാറ്റര്‍മാര്‍ക്കു നിലയുറപ്പിക്കാന്‍ സാധിച്ചതുമില്ല. ആദ്യദിനം 11 വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടാംദിനം കടപുഴകിയത് 16 വിക്കറ്റുകളുമാണ്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയുടെ ഇന്നിങ്‌സ് 159 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 57 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് അടുത്ത 102 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റുകളും സൗത്താഫ്രിക്കയ്ക്കു നഷ്ടമായി. അഞ്ചു വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് സൗത്താഫ്രിക്ക നിരയില്‍ നാശം വിതച്ചത്.
മറുപടിയില്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാരും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യയും പതറി. 189 റണ്‍സില്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു. വെറും 30 റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ.
കെഎല്‍ രാഹുല്‍ 39 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. നാലു വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറും മൂന്നു വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സനുമാണ് ഇന്ത്യയെ തകര്‍ത്തത്.
തുടര്‍ന്നു ബാറ്റങിനിറങ്ങിയ സൗത്താഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 153 റണ്‍സിനും കൂടാരം കയറി. 55 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ടെംബ ബവുമയാണ് സൗത്താഫ്രിക്കയുടെ മാനം കാത്തത്. വാലറ്റത്ത് കോര്‍ബിന്‍ ബോഷ് 25 റണ്‍സും നേടി. വേറെയാരും 20 റണ്‍സ് തികച്ചില്ല. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേദ നാലും കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു.