For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദക്ഷിണാഫ്രിക്കയില്‍ 'തീ' സിറാജ്, 32 വര്‍ഷത്തിനിടെ ഇതാദ്യം! വമ്പന്‍ റെക്കോഡ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ മുഹമ്മദ് സിറാജെന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ആതിഥേയര്‍ക്ക് അടിപതറിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനത്തിന് മുന്നില്‍ തലകുനിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വെറും 9 റണ്‍സിന് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സിറാജിന് സാധിച്ചിരിക്കുകയാണ്.

9 തുടര്‍ ഓവറുകള്‍ സിറാജ് എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ ദക്ഷിണാഫ്രിക്കയെ വലിയൊരു നാണക്കേടിലേക്ക് തള്ളിവിടാനും സിറാജിനായി. 32 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാരും ഒറ്റ സംഖ്യക്ക് പുറത്താവുന്നത് ഇതാദ്യമായാണ്. ഈ നാണക്കേടിലേക്ക് ദക്ഷിണാഫ്രിക്കയെ തള്ളിവിടാന്‍ സിറാജിന് സാധിച്ചിരിക്കുകയാണ്. മറ്റൊരു ബൗളര്‍ക്കും സാധികാത്ത നേട്ടമാണ് സിറാജ് നേടിയെടുത്തത്.

ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാരില്‍ മൂന്ന് പേരേയും പുറത്താക്കിയത് സിറാജാണ്. എയ്ഡന്‍ മാര്‍ക്രത്തെ (2) യശ്വസി ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് തുടങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗറെ (4) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ (3) ജസ്പ്രീത് ബുംറ പുറത്താക്കി. ടോണി ഡി സോര്‍സിയെ മടക്കി സിറാജ് ഡേവിഡ് ബെഡിങ്ഹാം (12), കെയ്ല്‍ വെറേനെ (15), മാര്‍ക്കോ യാന്‍സന്‍ (0) എന്നിവരുടേയും വിക്കറ്റ് നേടി.

ആദ്യ സ്‌പെല്ല് മുതല്‍ തകര്‍പ്പന്‍ പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ സിറാജിനായി. സിറാജിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സെന രാജ്യങ്ങളില്‍ മൂന്ന് സ്ഥലത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സിറാജിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതിന് മുമ്പ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സിറാജ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡില്‍ സിറാജിന് ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല.

mohammed siraj

വെസ്റ്റ് ഇന്‍ഡീസിനെതിരേയും സിറാജ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ പലിശ സഹിതം തീര്‍ക്കാന്‍ സിറാജിനായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതാദ്യമായാണ് 9 റണ്‍സിനിടെ ഒരു വിദേശ താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ഇതും റെക്കോഡാണ്. ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേടിലേക്ക് ആതിഥേയരെ ഒതുക്കാന്‍ ഇന്ത്യക്കായി.

55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കൂടാരം കയറിയത്. മുഹമ്മദ് സിറാജ് 9 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. 2024ലെ ആദ്യ ടെസ്റ്റില്‍ത്തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയെന്നത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. വിദേശ പിച്ചില്‍ ഇന്ത്യയുടെ വിശ്വസ്തനായി ഒരിക്കല്‍ക്കൂടി സിറാജ് മാറുന്നതാണ് കണ്ടത്. 125 വര്‍ഷത്തെ ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ ഏറ്റവും ചെറിയ ടോട്ടലില്‍ ഒതുക്കാന്‍ ഇന്ത്യക്കായി.

രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ടതാണ്. ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊണ്ടു. മികച്ച ലൈനും ലെങ്തും നിലനിര്‍ത്തിയാണ് സിറാജ് പന്തെറിഞ്ഞത്. ഒരേ ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ സിറാജിന്റെ പദ്ധതി ഫലം കാണുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ മികച്ച ഫീല്‍ഡൊരുക്കുകയും കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ സമ്മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്തതപ്പോള്‍ ദക്ഷിണാഫ്രിക്ക കളി മറക്കുകയായിരുന്നു.

ബൗളിങ്ങിലെ മികവ് ബാറ്റിങ്ങിലും ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നല്ല പേസും ബൗണ്‍സുമുള്ള പിച്ചിലെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കാത്തിരുന്ന് കാണാം.

Story first published: Wednesday, January 3, 2024, 15:52 [IST]
Other articles published on Jan 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+