
സെഞ്ചൂറിയന്‍: ഒടുവില്‍ ചരിത്രം വഴിമാറി. സൗത്താഫ്രിക്കയുടെ പൊന്നാപുരം കോട്ടയായ സെഞ്ചൂറിയനില്‍ ഇന്ത്യന്‍ വിജയക്കൊടി പാറി. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 113 റണ്‍സിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതാദ്യമായിട്ടാണ് സെഞ്ചൂറിയനില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ വിജയിച്ചത്. സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് വിജയിച്ച ആദ്യത്തെ ഏഷ്യന്‍ ടീമുമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യ നല്‍കിയ 305 റണ്‍സിന്റെ വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ ഗ്രൗണ്ടില്‍ ഒരു ടീമും ഇത്രയുമുയര്‍ന്ന റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടുമില്ല. സൗത്താഫ്രിക്കയുടെ മറുപടി 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഏഴു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ച് രണ്ടോവറില്‍ തന്നെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു.
സൗത്താഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനൊഴികെ ആര്‍ക്കും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹം 77 റണ്‍സെടുത്തു. 156 ബോളില്‍ 12 ബൗണ്ടറികളടക്കമാണ് എല്‍ഗര്‍ ടീമിന്റെ അമരക്കാരനായത്. പുറത്താവാതെ 35 റണ്‍സെടുത്ത ടെംബ ബവുമയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 80 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്വിന്റണ്‍ ഡികോക്ക് 21 റണ്‍സിനു പുറത്തായി. മറ്റാരും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. മുഹമ്മദ് സിറാജും ആര്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം നേടി ഇരുവര്‍ക്കും മിക്ച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത ഷമി ഇതോടെ രണ്ടിന്നിങ്‌സിലായി എട്ടു വിക്കറ്റുള്‍ സ്വന്തമാക്കി.
നാലു വിക്കറ്റിനു 94 റണ്‍സെന്ന നിലയിലാണ് സൗത്താഫ്രിക്ക അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 103 റണ്‍സ് നേടുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകളും പിഴുത് ഇന്ത്യ അവിസ്മരണീയ വിജയം കൈക്കലാക്കുകയായിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.
നേരത്തേ 130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല. രണ്ടാമിന്നിങ്‌സില്‍ വെറും 174 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. എങ്കിലും ആദ്യ ഇന്നിങ്‌സിലെ മികച്ച ലീഡ് സൗത്താഫ്രിക്കയ്ക്കു 305 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിച്ചു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. 40 റണ്‍സ് പോലും ആരും നേടിയില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. അദ്ദേഹം 34 റണ്‍സെടുത്തു. 34 ബോളുകളില്‍ നിന്നു തന്നെയാണ് ആറു ബൗണ്ടറികളോടെ റിഷഭ് ഇത്രയും റണ്ണെടുത്തത്. കെഎല്‍ രാഹുല്‍ 23ഉം അജിങ്ക്യ രഹാനെ 20ഉം റണ്‍സെടുത്ത് മടങ്ങി. നാലു വിക്കറ്റുകള്‍ വീതമെടുത്ത കാഗിസോ റബാഡയും അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ യാന്‍സനും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഇരുവരും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്. ലുംഗി എന്‍ഗിഡിക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.